മാവേലിക്കര: ചവറ എംഎൽഎ വിജയൻപിള്ളയുടെ മകൻ ശ്രീജിത്തിനെതിരേ പ്രവാസി മുഖ്യമന്ത്രിക്കു പരാതി നൽകി. ശ്രീജിത്തിന്റെ ദുബായിലെ സ്പോണ്സർ തനിക്കു വൻതുക നഷ്ടം വരുത്തിവച്ചെന്ന ആരോപണവുമായി കേരളത്തിൽ എത്താനിരിക്കെ യാണ് ബിജോയ് കെ.ജോസ് എന്ന പ്രവാസി തന്റെ പക്കൽനിന്ന് 38 ലക്ഷം വാങ്ങിയിട്ട് ശ്രീജിത്ത് തിരികെ നൽകിയില്ലെന്നാരോപിച്ചു മുഖ്യമന്ത്രി പിണറായി വിജയനു പരാതി നൽകിയിരിക്കുന്നത്.
ശ്രീജിത്തിനു ദുബായിലെ ഒരു ബാങ്കിൽനിന്നു ബിജോയ് കെ. ജോസും ഭാര്യയും ചേർന്ന് 38 ലക്ഷം വായ്പ എടുത്തു നൽകി. എന്നാൽ, ഇതു തിരിച്ചടച്ചില്ല. ഇതുമൂലം ബിജോയിയും ഭാര്യയും ദുരിതം അനുഭവിക്കുകയാണെന്നാണ് പരാതിയിൽ പറയുന്നത്. ശ്രീജിത്ത് വിജയന്റെ സ്പോണ്‍സറായ കരീമ ഹുസൈൻ യാസിദ് ഓവ്ലൗട്ടു എന്ന രാജകുടുംബാംഗമാണ് ഇയാൾ നടത്തിവന്നിരുന്ന ബിസിനസ് കാരണം തനിക്ക് കടുത്ത സാന്പത്തികനഷ്ടം ഉണ്ടായെന്നു ചൂണ്ടിക്കാട്ടി പരാതി നൽകാനായും പത്രസമ്മേളനം നടത്താനുമായി കേരളത്തിൽ എത്തുന്നത്. ശ്രീജിത്ത് വിജയൻ നടത്തി വന്നിരുന്ന ബീറ്റ്സ് എന്ന നൈറ്റ് ക്ലബ്ബിന്റെ ലൈസൻസ് പുതുക്കാതെയും ജീവനക്കാർക്കു ശന്പളം നൽകാതെയും ഒരറിയിപ്പും കൂടാതെ ഇയാൾ ദുബായ് വിടുകയായിരുന്നുവെന്നാണ് കരീമ ഹുസൈൻ പറയുന്നത്.
വിജയൻപിള്ള എംഎൽഎയുടെ മകനെതിരേ മുഖ്യമന്ത്രിക്കു പരാതി
02:08 AM Feb 20, 2018 | Deepika.com