തിരുവനന്തപുരം: കെഎസ്ആർടിസി പെൻഷൻ സഹകരണ ബാങ്കുകൾ വഴി വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം ഇന്നു രാവിലെ 11ന് തമ്പാനൂർ സെൻട്രൽ ഡിപ്പോ അങ്കണത്തിൽ നടക്കും. കെഎസ്ആർടിസിയും സഹകരണവകുപ്പും സർക്കാരും തമ്മിൽ എത്തിച്ചേർന്നിട്ടുള്ള ധാരണാ പത്രത്തിന്റെ അടിസ്ഥാനത്തിലാണ് കെഎസ്ആർടിസി പെൻഷൻകാരുടെ കുടിശിക അടക്കമുള്ള പെൻഷൻ തുക സഹകരണ ബാങ്കുകൾ വഴി വിതരണം ചെയ്യുന്നത്.
സഹകരണ ബാങ്കുകളുമായുള്ള കരാർ ഗതാഗത വകുപ്പാണു തയാറാക്കിയത്. പെൻഷൻ നൽകുന്നതിനു സഹകരണ ബാങ്കുകളെ ചുമതലപ്പെടുത്തുന്നുവെന്നും ഈ ബാധ്യത ആറു മാസത്തിനുള്ളിൽ സർക്കാർ തിരിച്ചടയ്ക്കുമെന്നുമാണ് ധാരണാപത്രത്തിന്റെ കാതൽ. പെൻഷൻ വിതരണത്തിന് ആറു മാസം വരെയുള്ള പദ്ധതികൾ മാത്രമാണ് സഹകരണവകുപ്പുമായി ഇപ്പോൾ ധാരണയിലെത്തിയിട്ടുള്ളത്.
കുടിശികയും ആറുമാസത്തെ പെൻഷനും കൊടുക്കാൻ തന്നെ 600 കോടിയിലധികം രൂപ വേണ്ടിവരും. ആറുമാസം കഴിയുമ്പോൾ പെൻഷൻ ആര് നൽകുമെന്ന കാര്യത്തിലടക്കം അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. വായ്പ നൽകുന്നതിന് സംസ്ഥാനവ്യാപകമായി 223 പ്രാധമിക സഹകരണ സംഘങ്ങൾ തയാറായതായാണ് വിവരം. ഈ സഹകരണ സംഘങ്ങൾ വഴി 800 കോടിയിലധികം രൂപ സമാഹരിക്കാൻ സാധിക്കും.
സഹകരണ ബാങ്കുകൾ വഴി കെഎസ്ആർടിസി പെൻഷൻ: ഉദ്ഘാടനം ഇന്ന്
01:47 AM Feb 20, 2018 | Deepika.com