മട്ടന്നൂര്‍: ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ കുറ്റാരോപിതരായ തില്ലങ്കേരി വഞ്ഞേരിയിലെ എം.പി. ആകാശ് (24), മുടക്കോഴി മലയ്ക്കു സമീപത്തെ കരുവള്ളിയിലെ റിജിൻ രാജ് (24) എന്നിവരുടെ മൊഴികൾ പുറത്ത്. രണ്ട് ഡിവൈഎഫ് പ്രാദേശിക നേതാക്കളുടെ നിർദേശപ്രകാരമാണു ശുഹൈബിനെ വെട്ടി പരിക്കേല്പിക്കാൻ തീരുമാനിച്ചതെന്ന ഇരുവരുടെയും മൊഴികളാണു പുറത്തുവന്നത്.
ആകാശും റിജിൻ രാജും ഉൾപ്പെടെ അഞ്ചംഗ സംഘമാണ് ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്താൻ നേരിട്ടു പങ്കെടുത്തതെന്നു പോലീസ് അറിയിച്ചു. മൊത്തം 12 സിപിഎം പ്രവർത്തകർ ഈ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണു പോലീസ് പറയുന്നത്. ഒരു സംഘം ശുഹൈബിനെ ആക്രമിക്കാൻ ആകാശിനെയും റിജിൻ രാജിനെയും വന്നു കാണുകയും കൃത്യം ഏൽപ്പിക്കുകയുമായിരുന്നുവത്രെ. തില്ലങ്കേരി സ്വദേശികളായ മൂന്നു പേരും മറ്റു സ്ഥലങ്ങളിലെ രണ്ടു പേരും ചേർന്നു വാഗണർ കാറിൽ എടയന്നൂർ തെരൂരിലെത്തി ശുഹൈബിനെ ആക്രമിക്കുകയായിരുന്നുവെന്നു പിടിയിലായവർ അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകി.
ആകാശും റിജിൻ രാജും മറ്റൊരാളും ശുഹൈബിനെ വെട്ടുകയും ഒരാൾ ആരെങ്കിലും വരുന്നുണ്ടോയെന്നു നോക്കുകയും ഒരാൾ കാറിൽ ഡ്രൈവറായി ഇരിക്കുകയുമായിരുന്നു. കൃത്യം നിർവഹിച്ചതിനു ശേഷം കാറിൽ രക്ഷപ്പെട്ട പ്രതികൾ വിവിധ സ്ഥലങ്ങളിൽ ഒളിവിൽ താമസിച്ചു വരുന്നതിനിടെയാണു രണ്ടു പേർ പിടിയിലായത്. കഴിഞ്ഞ മാസം 12ന് എടയന്നൂരിൽ സിപിഎം- കോൺഗ്രസ് സംഘർഷത്തിന്റെ തുടർച്ചയാണു ശുഹൈബിനെ ആക്രമിച്ചു കൊലപ്പെടുത്തിയത്.
2016 സെപ്റ്റംബറിൽ തില്ലങ്കേരിയിലെ ആർഎസ്എസ് പ്രവർത്തകനായ ബിനീഷിനെ കൊലപ്പെടുത്തിയതിനു സമാന രീതിയിലാണു ശുഹൈബിനെയും കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്.
ശുഹൈബിന്റെ കാലും കൈയും വെട്ടാനാണു നിർദേശമുണ്ടായതെന്നും പിടിയിലായവർ പോലീസിനു മൊഴി നൽകിയതായാണ് അറിയുന്നത്. അറസ്റ്റിലായവർക്കു പുറമെ ഏതാനും പ്രതികൾകൂടി കസ്റ്റഡിയിലുണ്ടെന്നാണ് സൂചന.കഴിഞ്ഞ തിങ്കളാഴ്ച രാത്രി എടയന്നൂര്‍ തെരൂര്‍ തട്ടുകടയില്‍ ഇരുന്നു ഭക്ഷണം കഴിക്കുന്നതിനിടെയാണു ശുഹൈബിനെ കാറിലെത്തിയ സംഘം ബോംബ് എറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം വെട്ടിക്കൊലപ്പെടുത്തിയത്.
അറസ്റ്റിലായവരുടെ മൊഴി പുറത്ത്
01:47 AM Feb 20, 2018 | Deepika.com