മലയാറ്റൂർ: മലയാറ്റൂർ തീർഥാടനത്തിന് ഔദ്യോഗികമായി തുടക്കംകുറിച്ചതോടെ കുരിശുമുടിയിലേക്കു ഭക്തജനങ്ങൾ പ്രവഹിച്ചു തുടങ്ങി. കേരളത്തിന് അകത്തും പുറത്തുംനിന്നായി അനേകംപേരാണു ദിനംപ്രതി കുരിശുമുടി കയറാനെത്തുന്നത്. ചെറുസംഘങ്ങളായെത്തുന്ന തീർഥാടകരിൽ ഭൂരിഭാഗവും കുരിശു വഹിച്ചാണു മലകയറ്റം.
മലയാറ്റൂർ സെന്റ് തോമസ് പള്ളിയിൽ (താഴത്തെ പള്ളി) എത്തി വിശ്രമിച്ചു പ്രാർഥനയർപ്പിച്ചശേഷമാണു തീർഥാടകർ മലകയറുന്നതിനായി അടിവാരത്തേക്കു പോകുന്നത്. അടിവാരത്തെ മാർതോമാശ്ലീഹായുടെ കപ്പേളയിൽ പ്രാരംഭ പ്രാർഥനകൾ ചൊല്ലി, പതിനാല് പീഡാനുഭവ സ്ഥലങ്ങളിലും മെഴുകുതിരി കത്തിച്ചു തീർഥാടകർ മലകയറുന്നു.
മലമുകളിൽ മാർതോമാ മണ്ഡപത്തിൽ സ്ഥാപിച്ചിരിക്കുന്ന മാർത്തോമ്മാ ശ്ലീഹായുടെ തിരുശേഷിപ്പ് വണങ്ങിയശേഷം ആനകുത്തിയ പള്ളി, പൊൻകുരിശ്, അദ്ഭുത നീരുറവ, കാൽപാദം എന്നിവ സന്ദർശിച്ചശേഷമാണു മടക്കം.
കുരിശുമുടിയിൽ ദിവസവും രാവിലെ 5.30, 6.30, 7.30, 9.30, രാത്രി ഏഴ് എന്നീ സമയങ്ങളിൽ ദിവ്യബലിയുണ്ടാകും. ഓശാന ഞായറാഴ്ച വരെ ദിവസവും രാവിലെ മുതൽ നേർച്ചക്കഞ്ഞി വിതരണവും നടത്തും. മലയാറ്റൂർ മഹാഇടവക വിശ്വാസികൾ ഞായറാഴ്ച മലകയറിയാണ് ഈ വർഷത്തെ കുരിശുമുടി തീർഥാടനത്തിനു തുടക്കമിട്ടത്. താഴത്തെ പളളി വികാരി റവ. ഡോ. ജോണ് തേയക്കാനത്ത് ഉൾപ്പെടെയുള്ള വൈദികർ നേതൃത്വം നൽകി.
തീർഥാടകർക്കു സുരക്ഷിതമായി മലകയറുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നു റെക്ടർ ഫാ. സേവ്യർ തേലക്കാട്ട് അറിയിച്ചു. പോലീസിനു പുറമെ വോളണ്ടിയർമാരുടെ സേവനവുമുണ്ടാകും. രാത്രിയിൽ മലകയറുന്നതിനായി വൈദ്യുതി ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. തീർഥാടകർക്കു വിശ്രമിക്കാൻ അടിവാരത്ത് സൗകര്യമുണ്ടായിരിക്കും.
മലയാറ്റൂർ കുരിശുമുടിയിൽ ഭക്തജനത്തിരക്കേറുന്നു
01:36 AM Feb 20, 2018 | Deepika.com