പാലാ: പാലാ - ഏറ്റുമാനൂർ റോഡിൽ അരുണാപുരത്തു ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. നാലു പേർക്കു പരിക്കേറ്റു. ഇടുക്കി കഞ്ഞിക്കുഴി കീരിത്തോട് മംഗലത്ത് (മാടപ്ര)അജയന്റെ മകൻ അഭിജിത്ത് (22) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം നാലോടെ പാലാ അൽഫോൻസാ കോളജിനു സമീപമാണ് അപകടം സംഭവിച്ചത്.
ബൈക്കോടിച്ചിരുന്ന സുഹൃത്തും സമീപവാസിയുമായ അഴകത്ത് അമൽ തോമസ് (22), ഓട്ടോറിക്ഷ ഡ്രൈവർ വള്ളിച്ചിറ പടിഞ്ഞാറയിൽ പി.ഡി. ബൈജു(47), ഓട്ടോറിക്ഷാ യാത്രക്കാരായ രാമപുരം മാർ ആഗസ്തീനോസ് കോളജ് വിദ്യാർഥിനികളായ തോടനാൽ പാറേക്കാട്ട് ഡാനിയാ ജോണി, നീലൂർ പൂവത്തിങ്കൽ ഹെലൻ മരിയ ജോസഫ് എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവറെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും അമലിനെയും വിദ്യാർഥിനികളെയും അരുണാപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
അഭിജിത്ത് സ്വകാര്യ സ്ഥാപനത്തിലെ റൂട്ട് മാനേജരാണ്. തൊടുപുഴ അൽ-അഹ്സർ കോളജ് വിദ്യാർഥിയാണ് അമൽ തോമസ്. ഇയാളെ സഹായിക്കാനായി കോട്ടയത്ത് എംജി യൂണിവേഴ്സിറ്റിയിൽ പോയി മടങ്ങിവരവേയാണ് അപകടം. ഹൈ സിസി ഡ്യൂക്ക് ബൈക്കാണ് അപകടത്തിൽപ്പെട്ടത്. പോലീസ് മേൽനടപടി സ്വീകരിച്ചു. അഭിജിത്തിന്റെ മാതാവ് പ്രസന്ന കീരിത്തോട് മണ്ണാറാത്ത് കുടുംബാഗം. സഹോദരൻ അഷയ് കഞ്ഞിക്കുഴി എസ്എൻ സ്കൂൾ പ്ലസ് വൺ വിദ്യാർഥിയാണ്.
ഡ്യൂക്ക് ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു യുവാവ് മരിച്ചു
01:24 AM Feb 20, 2018 | Deepika.com