മട്ടന്നൂർ: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി എടയന്നൂരിലെ എസ്.പി. ശുഹൈബി(29)നെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ട് സിപിഎം പ്രവർത്തകർ കീഴടങ്ങി. തില്ലങ്കേരി വഞ്ഞേരിയിലെ ആകാശ് തില്ലങ്കേരി(26), മുടക്കോഴി മലയ്ക്കു സമീപത്തെ കരുവള്ളിയിലെ റിജിൻ രാജ്(28) എന്നിവരാണ് ഇന്നലെ രാവിലെ ഏഴോടെ മാലൂർ പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. ആർഎസ്എസ് പ്രവർത്തകനായിരുന്ന തില്ലങ്കേരിയിലെ ബിനീഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ആകാശ്.
എന്നാൽ, ഇരുവരെയും മുടക്കോഴി മലയിൽനിന്നു കസ്റ്റഡിയിലെടുത്തതാണെന്നാണ് പോലീസ് പറയുന്നത്. ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾ ഒളിച്ചുതാമസിച്ചിരുന്ന മുടക്കോഴി മലയിൽ ശുഹൈബ് വധക്കേസിലെ പ്രതികളും ഒളിച്ചുതാമസിക്കുന്നതായുള്ള സംശയത്തെ തുടർന്നു നടത്തിയ പരിശോധനയിലാണു പ്രതികൾ പിടിയിലായതെന്നാണു പോലീസ് ഭാഷ്യം.
കൊലപാതകം നടത്തിയവരെ അവർ സഞ്ചരിച്ചിരുന്ന വാഗൺ ആർ കാറിൽനിന്നു മറ്റൊരു കാറിൽ രക്ഷപ്പെടുത്തി കൊണ്ടുപോയി മുടക്കോഴിമല ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ താമസിപ്പിച്ചത് ഇവർ ഉൾപ്പെടുന്ന സംഘമാണെന്നാണു പോലീസിന്റെ അനുമാനം. 2016 സെപ്റ്റംബറിലാണ് തില്ലങ്കേരിയിലെ ആർഎസ്എസ് പ്രവർത്തകനായ ബിനീഷ് കൊല്ലപ്പെട്ടത്. ഈ കേസിലെ പ്രതിയാണ് ആകാശ് തില്ലങ്കേരി. കസ്റ്റഡിയിലായ ആകാശിനെയും റിജിൻ രാജിനെയും കണ്ണൂർ എസ്പി ഓഫീസിൽ അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യംചെയ്തുവരികയാണ്. ഇവരെ കൂടാതെ ഏതാനും പ്രതികൾകൂടി കസ്റ്റഡിയിലുണ്ടെന്നാണു സൂചന.
മട്ടന്നൂർ - കണ്ണൂര്‍ റോഡില്‍ വായാന്തോട്ടെ ഒരു സ്ഥാപനത്തിന്റെ സിസിടിവി കാമറയിലാണ് അക്രമികൾ കാര്‍ മാറിക്കയറുന്ന ദൃശ്യം പതിഞ്ഞത്. കണ്ണൂര്‍ ഭാഗത്തുനിന്ന് എത്തിയ കാര്‍ നിര്‍ത്തി അതിലുണ്ടായിരുന്നവര്‍ മറ്റൊരു കാറില്‍ കയറുന്ന ദൃശ്യമാണ് പോലീസിനു ലഭിച്ചത്. സിസിടിവി ദൃശ്യങ്ങള്‍ക്കു പുറമേ മറ്റു ചില പ്രധാന തെളിവുകളും പോലീസിനു ലഭിച്ചിട്ടുണ്ടെന്നാണു സൂചന. കൊലപാതകം നടന്ന് ഏഴു ദിവസം കഴിഞ്ഞിട്ടും യഥാര്‍ഥ പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി എടയന്നൂര്‍ തെരൂരിലെ തട്ടുകടയിൽ ഭക്ഷണം കഴിക്കുന്നതിനിടെയാണു ശുഹൈബിനെ കാറിലെത്തിയ സംഘം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വെട്ടിക്കൊലപ്പെടുത്തിയത്.
എടയന്നൂരിലെയും പരിസരപ്രദേശങ്ങളിലെയും വിവിധ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചിരുന്നു. ഇവയിൽ നിന്നു പ്രതികളെക്കുറിച്ചു വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ടെന്നാണു പോലീസ് പറയുന്നത്.
ശുഹൈബ് വധം: കീഴടങ്ങിയ രണ്ടു പേരും സിപിഎമ്മുകാർ
01:54 AM Feb 19, 2018 | Deepika.com