കോഴിക്കോട് : സ്വകാര്യബസ് സമരവുമായി ബന്ധപ്പെട്ടു ബസുടമകളുമായി മന്ത്രി എ.കെ. ശശീന്ദ്രന് നടത്തിയ ചര്‍ച്ച പരാജയം. വിദ്യാര്‍ഥികളുടെ സൗജന്യ നിരക്ക് വര്‍ധിപ്പിക്കണമെന്ന ബസുടമകളുടെ ആവശ്യം അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയാറായില്ല . അതേസമയം, ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയാറാവാത്തതിനെത്തുടര്ന്നു സമരം തുടരുമെന്നു സംഘടനാഭാരവാഹികള്‍ അറിയിച്ചു. സമരക്കാര്‍ നാളെ മുഖ്യമന്ത്രിയെ കാണും.
24 വയസില്‍ കൂടുതലുള്ള വിദ്യാര്‍ഥികള്‍ക്ക് കണ്സഷന് അനുവദിക്കരുതെന്ന ബസുടമകളുടെ ആവശ്യവും ചര്‍ച്ചയില്‍ അംഗീകരിച്ചില്ല. വിദ്യാര്‍ഥികളെന്ന നിര്‍വചനത്തില്‍ വരുന്നവര്‍ക്കു പ്രായപരിധി നിശ്ചയിക്കേണ്ടതില്ലെന്നാണു സര്‍ക്കാര്‍ നിലപാടെന്നു മന്ത്രി പറഞ്ഞു. ചര്‍ച്ച രണ്ടു മണിക്കൂറോളം നീണ്ടു നിന്നു. സ്വകാര്യബസ് ഉടമകളുടെ 12 സംഘടനകളുടെ പ്രതിനിധികളുമായാണു മന്ത്രി ചര്‍ച്ച നടത്തിയത്.
ബസ് ഓപ്പറേറ്റേഴ്സ് കോണ്‍ഫെഡറേഷന്‍ , ബസ് ഓപ്പറേറ്റേഴ്സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി, കെബിടിഎ എന്നിവയുടെ നേതാക്കളായ ടി. ഗോപിനാഥ്, ലോറന്‍സ് ബാബു, ഗോകുല്‍ദാസ്, ജോണ്സണ് പയ്യമ്പള്ളി, എം. ബി. സത്യന് എന്നിവര്‍ ചർച്ചയിൽ പങ്കെടുത്തു.
സ്വകാര്യബസ് സമരം തുടരാന്‍ തീരുമാനിച്ച പശ്ചാത്തലത്തില്‍ ജനങ്ങളുടെ ബുദ്ധിമുട്ട് ലഘൂകരിക്കാന്‍ ഏതൊക്കെ നടപടികളാണോ സ്വീകരിക്കേണ്ടത് അതു സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാവുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്. കടുത്ത നടപടികള്‍ വേണമോയെന്നത് കൂടിയാലോചനയിലൂടെ തീരുമാനിക്കും.
കെഎസ്ആര്‍ടിസി പരമാവധി സര്‍വീസ് നടത്തുണ്ട്. സമരം തീരുമെന്ന പ്രതീക്ഷയിലായിരുന്നു. തീരില്ലെന്ന അവസ്ഥ ചര്‍ച്ചയ്ക്കു ശേഷം വൈകിയാണുണ്ടായത്. ഏതു നിമിഷവും വീണ്ടും ചര്ച്ചയ്ക്കൊരുക്കമാണെന്നും ശശീന്ദ്രന് അറിയിച്ചു.
സ്വകാര്യബസ് സമരം തുടരും; വിദ്യാർഥികളുടെ നിരക്ക് വർധിപ്പിക്കില്ലെന്നു മന്ത്രി
01:54 AM Feb 19, 2018 | Deepika.com