കൊച്ചി: യാക്കോബായ സഭയും ഓർത്തോഡക്സ് സഭയും തമ്മിൽ യോജിക്കുന്നതിനുള്ള സാഹചര്യമൊരുക്കുക അസാധ്യമാണെന്ന് എപ്പിസ്കോപ്പൽ സിനഡ് സെക്രട്ടറി ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത. സഹോദരങ്ങളെപ്പോലെ പിരിയുന്നതിനുള്ള സാഹചര്യം ഇരുവർക്കും മുന്പിലുണ്ട്. ഇതിനുള്ള ആർജവം ഓർത്തോഡക്സ് സഭ കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. യാക്കോബായ സഭയുടെ പാത്രിയർക്കാ ദിനാഘോഷത്തോടനുബന്ധിച്ചു നടന്ന വിശ്വാസ പ്രഖ്യാപന സമ്മേളനത്തിൽ സ്വാഗതം ആശംസിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യം പരാമർശിച്ചത്.
വിശ്വാസികൾ കൈയടിച്ചാണ് മെത്രാപ്പോലീത്തയുടെ വാക്കുകളെ സ്വാഗതം ചെയ്തത്. മരണാനന്തര ശുശ്രൂഷകളിലെങ്കിലും സഹോദരങ്ങളെപ്പോലെ പെരുമാറാൻ കഴിയണമെന്നും മെത്രാപ്പോലീത്ത പറഞ്ഞു. കോടതിവിധിയുടെ മറവിൽ ഭൂരിപക്ഷം വരുന്ന വിശ്വാസികളുടെ ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുന്ന നടപടി അംഗീകരിക്കാൻ കഴിയില്ല. സഭയുടെ വിശ്വാസവും സഭാ സ്ഥാപനങ്ങളും സംരക്ഷിക്കാൻ ജീവൻ ത്യജിക്കാനും തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി. കോടതിവിധിയുടെ പേരിൽ വിശ്വാസികൾ സ്വന്തം പള്ളികളിൽനിന്ന് ഇറങ്ങിക്കൊടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
നീതിനിഷേധം അംഗീകരിക്കാനാവില്ല: ജോസഫ് മാർ ഗ്രിഗോറിയോസ്
01:43 AM Feb 19, 2018 | Deepika.com