ജറുസലം തീർത്ഥാടനം -8 / ഫാ. അഗസ്റ്റിൻ കടേപറന്പിൽ
(സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി, കാർമൽഗിരി)
വിശുദ്ധഗ്രന്ഥത്തിൽ മത്സ്യബന്ധന സാമഗ്രികളുമായി ബന്ധപ്പെട്ട ചില വിവരണങ്ങളുണ്ട്. “അവൻ ഗലീലികടൽ തീരത്തുകൂടി കടന്നുപോകുന്പോൾ ശിമയോനെയും അവന്റെ സഹോദരൻ അന്ത്രയോസിനെയും കണ്ടു. മീൻ പിടിത്തക്കാരായ അവർ കടലിൽ വലയെറിയുകയായിരുന്നു. കുറച്ചുദൂരംകൂടി പോയപ്പോൾ സെബദിയുടെ പുത്രനായ യാക്കോബിനെയും അവന്റെ സഹോദരൻ യോഹന്നാനെയും കണ്ടു. അവർ വഞ്ചിയിലിരുന്നു വലയുടെ കേടുപോക്കുകയായിരുന്നു.’’ ഇതെല്ലാം മർക്കോസ് സുവിശേഷത്തിൽ കാണുന്ന ചില ശിഷ്യന്മാരുടെ വിളിയുമായി ബന്ധപ്പെട്ട വിവരണങ്ങളാണ്.
യോഹന്നാന്റെ സുവിശേഷത്തിന്റെ അവസാനഭാഗത്തും ചില സംഭവങ്ങളുണ്ട്. പത്രോസ് പറയുന്നു: “ഞാൻ മീൻ പിടിക്കാൻ പോകുകയാണ്. അവർ പറഞ്ഞു ഞങ്ങളും നിന്നോടുകൂടെ വരുന്നു. അവർ പോയി വള്ളത്തിൽ കയറി’’; “ഉടനെ ശിമയോൻ പത്രോസ് വള്ളത്തിൽ കയറി വലിയ മത്സ്യങ്ങൾകൊണ്ടു നിറഞ്ഞ വല വലിച്ചുകയറ്റി. അതിൽ നൂറ്റിയൻപത്തിമൂന്നു മത്സ്യങ്ങളുണ്ടായിരുന്നു.’’ തച്ചന്റെ മകനായിരുന്നിട്ടും കടലിലെ കാര്യങ്ങളും യേശുവിന് അറിയാമായിരുന്നു. അവിടുത്തെ പ്രവർത്തനമേഖലയിലധികവും തീരപ്രദേശങ്ങൾ ആയിരുന്നല്ലോ.
അതല്ല, ഇവിടുത്തെ ചിന്താവിഷയം മറ്റൊന്നാണ്. വിവരണങ്ങളിലെ വലയും മത്സ്യങ്ങളും മനസിനെ ജ്വലിപ്പിക്കുന്നതായി തോന്നുന്നു. ആഴത്തിൽ ധ്യാനിച്ചാൽ അവയെല്ലാം സഭയുടെ സ്വഭാവത്തിലേക്കു നയിക്കുന്ന ചില ബിംബങ്ങളാണെന്നു മനസിലാകും. വലയും മത്സ്യങ്ങളും സഭയെ വിവരിക്കാനുള്ള വലിയ ചൂണ്ടുപലകകളായി നില്ക്കുന്നു. തരംതിരിവില്ലാതെ എല്ലാം ഉൾക്കൊള്ളുന്നതാണ് വലകൾ. നൂറ്റിയന്പത്തിമൂന്ന് മത്സ്യങ്ങൾ സഭയുടെ സാർവത്രികതയെ അർഥമാക്കുന്നു. സഭയിൽ എല്ലാ മനുഷ്യരും എത്തിച്ചേരുമെന്നും എല്ലാത്തരം മനുഷ്യരെയും ഉൾക്കൊള്ളാൻ സഭയ്ക്കു കഴിയുമെന്നും ഇതിന്റെയർഥം.
സഭ പ്യൂരിറ്റൻസിന്റെ ഒരു ഗ്രൂപ്പല്ല, നിഷ്ഠാഭ്രാന്തുപിടിച്ചവരുടെ ഗണല്ല; സഭ പാപികളെയും വിശുദ്ധരെയും ഉൾക്കൊള്ളുന്ന കൂട്ടായ്മയാണ്. സഭയിൽ സന്പന്നനും ദരിദ്രനുമുണ്ട്, വിവരമുള്ളവനും ഇല്ലാത്തവനുമുണ്ട്, പാപികളും ബലഹീനരും പുണ്യവാന്മാരുമുണ്ട്. പാപികൾ വിശുദ്ധിയിലേക്കും വിശുദ്ധർ കൂടുതൽ വിശുദ്ധിയിലേക്കും വിളിക്കപ്പെട്ടിരിക്കുന്നു. വിശുദ്ധഗ്രന്ഥത്തിലെ വലയും മത്സ്യങ്ങളും സഭയുടെ മിശ്രിതസ്വഭാവത്തെ വരച്ചുകാട്ടുന്നു. യേശു പറയുന്ന കളകളുടെ ഉപമ ഇവിടെ ചേർത്തുവായിക്കാവുന്നതാണ്. കൊയ്ത്തുവരെ അവ ഒന്നിച്ചു വളരട്ടെ എന്ന ദൈവികനിർദേശം സമരസഭയുടെ യഥാർഥമുഖമാണ് വ്യക്തമാക്കുന്നത്.
’’നിങ്ങളും ശുദ്ധിയുള്ളവരാണ്; എന്നാൽ എല്ലാവരുമല്ല. തന്നെ ഒറ്റിക്കൊടുക്കുന്നവൻ ആരെന്ന് അവൻ അറിഞ്ഞിരുന്നു, അതുകൊണ്ടാണ് നിങ്ങളിൽ എല്ലാവരും ശുദ്ധിയുള്ളവരല്ല എന്ന് അവൻ പറഞ്ഞത്’’ എന്ന യോഹന്നാന്റെ വാക്യങ്ങളെ വ്യാഖ്യാനിക്കുന്പോൾ അലക്സാണ്ട്രിയായിലെ ചിന്തകനായിരുന്ന ഒരിജൻ സഭയുടെ അനിവാര്യമായ കൂടിക്കലർച്ചയിലേക്കു വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നു.
അപ്പസ്തോലസംഘത്തിലെ യൂദാസിന്റെ സാന്നിധ്യമാണ് ഇപ്രകാരം വ്യാഖ്യാനിക്കാൻ ഒരിജനെ പ്രേരിപ്പിക്കുന്നത്. ആത്യന്തികമായി സഭയുടെ സ്വഭാവം ആത്മീയമാണെങ്കിലും ഭൗമികയാത്രയിൽ അത് എല്ലാവരെയും ഉൾക്കൊള്ളുന്നു.
മിലാനിലെ മെത്രാനായിരുന്ന വിശുദ്ധ അംബ്രോസ് സഭയെ Immaculata ex maculatis എന്നു വിശേഷിപ്പിക്കുന്പോഴും Casta meretrix എന്നുകൂടി പറയാൻ അദ്ദേഹം മടിച്ചില്ല. വിശുദ്ധ അഗസ്റ്റിന്റെ Corpus permixtum എന്ന സഭാദർശനവും സഭ വിശുദ്ധമാണെന്നും എന്നാൽ അതിൽ പാപികളും ഉൾക്കൊള്ളുന്നു എന്ന യാഥാർഥ്യം ആവർത്തിക്കുന്നു. സഭ വിശുദ്ധിയിലേക്ക് വിളിക്കപ്പെട്ടിരിക്കുന്നു. പൂർണത യുഗാന്ത്യത്തിൽ സംഭവിക്കേണ്ടതാണെങ്കിലും അതിന്റെ ആരംഭം ഇവിടെത്തന്നെ. അതിനാൽ സഭാമക്കൾക്ക് അനുദിന വിശുദ്ധീകരണം ആവശ്യമാകുന്നു. വിശുദ്ധിയെ ലക്ഷ്യംവച്ചുള്ള യാത്രയെ ഭയക്കുകയോ ദൈവസ്നേഹത്തിൽനിന്നു അകലുകയോ ചെയ്യരുത്; വിശുദ്ധി അനന്യസാധാരണമായ കാര്യങ്ങൾ ചെയ്യുന്നതല്ല അനുദിനജീവിതത്തിലെ സാധാരണ കാര്യങ്ങൾ അനുയുക്തമായ രീതിയിൽ ചെയ്യുന്നതിലാണെന്നറിയണം.
വിശുദ്ധഗ്രന്ഥത്തിലെ വലകളും മത്സ്യങ്ങളും നമ്മുടെ സഭാജീവിതത്തിലേക്കും സമൂഹജീവിതത്തിലേക്കും വെളിച്ചം വീശട്ടെ. എല്ലാം വലപോലെ ഉൾക്കൊണ്ട യേശുവിന്റെ ഹൃദയം, എല്ലാവരെയും മാറോടു ചേർക്കുന്ന സഭാ മാതാവ് ഈ ദിനത്തിലും ഈ നോന്പ് കാലത്തിലും നമുക്കു പ്രചോദനമാകട്ടെ.
എല്ലാവരെയും ഉൾക്കൊള്ളാനും എല്ലാവരെയും സ്നേഹിക്കാനും പ്രസ്തുത ചിന്ത ഉപകരിക്കും. പിതാവിന്റെ ഭവനത്തെ ലക്ഷ്യംവച്ചുള്ള നമ്മുടെ യാത്രയിൽ എല്ലാവരെയും കൂടെക്കൂട്ടാനും അതു സഹായകമാകും.
എല്ലാവരെയും ഉൾക്കൊള്ളുക
01:25 AM Feb 19, 2018 | Deepika.com