മാരാമണ്‍: ലക്ഷ്യബോധം നഷ്ടമായ സമൂഹത്തിനു മുന്പിൽ ക്രിസ്തുവിന്റെ സ്വയം സാക്ഷികളാകാനുള്ള ആഹ്വാനത്തോടെ 123-ാമത് മാരാമണ്‍ കണ്വൻഷൻ സമാപിച്ചു. ദൈവത്തിൽ വിശ്വസിക്കുന്ന ഏവരിലും ദൈവിക പ്രതിച്ഛായ പ്രതിഫലിക്കണം. നിന്നെ കണ്ടവൻ ദൈവത്തെ കണ്ടിരിക്കുന്നുവെന്ന സാക്ഷ്യം സമൂഹത്തിൽ നിന്നുണ്ടാകണം - സമാപന സന്ദേശത്തിൽ മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത ഉദ്ബോധിപ്പിച്ചു.
ദൈവത്തിന്റെ മനുഷ്യമുഖം കാണാൻ കഴിയണം. അപരനുവേണ്ടി തന്റെ ജീവിതം മാറ്റിവയ്ക്കുന്നവർക്ക് ഇതു സാധ്യമാകുമെന്നും മെത്രാപ്പോലീത്ത പറഞ്ഞു. ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിൽ ക്രൈസ്തവ സമൂഹത്തിനും പിഴവുകളുണ്ടായിട്ടുണ്ട്. ക്രിസ്തീയ സാക്ഷ്യം നഷ്ടപ്പെടുത്തുന്ന പ്രവണത സമൂഹത്തിലുണ്ടാകുന്നു. ദീനാനുകന്പയും സഹോദര സ്നേഹവും പലപ്പോഴും നഷ്ടപ്പെടുത്തുന്നു. മൃതദേഹം സംസ്കരിക്കുന്നതിനു പോലും തടസം നിൽക്കുന്ന ദുഷ്പ്രവണതയ്ക്കെതിരെ പ്രതികരിച്ചേ മതിയാകൂ. ക്രൈസ്തവ ജനത ഒറ്റക്കെട്ടായി ഇത്തരം ദുഷ്പ്രവണതകൾക്കെതിരെ പ്രതികരിക്കേണ്ട കാലം അതിക്രമിച്ചതായും മെത്രാപ്പോലീത്ത പറഞ്ഞു. സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ.യുയാക്കിം മാർ കൂറിലോസ് എപ്പിസ്കോപ്പ അധ്യക്ഷതവഹിച്ചു. ഡോ.രാജ്കുമാർ രാമചന്ദ്രൻ മുഖ്യസന്ദേശം നൽകി.
ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത, എപ്പിസ്കോപ്പമാരായ ഡോ.ഗീവർഗീസ് മാർ തിയഡോഷ്യസ്, ഡോ.ഐസക് മാർ പീലക്സിനോസ്, ജോസഫ് മാർ ബർണബാസ്, തോമസ് മാർ തിമോത്തിയോസ്, മാത്യൂസ് മാർ മക്കാറിയോസ്, ഗ്രീഗോറിയോസ് മാർ സ്തേഫാനോസ്, തോമസ് മാർ തീത്തോസ്, രാജ്യസഭ ഉപാധ്യക്ഷൻ പ്രഫ.പി.ജെ. കുര്യൻ, മന്ത്രി മാത്യു ടി.തോമസ്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ആന്റോ ആന്റണി എംപി, എംഎൽഎമാരായ വീണാ ജോർജ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ഇന്നലെ രാവിലെ നടന്ന യോഗത്തിൽ റവ.ഡോ.ഫ്രാൻസിസ് സുന്ദർരാജ് സന്ദേശം നൽകി.
ആയിരങ്ങൾക്കു സുകൃതമായി മാരാമണ്‍ കണ്വൻഷൻ സമാപിച്ചു
01:13 AM Feb 19, 2018 | Deepika.com