തിരുവല്ല: ഇരവിപേരൂരിൽ പിആർഡിഎസ് നേതൃത്വത്തിലുള്ള ശ്രീകുമാരഗുരുദേവ ജന്മജയന്തി ആഘോഷങ്ങൾക്കിടെ വെടിക്കോപ്പുകൾ സൂക്ഷിച്ച സ്ഥലത്തുണ്ടായ പൊട്ടിത്തെറിയിൽ മരിച്ച ദന്പതികളുടെ സംസ്കാരം ഇന്നു നടക്കും. ഹരിപ്പാട് കാർത്തികപ്പള്ളി മഹാദേവികാട് മാധവൻചിറ കിഴക്കേതിൽ ഗുരുദാസ് (45), ഭാര്യ ആശ (സുഷമ - 40) എന്നിവരാണ് മരിച്ചത്. ഇന്നലെ കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തിയ ഇവരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്കു വിട്ടുകൊടുത്തു. ഇരുവരുടെയും സംസ്കാരം കാർത്തികപ്പള്ളി ഗുരുദാസന്റെ വീട്ടുവളപ്പിൽ ഇന്ന് ഉച്ചകഴിഞ്ഞു രണ്ടിനു നടക്കും.
ഷാർജയിലായിരുന്ന ു ഗുരുദാസനം ആശയും രണ്ടു വർഷം മുന്പാണ് നാട്ടിലെത്തിയത്. ഗുരുദാസ് 15 വർഷത്തോളമായി ഷാർജയിൽ വെൽഡിംഗ് ജോലി ചെയ്തുവരികയായിരുന്നു. മക്കൾ: അമൃത, അഖിൽ. വള്ളംകുളം സ്വദേശിയായ ആശയുടെ ബന്ധു പ്രഭാകരൻ അടക്കം ഏഴുപേർക്കാണ് അപകടത്തിൽ പരിക്കേറ്റത്. കോട്ടയം മെഡിക്കൽ കോളജിൽ കഴിയുന്ന പൊള്ളലേറ്റവരുടെ നില ഗുരുതരമായി തുടരുന്നു.
അതേസമയം, വെടിക്കെട്ട് പ്രധാന കരാറുകാരനായ വള്ളംകുളം മേമന പള്ളത്ത് സുനിലിനെ പ്രതിയാക്കിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇയാൾ ഒളിവിലാണ്. ലൈസൻസ് ഇല്ലാതെയാണ് വെടിക്കെട്ടിന് ഇയാൾ കരാർ എടുത്തിരുന്നതെന്നു തിരുവല്ല സർക്കിൾ ഇൻസ്പെക്ടർ റ്റി. രാജപ്പൻ റാവുത്തർ പറഞ്ഞു. സുനിലിന്റെകരാർ ഗുരുദാസനും ആശയും പ്രഭാകരനും ഏറ്റെടുത്തു നടത്തുകയായിരുന്നുവെന്നും പറയുന്നു.
വെടിക്കെട്ട് അപകടം: ദന്പതികളുടെ സംസ്കാരം ഇന്ന്
01:13 AM Feb 19, 2018 | Deepika.com