കൊച്ചി: യാക്കോബായ സഭയുടെ പാത്രിയർക്കാ ദിനാഘോഷവും വിശ്വാസ പ്രഖ്യാപന സമ്മേളനവും എറണാകുളം കലൂർ ജവഹർലാൽ നെഹ്റു രാജ്യാന്തര മൈതാനത്തിനു സമീപം തയാറാക്കിയ പരിശുദ്ധ ഇഗ്നാത്തിയോസ് സഖാ പ്രഥമൻ നഗറിൽ ഇന്നു നടക്കും. വൈകുന്നേരം നാലിന് മൈതാനത്തിന്റെ കവാടത്തിൽനിന്നു ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവായെയും മെത്രാപ്പോലീത്തമാരെയും വേദിയിലേക്ക് സ്വീകരിച്ച് ആനയിക്കും.
സമ്മേളനത്തിൽ മാർത്തോമ്മ സഭ പരമാധ്യക്ഷൻ ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്ത വിശിഷ്ടാതിഥിയായിരിക്കും. ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമൻ ബാവ അധ്യക്ഷത വഹിക്കും. ചടങ്ങിൽ പരിശുദ്ധ പാത്രിയർക്കീസ് ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ ബാവായുടെ വീഡിയോ സന്ദേശം പ്രദർശിപ്പിക്കും. മെത്രാപ്പോലീത്തമാരും വൈദികരും വിശ്വാസികളും കൈകൾ ചേർത്തുപിടിച്ചു വിശ്വാസപ്രതിജ്ഞ ചൊല്ലും. പാത്രിയർക്കീസിന്റെ പ്രതിനിധികളായി ആർച്ച്ബിഷപ് മോർ ജോർജ് ഖൂറി, മാത്യൂസ് മോർ തീമോത്തിയോസ് മെത്രാപ്പോലീത്ത, അമേരിക്കൻ ആർച്ച്ബിഷപ് എന്നിവർ പങ്കെടുക്കും.
യാക്കോബായ സഭയ്ക്കെതിരേ ഉണ്ടായിട്ടുള്ള നീതിനിഷേധത്തിനെതിരേയുളള വിശ്വാസികളുടെ അഭിപ്രായ രൂപീകരണം കൂടിയാകും സമ്മേളനമെന്നു സംഘാടകർ പറഞ്ഞു. ഭൂരിപക്ഷത്തെ പുറത്താക്കി ന്യൂനപക്ഷത്തിനു പള്ളികൾ വിട്ടുകൊടുക്കുന്ന നടപടി സഭ ഇനിയും അനുവദിക്കില്ലെന്നു യോഗം പ്രഖ്യാപിക്കും.
സമ്മേളനത്തിനായി വിപുലമായ ഒരുക്കങ്ങളാണു നടത്തിയിരിക്കുന്നത്. പന്തലിൽ രണ്ടായിരത്തോളം കസേരകൾ ക്രമീകരിച്ചിട്ടുണ്ട്. 80 പേർക്കിരിക്കാവുന്ന സ്റ്റേജാണ് തയാറാക്കിയിരിക്കുന്നത്. വിശ്വാസികളെ എത്തിക്കുന്നതിനായി വിവിധ ദേവാലയങ്ങളിൽനിന്നായി രണ്ടായിരത്തോളം ബസുകൾ ബുക്ക് ചെയ്തിട്ടുണ്ട്. നഗരത്തിൽ ഗതാഗത തടസം ഉണ്ടാകാതിരിക്കാൻ പോലീസുമായി ചേർന്നു ക്രമീകരണങ്ങൾ ഏർപ്പെടുത്തി.
പാത്രിയർക്കാ ദിനാഘോഷവും വിശ്വാസപ്രഖ്യാപന സമ്മേളനവും ഇന്ന്
02:58 AM Feb 18, 2018 | Deepika.com