കട്ടപ്പന: പുറ്റടി സ്പൈസസ് പാർക്കിൽ ഏലക്കാലേലം നിർത്തലാക്കിയതിനെതിരേ "ദീപിക’ സ്വീകരിച്ച നിലപാട് ഫലംകണ്ടു. കഴിഞ്ഞ 24-ന് ഇവിടെ ലേലം മുടങ്ങിയപ്പോൾമുതൽ ഏലത്തിന്റെ ഉത്പാദന കേന്ദ്രമായ വണ്ടൻമേട്ടിൽ ലേലം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. ഇന്നലെ പുറ്റടി സ്പൈസസ് പാർക്കിൽ ലേലം പുനരാരംഭിച്ചു.
ലേലകേന്ദ്രം തമിഴ്നാട്ടിലെ വ്യാപാരികളുടെ സൗകര്യാർഥം തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂരിൽ മാത്രമായി കേന്ദ്രീകരിക്കാനുള്ള ആസൂത്രിതനീക്കം "ദീപിക ’ വെളിച്ചത്തു കൊണ്ടുവന്നിരുന്നു. സ്പൈസസ് ബോർഡിലെ ചില ഉന്നതരുടെയും തമിഴ്നാട്ടിലെ ചില വ്യാപാരികളുടെ ആസൂത്രിതശ്രമം പുറത്തായതോടെ ഏലം കർഷകരുടെ സാന്പത്തിക പങ്കാളിത്തത്തോടെ 30 കോടിയിലേറെ രൂപ മുടക്കി സ്പൈസസ് ബോർഡ് പുറ്റടിയിൽ നിർമിച്ച സ്പൈസസ് പാർക്ക് വീണ്ടും തുറക്കേണ്ടിവന്നു.
സുഗന്ധവ്യഞ്ജനങ്ങളുടെ ലേലം, സംഭരണം, ശേഖരണം, തരംതിരിക്കൽ, ധനകാര്യ സ്ഥാപനം, റിക്രിയേഷൻ സംവിധാനം എല്ലാം ഒരു കോന്പൗണ്ടിൽ ക്രമീകരിച്ചിട്ടുള്ള സ്പൈസസ് പാർക്കാണ് ഇന്നലെ വീണ്ടും തുറന്നത്. സമ്മർദംമൂലമാണ് ഇപ്പോൾ ഇവിടെ ഏലക്കാലേലം പുനരാരംഭിച്ചതെന്ന് സ്പൈസസ് ബോർഡ് മാർക്കറ്റിംഗ് ഡയറക്ടർ സുരേഷ് പറഞ്ഞു.
പുറ്റടി സ്പൈസസ് പാർക്കിൽ 23 ദിവസത്തെ ഇടവേളയ്ക്കുശേഷമാണ് ഏലക്കാലേലം പുനരാരംഭിച്ചത്. ഇലക്ട്രോണിക് സംവിധാനങ്ങളുടെ തകരാർമൂലം കഴിഞ്ഞ 24-നു മുടങ്ങിയ ഇ-ലേലമാണ് ഇന്നലെ പുനരാരംഭിച്ചത്. സ്പൈസസ് ബോർഡ് ഡയറക്ടർ (മാർക്കറ്റിംഗ്) സുരേഷ്, ഡെപ്യൂട്ടി ഡയറക്ടർ ബി. വെങ്കിടേശൻ എന്നിവരുടെ നേതൃത്വത്തിൽ നാലു സാങ്കേതികവിദഗ്ധരുടെ മേൽനോട്ടത്തിലാണ് ഇന്നലെ ലേലം പുനരാരംഭിച്ചത്. നിലവിലുണ്ടായിരുന്ന കംപ്യൂട്ടർ സിസ്റ്റം തന്നെ, ഹാർഡ്വെയർ മെയിന്റനൻസ് നടത്തിയാണ് ലേലം ആരംഭിച്ചിരിക്കുന്നത്. പുതിയ സംവിധാനം സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് മാർക്കറ്റിംഗ് ഡയറക്ടർ അറിയിച്ചു.
ഹാർഡ്വെയർ മെയിന്റനൻസ് നടത്തി ആരംഭിച്ച ലേലത്തിന്റെ രാവിലെ നടന്ന സെക്ഷന്റെ അവസാനത്തെ ലോട്ടുകളുടെ ലേലം നടക്കുന്പോൾ സിസ്റ്റം തകരാർ കാണിച്ചു. സ്ഥലത്തുണ്ടായിരുന്ന സാങ്കേതികവിദഗ്ധർ ഇടപെട്ട് പ്രശ്നം പരിഹരിച്ച് ലേലം പൂർത്തിയാക്കി. ലേലം തുടങ്ങുന്പോൾ 35 വ്യാപാരികളാണ് ഫ്ളോറിൽ ഉണ്ടായിരുന്നത്. വണ്ടൻമേട് മാസ് എന്റർപ്രൈസസിന്റെ ലേലമാണ് ആദ്യം നടന്നത്. 81,000 കിലോ പതിവുണ്ടായിരുന്നു. 1350 രൂപ കൂടിയ വില ലഭിച്ചു. 991.75 രൂപയാണ് ശരാശരി വില വന്നത്.
ഉച്ചകഴിഞ്ഞ് നടന്ന ഹെഡർ സിസ്റ്റത്തിന്റെ ലേലത്തിൽ 17,000 കിലോയാണ് ലേലത്തിൽ വച്ചത്. കംപ്യൂട്ടറുകൾ തമ്മിൽ ഘടിപ്പിച്ചിരിക്കുന്ന കേബിളുകൾ ഇടമുറിഞ്ഞതാണ് ഇന്നലെ ശരിയാക്കിയത്.
സോഫ്റ്റ്വെയർ, സെർവർ തുടങ്ങിയവ നവീകരിച്ചെങ്കിലേ ലേലം സുഗമമായി മുന്നോട്ടു കൊണ്ടുപോകാനാകു. ഒരു ലോട്ട് ലേലം വിളിക്കാനുള്ള സമയം ആറുസെക്കൻഡായാണ് ക്രമീകരിച്ചിരിക്കുന്നത്. ഇന്നലെയും ഇതേ ബിഡ് ടൈമിൽ തന്നെയാണ് ലേലം നടന്നത്.
പുറ്റടി സ്പൈസസ് പാർക്കിൽ ഏലക്കാ ലേലം പുനരാരംഭിച്ചു
02:47 AM Feb 18, 2018 | Deepika.com