കൊച്ചി: തൊടുപുഴയിലെ സ്റ്റേഡിയം നിർമാണത്തിലെ അഴിമതിയെത്തുടർന്നു ഇടുക്കി ജില്ലാ ക്രിക്കറ്റ് അസോസിയേഷനെ സസ്പെൻഡ് ചെയ്തതോടെ ജില്ലാ പ്രതിനിധിയായ കെസിഎ പ്രസിഡന്റ് ബി. വിനോദ് രാജിവച്ചു.
വൈസ് പ്രസിഡന്റായിരുന്ന റോങ്ക്ളിൻ ജോണിനെ (കോട്ടയം) കേരള ക്രിക്കറ്റ് അസോസിയേഷന്റെ പുതിയ പ്രസിഡന്റായും തെരഞ്ഞെടുത്തു. സാജൻ കെ. വർഗീസ് (പത്തനംതിട്ട), അബ്ദുറഹ്മാൻ (കാസേർഗോഡ്) എന്നിവരെ വൈസ് പ്രസിഡന്റുമാരായും തെരഞ്ഞെടുത്തു.കൊച്ചിയിൽ ഇന്നലെ ചേർന്ന കെസിഎ സെൻട്രൽ കൗണ്‍സിൽ യോഗത്തിലാണ് ഇടുക്കി ജില്ലാ ക്രിക്കറ്റ് അസോസിയേഷനെ സസ്പെൻഡ് ചെയ്യാനുള്ള തീരുമാനമെടുത്തത്. തൊടുപുഴ മണക്കാടുള്ള പുതിയ ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കാനായി വാങ്ങിയ സ്ഥലത്തെ കല്ലും മണ്ണും നീക്കം ചെയ്തതിൽ വൻ അഴിമതി നടന്നതായാണ് ആരോപണം ഉയർന്നത്. ഇത് അന്വേഷിക്കാനായി കേരള ക്രിക്കറ്റ് അസോസിയേഷൻ സബ് കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ഈ കമ്മിറ്റിയുടെ അന്വേഷണത്തിൽ കല്ലും മണ്ണും നീക്കം ചെയ്തതിൽ വൻ ക്രമക്കേടുകൾ നടന്നതായി കണ്ടെത്തി.
അഴിമതി പരിശോധിക്കാൻ കെസിഎ ഓംബുഡ്സ്മാനെയും നിയോഗിച്ചിരുന്നു. ചില ക്രമക്കേടുകൾ നടന്നതായി വിലയിരുത്തിയ ഓംബുഡ്സ്മാൻ മാർച്ച് എട്ടിനു പൂർണമായ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ സബ് കമ്മിറ്റിയോടു നിർദേശിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് സബ് കമ്മിറ്റി റിപ്പോർട്ട് ചർച്ച ചെയ്യാൻ സെൻട്രൽ കൗണ്‍സിൽ തീരുമാനിച്ചത്.
റിപ്പോർട്ടിൽ അഴിമതി നടന്നതായി കണ്ടെത്തി ഇടുക്കി അസോസിയേഷനെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചതോടെ അസോസിയേഷൻ പ്രതിനിധിയായ വിനോദിന് കെസിഎയിലെ അംഗത്വം നഷ്ടമായി. ഇതോടെയാണു പ്രസിഡന്റ് സ്ഥാനം വിനോദ് രാജിവച്ചത്. സ്റ്റേഡിയത്തിന്റെ നിർമാണത്തിൽ മുൻ കെസിഎ പ്രസിഡന്റ് ടി.സി. മാത്യുവിനെതിരേയാണ് ആരോപണങ്ങൾ ഉയർന്നത്.
ഇതിനിടെ ക്രിക്കറ്റിലെ ശുദ്ധീകരണത്തിനു സുപ്രീംകോടതി നിയോഗിച്ച ജസ്റ്റീസ് ലോധ കമ്മിറ്റിയുടെ ശിപാർശകൾ വന്നതോടെ കെസിഎ പ്രസിഡന്റ് സ്ഥാനം ടി.സി. മാത്യൂവിന് ഒഴിയേണ്ടി വന്നു. ഈ സാഹചര്യത്തിലാണു ടി.സി. മാത്യുവിന്റെ അടുപ്പക്കാരനായ വിനോദ് കെസിഎ പ്രസിഡന്റ് സ്ഥാനത്തേക്ക് വന്നത്. വിനോദ് പടിയിറങ്ങുന്നതോടെ കെസിഎയിൽ സെക്രട്ടറി ജയേഷ് ജോർജിനു കൂടുതൽ സ്വാധീനമായി, തൊടുപുഴയിൽ സ്റ്റേഡിയത്തിലെ നിർമാണത്തിന്റെ കാര്യത്തിൽ ഇടുക്കി ജില്ലാ ക്രിക്കറ്റ് അസോസിയേഷന് വീഴ്ച വന്നിട്ടുണ്ട്. ഇതിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്താണു വിനോദ് രാജിവച്ചതെന്നു ജയേഷ് ജോർജ് പറഞ്ഞു.
നേരത്തെ, ടി.സി. മാത്യുവിനെതിരായ ചില ആരോപണ ങ്ങൾ ഓംബുഡ്സ്മാൻ ശരിവച്ചിരുന്നു. കെസിഎ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ ശേഷവും ടി.സി. മാത്യു താമസിച്ച മറൈൻ ഡ്രൈവിലെ ഫ്ളാറ്റിന്റെ വാടക കെസിഎ ആണ് നൽകിയതെന്ന ആരോപണമാണു ശരിയാണെന്നു കണ്ടെത്തിയത്. ഇതിനു ചെലവായ തുക പലിശ സഹിതം ടി.സി. മാത്യവിൽനിന്ന് ഈടാക്കാൻ ഓംബുഡ്സ്മാൻ വിധിച്ചിരുന്നു.
ഇടുക്കി ക്രിക്കറ്റ് അസോസിയേഷനു സസ്പെൻഷൻ; കെസിഎ പ്രസിഡന്റ് ബി. വിനോദ് രാജിവച്ചു
02:41 AM Feb 18, 2018 | Deepika.com