പത്തനംതിട്ട: ഇരവിപേരൂര്‍ പ്രത്യക്ഷ രക്ഷാ ദൈവസഭ (പിആര്‍ഡിഎസ്) ആസ്ഥാനത്ത് വെടിക്കെട്ട് നടത്തുന്നതിന് ജില്ലാ ഭരണകൂടത്തിന്റെ അനുമതി വാങ്ങിയിരുന്നില്ലെന്ന് ജില്ലാ കളക്ടര്‍ ആര്. ഗിരിജ.
അപകടസ്ഥലം സന്ദര്‍ശിച്ച ശേഷമാണ് കളക്ടർ ഇക്കാര്യം അറിയിച്ചത്. ഏതു തരത്തിലുള്ള വെടിക്കെട്ടാണെങ്കിലും കളക്ടറുടെ അനുമതി വാങ്ങേണ്ടതായിരുന്നു. ജന്മദിന ഉത്സവം നടക്കുന്നുണ്ടെന്ന് കളക്ടറെ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ആര്‍ഡിഒയുടെ അധ്യക്ഷതയില്‍ വിവിധ വകുപ്പുകളുടെ യോഗം ചേര്‍ന്ന് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്പ്പെടുത്തിയിരുന്നതാണെന്നും കളക്ടർ പറഞ്ഞു.
അപകടം സംബന്ധിച്ച് തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. ജില്ലാ പോലീസ് മേധാവി ജേക്കബ് ജോബും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു.
വെടിക്കെട്ട് എല്ലാ വർഷവും ഉത്സവാഘോഷങ്ങളുടെ ഭാഗമായി നടക്കുന്നതാണ്. ഇതു കൂടാതെ ഉത്സവസമാപനത്തിൽ ആകാശദീപക്കാഴ്ചയും ഒരുക്കിയിരുന്നതായി പറയുന്നു. വെടിമരുന്ന് ഉൾപ്പെടെയുള്ള സ്ഫോടകവസ്തുക്കൾ ഷീറ്റു കൊണ്ടുമറച്ച താത്കാലിക ഷെഡിൽ സൂക്ഷിച്ചിരുന്നത് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയായിരുന്നുവെന്ന് പ്രാഥമികമായ അന്വേഷണ ഉദ്യോഗസ്ഥർ വിലയിരുത്തി.
ഇരവിപേരൂർ വെടിക്കെട്ടിന് അനുമതി ഉണ്ടായിരുന്നില്ല
02:41 AM Feb 18, 2018 | Deepika.com