മട്ടന്നൂർ: ശുഹൈബിന്റെ കൊലയാളികളെ പിടികൂടിയില്ലെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയന് പുറത്തിറങ്ങി നടക്കാൻ കഴിയാത്ത പ്രതിരോധം തീർക്കുമെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി. സിദ്ദിഖ്. ശുഹൈബിന്റെ ഘാതകരെ പിടികൂടണമെന്നാവശ്യപ്പെട്ട് കെഎസ്യു ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷമ്മാസിന്റെ നേതൃത്വത്തിൽ മട്ടന്നൂർ പോലീസ് സ്റ്റേഷന് മുന്നിൽ നടത്തിയ ഉപവാസസമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അപരാധിയുടെ മൗനമാണ് മുഖ്യമന്ത്രി പിണറായിയുടേത്. മുഖ്യമന്ത്രിയുടെ ഉത്തരവാദിത്വം അദ്ദേഹം നിറവേറ്റുന്നില്ല. സിപിഎം ജയിലുകളെ കുറ്റവാളികളുടെ സംരക്ഷണകേന്ദ്രമാക്കി മാറ്റുകയാണ്. അവിടെവച്ച് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച് ശബ്ദം ഫോൺവഴി നേതാക്കളെ കേൾപ്പിക്കുകയാണെന്നും സിദ്ദീഖ് ചൂണ്ടിക്കാട്ടി. എൽഡിഎഫ് ഭരണത്തിൽ ഗർഭസ്ഥശിശുവിന് പോലും രക്ഷയില്ല. പിണറായി കേരളത്തിലെ സിപിഎമ്മിന്റെ അവസാനത്തെ മുഖ്യമന്ത്രിയായിരിക്കുമെന്ന് ശുഹൈബ് വധക്കേസിലെ തെളിവുകൾ നശിപ്പിച്ച പോലീസുകാർ ഓർക്കുന്നത് നന്നായിരിക്കുമെന്നും സിദ്ദിഖ് പറഞ്ഞു.
സമരത്തിന് അഭിവാദ്യമർപ്പിച്ച് യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ്, മഹിളാ കോൺഗ്രസ്, എംഎസ്എഫ് പ്രവർത്തകർ പ്രകടനം നടത്തി. ഇന്ന് മട്ടന്നൂർ പോലീസ് സ്റ്റേഷന് മുന്നിൽ യൂത്ത് കോൺഗ്രസ് മട്ടന്നൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏകദിന ഉപവാസം നടത്തും.
കോഴിക്കോട് എംപി എം.കെ. രാഘവൻ ഉദ്ഘാടനം ചെയ്യും. വി.ടി. ബൽറാം എംഎൽഎ പങ്കെടുക്കും.
മുഖ്യമന്ത്രിക്ക് അപരാധിയുടെ മൗനം: ടി. സിദ്ദിഖ്
02:05 AM Feb 18, 2018 | Deepika.com