മട്ടന്നൂർ: സിപിഎം ഭരണത്തിൽ പോലീസ് സ്റ്റേഷനുകൾ പാർട്ടി ഓഫീസുകളാക്കി മാറ്റിയ അവസ്ഥയാണുള്ളതെന്നും സിപിഎം നിർദേശിക്കുന്ന പ്രതികളായിരിക്കും ശുഹൈബ് വധത്തിലും പ്രതിപ്പട്ടികയിൽ വരികയെന്നും ആർഎംപി നേതാവ് കെ. കെ. രമ. മട്ടന്നൂർ പോലീസ് സ്റ്റേഷനുമുന്നിൽ കെഎസ്യു സംഘടിപ്പിച്ച ഏകദിന ഉപവാസസമരത്തിന് അഭിവാദ്യമർപ്പിച്ച് പ്രസംഗിക്കുകയായിരുന്നു രമ.
സിപിഎം സംസ്ഥാന സമ്മേളനത്തിനായി കാത്തിരിക്കുകയാണ് പ്രതിപ്പട്ടിക തയാറാക്കാനും അവരെ ഹാജരാക്കാനും. ടി.പി. വധത്തിലെ പ്രതികളെത്തന്നെയാണ് ശുഹൈബ് വധത്തിലും സിപിഎം ഉപയോഗിച്ചിരിക്കുന്നതെന്നാണ് സംശയം. മൃഗങ്ങളോട് കാണിക്കുന്ന ദയപോലും മനുഷ്യശരീരത്തിൽ സിപിഎം കാണിക്കുന്നില്ല.
വെട്ടുകളുടെ എണ്ണത്തിനായി ഇവർ മത്സരിക്കുകയാണ്. സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തെ പൊതുജനം ഒറ്റക്കെട്ടായി നേരിടണം. എതിരാളികളെ ഇല്ലാതാക്കുക എന്ന പരമ്പരാഗത ശൈലി തന്നെയാണ് ഇവിടെയും സിപിഎം ഉപയോഗിച്ചിരിക്കുന്നത്. കേസന്വേഷണം ഒരു പ്രഹസനം മാത്രമാണ്. കേരളത്തിലെ ഏത് അക്രമപരമ്പരയും എടുത്തു പരിശോധിക്കുകയാണെങ്കിൽ മറുഭാഗത്ത് സിപിഎമ്മാണ് ഉണ്ടാകുന്നത്.
പാർട്ടിയിൽനിന്നുള്ള അണികളുടെ കൊഴിഞ്ഞുപോക്കാണ് ഇവരുടെ അക്രമത്തിനു കാരണമായി തീരുന്നത്. എടയന്നൂരിലെ കൊലയ്ക്കു കാരണവും ശുഹൈബ് ചെയ്യുന്ന നന്മകൾ സിപിഎമ്മിന്റെ നിലനിൽപ്പിനെ ബാധിക്കുമെന്ന പേടികൊണ്ടാണ്. യഥാർഥ പ്രതികളെ പിടികൂടുന്നതുവരെ ജനകീയ സമരങ്ങളുമായി മുന്നോട്ടുപോകണമെന്നും രമ പറഞ്ഞു.
ശുഹൈബിന്റെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചാണ് രമ മടങ്ങിയത്. ആർഎംപി ജില്ലാ സെക്രട്ടറി മോഹനനും ഒപ്പമുണ്ടായിരുന്നു.
സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തെ ഒറ്റക്കെട്ടായി നേരിടണം: കെ.കെ. രമ
02:05 AM Feb 18, 2018 | Deepika.com