കോട്ടയം: മാവേലിക്കരയ്ക്കുസമീപം ക്വട്ടേഷൻ സംഘവുമായി എത്തി വീട് ആക്രമിച്ച കേസിൽ വിവാഹത്തട്ടിപ്പുകാരി ആലീസ് ജോർജിനെ (48-ലീലാമ്മ) റിമാൻഡ് ചെയ്തു. അഞ്ചു വിവാഹത്തട്ടിപ്പ് കേസുകളിലും നിരവധി വഞ്ചനാക്കേസുകളിലും പ്രതിയായ കോട്ടയം ദേവലോകം സ്വദേശി ആലീസ്, കുപ്രസിദ്ധ ഗുണ്ട അലോട്ടി എന്നറിയപ്പെടുന്ന ആർപ്പൂക്കര കൊപ്രായിൽ ജയിംസ് ജോണ് ജേക്കബി(24)നൊപ്പമാണ് വെള്ളിയാഴ്ച വീട് ആക്രമിച്ചത്.
കറ്റാനം കുറ്റിയിൽ ജെറോ ഡേവിസിന്റെ വീട്ടിലെത്തിയ സംഘം ഗേറ്റും വാതിലും തകർത്തു. വീട്ടുടമസ്ഥന്റെ ബന്ധുവായ യുവാവ് മാത്രമാണു വീട്ടിലുണ്ടായിരുന്നത്. നാട്ടുകാരെ കൂട്ടി ഇയാൾ തിരിച്ചെത്തിയപ്പോൾ ഭീഷണിപ്പെടുത്തിയ ആലീസിനിനെയും ഗുണ്ടകളെയും വള്ളികുന്നം പൊലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ജെറോ ഡേവിസ് ഭാര്യയുമായി അകന്ന് കഴിയുന്ന കാലത്താണ് ആലീസിനെ പരിചയപ്പെട്ട് വിവാഹം കഴിച്ചത്. ആലീസിന്റെ നാലാം വിവാഹത്തട്ടിപ്പിനിരയായ ജെറോയുടെ സ്വത്തുക്കൾ സ്വന്തം പേരിലാക്കി. ഇതിനിടെ വിവാഹത്തട്ടിപ്പുകളുടെ വാർത്തകൾ പുറത്തുവന്ന് ആലീസ് അറസ്റ്റിലായി. ജെറോ രോഗം വന്നു മരിച്ചു. പിന്നീട് റിമാൻഡിലിറങ്ങിയ ആലീസ്, ജെറോയുടെ വീടിന്റെ അവകാശമുന്നയിച്ച് എത്തിയപ്പോഴൊക്കെ ബന്ധുക്കൾ ഓടിച്ചുവിട്ടതോടെയാണ് വെള്ളിയാഴ്ച ക്വട്ടേഷനുമായി എത്തിയത്.
ക്വട്ടേഷൻ സംഘത്തിലുണ്ടായിരുന്ന കോട്ടയം മാറ്റൂർ തെക്കേപ്പറന്പിൽ രതീഷ് (26), ചക്കിട്ടപ്പറന്പിൽ അഖിൽ (21), വില്ലൂന്നി പാലത്തൂർ ടോമി ജോസഫ് (21)എന്നിവരെയും റിമാൻഡ് ചെയ്തു.
ഭാര്യ മരിച്ചു പോയവർ, അകന്നു കഴിയുവർ എന്നിവരെ വിവാഹപരസ്യത്തിലൂടെ ബന്ധപ്പെട്ടാണ് ആലീസ് തട്ടിപ്പു നടത്തിയിരുന്നത്. വിധവയാണെന്നു വ്യാജസർട്ടിഫിക്കറ്റുണ്ടാക്കിയാണ് വിവാഹങ്ങൾ നടത്തിയിരുന്നത്. ഇവരുടെ ആദ്യഭർത്താവ് ജീവിച്ചിരുപ്പുള്ളതായി പോലീസ് പറഞ്ഞു.
വിവാഹത്തട്ടിപ്പുകാരി ആലീസ് റിമാൻഡിൽ
02:05 AM Feb 18, 2018 | Deepika.com