മാരാമൺ: സുവിശേഷ പ്രവർത്തനങ്ങളിൽ നേർക്കാഴ്ച നൽകാനും സാക്ഷ്യം നൽകാനും സമർപ്പണമാണാവശ്യമെന്ന് മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. മാരാമൺ കൺവൻഷന്റെ ഇന്നലെ ഉച്ചകഴിഞ്ഞു നടന്ന യോഗത്തിൽ പങ്കെടുത്ത് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
ക്രിസ്തുവിൽനിന്നു കണ്ടതും കേട്ടതും അറിഞ്ഞതും അനുഭവിച്ചറിഞ്ഞതുമായ കാര്യങ്ങൾ പ്രഘോഷിക്കുകയും അതു വിശ്വാസയോഗ്യമായി പറയുകയും തന്നെത്താൻ സാക്ഷ്യപ്പെടുത്തുകയുമാണ് വേണ്ടത്. ലോകമുള്ളിടത്തോളം ഇതു തുടർന്നുകൊണ്ടേയിരിക്കണമെന്നും കർദിനാൾ പറഞ്ഞു. സാഹചര്യങ്ങൾ എന്തായാലും ദൗത്യത്തിൽനിന്നു പിന്തിരിയാൻ നമുക്കാകില്ല. മാർത്തോമ്മാ സഭയും സുവിശേഷപ്രസംഗസംഘവും സുവിശേഷ പ്രചാരണത്തിന് ഏറെ പ്രാധാന്യം നല്കുന്നുണ്ടെന്നും മാർ ക്ലീമിസ് ബാവ ചൂണ്ടിക്കാട്ടി.
തിരുവല്ല അതിരൂപത അധ്യക്ഷൻ ആർച്ച്ബിഷപ് ഡോ. തോമസ് മാർ കൂറിലോസ്, ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത, യുയാക്കിം മാർ കൂറിലോസ് എപ്പിസ്കോപ്പ, തോമസ് മാർ തിമോത്തിയോസ് എപ്പിസ്കോപ്പ, ബിഷപ് പീറ്റർ ഡേവിഡ് ഈറ്റൺ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.
ഇന്നലെ രാവിലെ ഡോ. രാജ്കുമാർ രാമചന്ദ്രനും ഉച്ചകഴിഞ്ഞ് റവ. ഡോ. ഫ്രാൻസിസ് സുന്ദർരാജും രാത്രിയോഗത്തിൽ ഡോ. ഗീവർഗീസ് മാർ തിയഡോഷ്യസ് എപ്പിസ്കോപ്പയും പ്രസംഗിച്ചു.
പന്പാതീരത്ത് കഴിഞ്ഞ ഒരാഴ്ച വചനവിരുന്നൊരുക്കിയ കൺവൻഷൻ ഇന്നു സമാപിക്കും.
ഇന്നു രാവിലെ എട്ടിന് കോഴഞ്ചേരി, മാരാമൺ, ചിറയിറന്പ് മാർത്തോമ്മാ പള്ളികളിൽ നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് മാർത്തോമ്മാ സഭയിലെ ബിഷപ്പുമാർ കാർമികരാകും. 9.30ന് കൺവൻഷൻ പന്തലിൽ ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത ആരാധനയ്ക്കു നേതൃത്വം നൽകും.
10.30ന് നടക്കുന്ന യോഗത്തിൽ ബിഷപ് പീറ്റർ ഡേവിഡ് ഈറ്റണും ഉച്ചകഴിഞ്ഞ് 2.30ന് സമാപനയോഗത്തിൽ രാജ് കുമാർ രാമചന്ദ്രനും പ്രസംഗിക്കും.
ഡോ.യുയാക്കിം മാർ കൂറിലോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിക്കും. ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്തയുടെ സമാപനസന്ദേശത്തോടെ കൺവൻഷൻ സമാപിക്കും.
സുവിശേഷ ദൗത്യത്തിൽ സമർപ്പണം അനിവാര്യം: കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ
01:53 AM Feb 18, 2018 | Deepika.com