കൊച്ചി: മദ്യത്തിനും മയക്കുമരുന്നിനുമെതിരേ പ്രതികരിക്കുന്നതും സാധ്യമായ വിധത്തിലെല്ലാം ഈ തിന്മകൾക്കെതിരേ നിലകൊള്ളുന്നതും വർത്തമാന കാലഘട്ടത്തിലെ ഏറ്റവും ശ്രേഷ്ഠമായ സാമൂഹ്യ പ്രവർത്തനമാണെന്ന് കെസിബിസി. സമൂഹത്തിന്റെ ധാർമിക നിലവാരം കാത്തുസൂക്ഷിക്കാൻ ബാധ്യതയുള്ള സർക്കാർ മദ്യക്കച്ചവടക്കാർക്കുവേണ്ടി അത് അടിയറവച്ചതു ഖേദകരമാണെന്നും മദ്യവിരുദ്ധ ഞായറിനോടനുബന്ധിച്ചു കെസിബിസി മദ്യവിരുദ്ധ സമിതി പുറപ്പെടുവിച്ച സർക്കുലറിൽ പറഞ്ഞു.
സാക്ഷരത, കുടുംബക്ഷേമം, ആരോഗ്യം എന്നിവയിൽ ലോകത്തിനു മാതൃകയായിത്തീർന്ന സാംസ്കാരിക കേരളം മദ്യപാനത്തിലും ആത്മഹത്യയിലും ഒന്നാം നിരയിലാണെന്ന ലജ്ജാകരമായ സത്യം നമ്മുടെ കണ്ണു തുറപ്പിക്കേണ്ടതാണ്. വിദ്യാഭ്യാസരംഗത്തും ആരോഗ്യരംഗത്തും അത്ഭുതാവഹമായ നേട്ടങ്ങളും സംഭാവനകളും കേരളത്തിന്റേതായിട്ടുണ്ട്.
എന്നാൽ കേരളസമൂഹം നേടിയെടുത്ത സത്പേരിന്റെയും സത്മാതൃകകളുടെയും മേൽ കരിനിഴൽ വീഴ്ത്തി മദ്യ-ലഹരി സംസ്കാരം ഇന്നു നാടിന് അപമാനമാവുന്നു. വർധിച്ചുവരുന്ന ലഹരി ഉപയോഗം നാടിന്റെ പ്രതീക്ഷകളിൽ ഇരുൾ പരത്തുന്നു. ലക്ഷക്കണക്കിനു കുടുംബങ്ങളാണു മദ്യത്തിന്റെ കെണിയിൽപ്പെട്ടു ദിനംപ്രതി നശിക്കുന്നത്.
മദ്യവർജനമെന്നതു വ്യക്തി സ്വമേധയാ വ്യക്തിജീവിതത്തിൽ എടുക്കേണ്ട നിലപാടാണ്. അതേസമയം, മദ്യത്തിന്റെ ഉത്പാദനം, സൂക്ഷിപ്പ്, വിതരണം എന്നിവ സംബന്ധിച്ചു നിയമനിർമാണം നടത്താനും നിലവിലുള്ള നിയമങ്ങളുടെയും ചട്ടങ്ങളുടെയും അടിസ്ഥാനത്തിൽ നിയന്ത്രണമോ നിരോധനമോ ഏർപ്പെടുത്താനുമുള്ള അധികാരവും കടമയും ഉത്തരവാദിത്തവും സർക്കാരിനു മാത്രമാണ്. മദ്യം സുലഭമാക്കിയശേഷം മദ്യവർജനം ഉപദേശിക്കുന്നതു മേശപ്പുറത്തു മിഠായി ഭരണി തുറന്നുവച്ചിട്ട് അതു കഴിക്കരുതെന്നു കുട്ടികളെ ഉപദേശിക്കുന്നതുപോലെ വ്യർഥമാണെന്നു ഗാന്ധിജി പറഞ്ഞതും ഓർക്കാം.
കെസിബിസി മദ്യവിരുദ്ധ സമിതി കേരളത്തിൽ പ്രവർത്തനമാരംഭിച്ചിട്ട് 20 വർഷമായി. -മദ്യ വിമുക്ത സഭയും സമൂഹവും- എന്നതാണ് സമിതിയുടെ മുദ്രാവാക്യം. മദ്യവിമുക്തമായ സഭയും സമൂഹവും എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ഇനിയും ബഹുദൂരം മുന്നോട്ടു പോകേണ്ടതുണ്ടെന്നും കെസിബിസി മദ്യവിരുദ്ധ കമ്മീഷൻ ചെയർമാൻ ബിഷപ് മാർ റെമിജിയൂസ് ഇഞ്ചനാനിയിൽ, വൈസ് ചെയർമാന്മാരായ ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്, ബിഷപ് ഡോ. ആർ. ക്രിസ്തുദാസ് എന്നിവർ ചേർന്നു തയാറാക്കിയ സർക്കുലർ വ്യക്തമാക്കുന്നു. മദ്യവിരുദ്ധ ഞായറായ ഇന്നു കേരളത്തിലെ കത്തോലിക്കാ ദേവാലയങ്ങളിൽ സർക്കുലർ വായിക്കും.
മദ്യത്തിനെതിരേ പ്രതികരിക്കുന്നതു ശ്രേഷ്ഠമായ സാമൂഹ്യ പ്രവർത്തനം: കെസിബിസി
01:53 AM Feb 18, 2018 | Deepika.com