ആലുവ: സിന്തറ്റിക് ഡ്രഗ്സ് വിഭാഗത്തിൽപ്പെടുന്ന ലഹരി വസ്തുവാണ് ഇന്നലെ നെടുന്പാശേരയിൽ പിടികൂടിയ എംഡിഎംഎ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന മെഥലീൻ ഡയോക്സി മെത്ത് ആംഫെറ്റാമിൻ. മോളി, എക്സ്റ്റസി എന്നീ വിളിപ്പേരുകളിലാണു ലഹരി ഉപഭോക്താക്കൾക്കിടയിൽ ഇത് അറിയപ്പെടുന്നത്. നാക്കിനടിയിൽ ഒരു പഞ്ചസാര വലിപ്പത്തിൽ ഇടുന്നതിന് 7000 രൂപ മുതൽ 15000 രൂപ വരെയാണ് ഈടാക്കുന്നത്.
ഉന്മാദമൂർച്ഛയിലേക്ക് ആളുകളെ എത്തിക്കാൻ ശക്തിയുള്ളയാണ് ഈ മയക്കുമരുന്ന്. രണ്ടു ദിവസം വരെ ലഹരി നിലനിൽക്കുമെന്നും പറയുന്നു. വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് ഇതിന്റെ ഉപയോഗം വഴിവയ്ക്കുന്നു. വിഷാദരോഗം, പരിഭ്രാന്തി, മനോനില തകരാറിലാകൽ, ഹൃദ്രോഗം, ഓർമക്കുറവ്, കാഴ്ചക്കുറവ് എന്നിവയുണ്ടാകാനുള്ള സാധ്യത ഏറെയാണ്. ക്രിസ്റ്റൽ, പൊടി, ക്യാപ്സൂൾ എന്നീ രൂപങ്ങളിലാണു പ്രധാനമായും എംഡിഎംഎ കടത്തുന്നത്. ക്രിസ്റ്റൽ രൂപത്തിൽ കടത്തിയ എംഡിഎംഎ ആണു നെടുന്പാശേരയിൽ പിടികൂടിയത്.
മണമില്ലെന്നതിനാൽ ആരുടെയും ശ്രദ്ധയിൽ പെട്ടെന്നു പെടില്ല. നിശാപാർട്ടികളിൽ ഇതിന് ആവശ്യക്കാർ ഏറെയാണ്. അര ഗ്രാമിൽ കൂടുതൽ എംഡിഎംഎ പിടികൂടിയാൽ ഇന്ത്യൻ ശിക്ഷ നിയമപ്രകാരം പത്തു വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
എംഡിഎംഎയ്ക്കു ‘മോളി’എന്നും വിളിപ്പേര്
01:44 AM Feb 18, 2018 | Deepika.com