ഗാന്ധിനഗർ: മെഡിക്കൽ കോളജിൽ 2013ൽ ഫോറൻസിക് വിഭാഗത്തിന് നഷ്ടപ്പെട്ട പിജി കോഴ്സിന്റെ അംഗീകാരം തിരികെ ലഭിച്ചു. 2010 ലായിരുന്നു കോട്ടയം മെഡിക്കൽ കോളജിൽ ഫോറൻസിക് പിജി കോഴ്സിന് അനുമതി കിട്ടിയത്. ഒരു വർഷം രണ്ടു സിറ്റിനാണ് ഇന്ത്യൻ മെഡിക്കൽ കൗണ്‍സിൽ അനുമതിപത്രം നൽകിയത്.
തുടർന്ന് മൂന്ന് വർഷത്തിനകം അടിസ്ഥാന സൗകര്യങ്ങളും ഡോക്ടർമാരുടെ ലഭ്യതയും ഉറപ്പ് വരുത്തണമെന്നും ഐഎംസി നിർദേശിച്ചിരിന്നു. എന്നാൽ, ആദ്യ ബാച്ചിന്റെ 2013 ൽ നടന്ന അവസാന വർഷ പരീക്ഷയോടൊപ്പം ഐഎംസി നടത്തിയ പരിശോധനയിൽ ഡോക്ടർമാരുടെ കുറവ്, ലൈബ്രറിയിൽ പുസ്തകങ്ങളുടെ പോരായ്മ, അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത എന്നിവ ചൂണ്ടിക്കാട്ടി അംഗീകാരം റദ്ദ് ചെയ്യുകയായിരുന്നു.
പിന്നീട് 2017ൽ ഡോ. രവീന്ദ്രൻ മേധാവിയായി ചുമതലയേറ്റശേഷം നടത്തിയ ശ്രമത്തെതുടർന്ന് രണ്ട് ഡോക്ടർമാരെ നിയമിക്കുകയും അപര്യാപ്തത പരിഹരിക്കുകയും ചെയ്തു. കഴിഞ്ഞ 13നാണ് അംഗീകാരം ലഭിച്ചുകൊണ്ടുള്ള അനുമതി ലഭിച്ചത്.
അംഗീകാരം ലഭിച്ചതോടെ പഠനം കഴിഞ്ഞ എട്ടു പേർക്കും നിലവിൽ പഠിച്ചു കൊണ്ടിരിക്കുന്നവർക്കും അംഗീകാരം ലഭിക്കുന്നതിനുള്ള സാഹചര്യമാണ് ഉണ്ടായിരിക്കുന്നതെന്ന് ഫോറൻസിക് വിഭാഗത്തിലെ മുൻഗസ്റ്റ് ലക്ചറർ ഡോ. പി.എസ്. ജിനേഷ് പറഞ്ഞു. മെഡിക്കൽ കോളജിന് നഷ്ടപ്പെട്ട മറ്റ് പിജി സീറ്റുകളുടെ അംഗീകാരം തിരികെ ലഭിക്കുന്നതിനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ടെന്ന് പ്രിൻസിപ്പൽ ഡോ. ജോസ് ജോസഫ് പറഞ്ഞു.
കോട്ടയം മെഡിക്കൽ കോളജിലെ ഫോറൻസിക് പിജി കോഴ്സിന്റെ അംഗീകാരം തിരികെ ലഭിച്ചു
01:44 AM Feb 18, 2018 | Deepika.com