തിരുവനന്തപുരം: സാമൂഹികനീതി നടപ്പാക്കുന്നതിന് സ്ത്രീശക്തീകരണം ഉറപ്പാക്കണമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. കനകക്കുന്ന് കൊട്ടാരത്തിൽ പതിനാലാമത് ശ്രീചിത്തിരതിരുനാൾ സ്മാരകപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സ്ത്രീകൾക്ക് ഏറെ പ്രാധാന്യം നൽകുന്നതാണു ഭാരതസംസ്കാരം. നമ്മുടെ രാജ്യത്തെ തന്നെ മാതാവായാണു നാം കരുതുന്നത്. സ്ത്രീശക്തീകരണം നടക്കാതെ സാമൂഹികനീതി ഉറപ്പാക്കാനാവില്ല. ഇന്നു രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ നിയമം കൊണ്ടുമാത്രം പരിഹരിക്കാൻ സാധിക്കുന്നതല്ല. അതിനു രാഷ്ട്രീയ ഇച്ഛാശക്തിയും മികച്ച ഭരണസംവിധാനങ്ങളും അനിവാര്യമാണ്. ഓരോരുത്തരുടെയും മനോനിലയിൽ മാറ്റമുണ്ടാകണം.
രാജ്യത്തു സ്വാതന്ത്ര്യത്തിനുശേഷം പല പ്രവർത്തനങ്ങളും നടന്നെങ്കിലും ഇന്നും ജനസംഖ്യയിലെ 25 ശതമാനത്തിലേറെ പേർ എഴുത്തും വായനയും അറിയാത്തവരാണ്. 25 ശതമാനത്തിലേറെപ്പേർ ഇപ്പോഴും ദാരിദ്ര്യരേഖയ്ക്കു താഴെയാണ്. എല്ലാവർക്കും സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ നീതി ലഭ്യമാക്കുകയെന്നത് ഭരണഘടനയുടെ ആമുഖത്തിൽ തന്നെ എഴുതിയിട്ടുണ്ട്. സ്വാതന്ത്ര്യത്തിനു മുമ്പ് തൊട്ടുകൂടായ്മ ഒഴിവാക്കാൻ രാജ്യത്തിന്റെ പല ഭാഗത്തുനിന്നും സുപ്രധാനമായ നീക്കങ്ങൾ ഉണ്ടായിരുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് 1936ലെ ക്ഷേത്രപ്രവേശനവിളംബരം. അതു വലിയ മാറ്റമാണ് കൊണ്ടുവന്നത്. ഒരു പാർട്ടിക്കും ഒരു സമുദായത്തിന് വേണ്ടി മാത്രം നിലനിൽക്കാനാവില്ല. കഴിവും ശേഷിയുമുള്ളവരാണ് രാഷ്ട്രീയക്കാരാകേണ്ടത്. വികസനം സമഗ്രമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയം മതത്തിലും മതം രാഷ്ട്രീയത്തിലും ഇടപെടരുതെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. ഒരാൾ ചെയ്യുന്ന തൊഴിലിന്റെ അടിസ്ഥാനത്തിലുള്ളതാണ് ജാതി. എന്നാൽ ഇപ്പോൾ ഓരോ വിഭാഗക്കാരുടെയും തൊഴിലിൽ മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. ജാതിക്കതീതമായി തന്നെ ഇന്നു പലതും പലരും ചെയ്യുന്നു. അതുപോലെ മതം എന്നത് ആരാധനയ്ക്കുള്ളതാണ്. എന്നാൽ ഇവയ്ക്കുപകരം സംസ്കാരങ്ങൾക്കാണ് നാം പ്രാധാന്യം നൽകേണ്ടത്. എന്നാൽ നിർഭാഗ്യവശാൽ ഇന്നു ചില രാഷ്ട്രീയക്കാർ ഇതിനെ ഉപയോഗിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളം ഇന്ന് ആരോഗ്യ-വിദ്യാഭ്യാസരംഗത്തു കൈവരിച്ച നേട്ടത്തിനു പ്രാപ്തരാക്കിയത് ശ്രീചിത്തര തിരുനാൾ മഹാരാജാവാണ്. ജനങ്ങളുടെ ഹൃദയമുള്ള ഒരു ഭരണാധികാരിയായിരുന്നു അദ്ദേഹം. ജനാധിപത്യപ്രവർത്തനം നടത്തിയ രാജാവായിരുന്നു അദ്ദേഹം. വധശിക്ഷ ഇല്ലാതാക്കുകയെന്ന അദ്ദേഹത്തിന്റെ തീരുമാനം വിപ്ലവകരവും ഏഷ്യയിൽ തന്നെ ആദ്യത്തേതുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ ഗവർണർ ജസ്റ്റീസ് പി. സദാശിവം അധ്യക്ഷനായിരുന്നു. മന്ത്രി എ.കെ. ബാലൻ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ഒ. രാജഗോപാൽ എംഎൽഎ, പാലോട് രവി, വി.കെ. ഹരികുമാർ എന്നിവർ പ്രസംഗിച്ചു.
സാമൂഹികനീതിക്കു സ്ത്രീശക്തീകരണം ഉറപ്പാക്കണം: ഉപരാഷ്ട്രപതി
01:02 AM Feb 17, 2018 | Deepika.com