തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയി കോടിയേരിക്കെതിരേ ദുബായിലുണ്ടായിരുന്ന കേസ് ഒത്തുതീർപ്പാക്കാൻ എത്ര കോടി രൂപ നൽകിയെന്നു സിപിഎമ്മും കോടിയേരി ബാലകൃഷ്ണനും വ്യക്തമാക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പണത്തിന്റെ ഉറവിടം വ്യക്തമാക്കാനും തയാറാകണം.
കേസ് ഒത്തുതീർപ്പാക്കിയതിലെ ദുരുഹത ഇപ്പോഴും നിലനിൽക്കുകയാണ്. ദുബായ് കോടതിയിൽ നിലവിലുണ്ടായിരുന്ന ചെക്കു തട്ടിപ്പു കേസ് ഒത്തുതീർപ്പാക്കാൻ പണം നൽകിയില്ലെന്ന പ്രസ്താവന ജനങ്ങളെ കബളിപ്പിക്കാനുള്ളതാണ്. 13 കോടി രൂപ നൽകാനുണ്ടെന്നായിരുന്നു ദുബായിയിലെ ജാസ് ടൂറിസം കമ്പനി ഉടമ അബ്ദുള്ള അൽ മർസൂഖി സിപിഎം ദേശീയ നേതൃത്വത്തിനു നൽകിയ പരാതിയിൽ ഉന്നയിച്ചിരുന്നത്.
സിപിഎം സംസ്ഥാന സെക്രട്ടറിയെ പോലുള്ള ഉന്നതനായ നേതാവിന്റെ മകന്റെ പേരിൽ തെറ്റായ ആരോപണം ഉന്നയിക്കാൻ ആരും തയാറാകില്ല. പണത്തിന്റെ ഉറവിടം അന്വേഷിക്കണമെന്നു ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി പിണറായി വിജയൻ അതിനു തയാറായില്ല.
പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാൻ കേരളം ശിപാർശ ചെയ്തെന്ന കേന്ദ്ര മന്ത്രിയുടെ പ്രസ്താവനയിൽ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന പോലീസ് മേധാവിക്കും അഭിപ്രായ വ്യത്യാസമുണ്ടോയെന്നു വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബിനോയി കോടിയേരി കേസ് ഒതുക്കാൻ എത്ര പണം കൊടുത്തെന്നു സിപിഎം വ്യക്തമാക്കണമെന്നു ചെന്നിത്തല
12:48 AM Feb 17, 2018 | Deepika.com