കൊച്ചി: ബാങ്കിംഗ് തട്ടിപ്പിലൂടെ വിവാദ പുരുഷനായ നീരവ് മോദിയുമായി തങ്ങൾക്കു നേരിട്ടു വായ്പാ ഇടപാടുകളൊന്നുമില്ലെന്നു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ചെയർമാൻ രജനീഷ് കുമാർ.
എന്നാൽ, പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) നീരവ് മോദിക്കു നൽകിയ സമ്മത പത്രത്തിന്റെ (ലെറ്റർ ഓഫ് അണ്ടർടേക്കിംഗ്) ഈടിന്മേൽ തങ്ങൾ 1360 കോടിയിൽപരം രൂപയുടെ (21.2 കോടി ഡോളർ) ഇടപാടു നടത്തിയിട്ടുണ്ട്. ഈ പണം പിഎൻബി നൽകുമെന്നാണു കരുതുന്നത്.
അതേക്കുറിച്ചു തങ്ങൾക്ക് ഉത്കണ്ഠയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചിയിൽ എസ്ബിഐയുടെ ഗ്ലോബൽ എൻആർഐ സെന്റർ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് മാരിയറ്റ് ഹോട്ടലിൽ നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നീരവ് മോദിയുടെ അമ്മാവൻ മെഹുൽ ചോക്സിയുടെ ഉടമസ്ഥതയിലുള്ള ആഭരണ സ്ഥാപനമായ ഗീതാഞ്ജലി ജെംസുമായി ചില വായ്പാ ഇടപാടുകൾ ഉണ്ട്. ആശങ്കപ്പെടാൻ മാത്രം വലിയ തുകയല്ല ഇതെന്നും രജനീഷ് കുമാർ പറഞ്ഞു.
വജ്രാഭരണ വായ്പകളെക്കുറിച്ചു കൂടുതൽ ജാഗ്രത പുലർത്തുന്നുണ്ട്. എസ്ബിഐയുടെ മൊത്തം വായ്പ 16 ലക്ഷം കോടി രൂപയാണ്. അതിൽ ആഭരണ മേഖലയ്ക്കു 13,000 കോടി രൂപ മാത്രമാണ് വായ്പ നൽകിയിട്ടുള്ളത്. എസ്ബിഐയുടെ മൊത്തം വായ്പയുടെ ഒരു ശതമാനത്തിൽ കുറഞ്ഞ തുക മാത്രമാണിതെന്നും രജനീഷ് കുമാർ ചൂണ്ടിക്കാട്ടി.
ബാങ്കിംഗ് പ്രവർത്തനം തികച്ചും റിസ്കുള്ളതാണ്. കോർപറേറ്റ് ഇടപാടുകളുടെ കാര്യത്തിൽ വിശേഷിച്ചും. ഈ സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നുള്ളതാണു പ്രശ്നം. എസ്ബിഐയിൽ ഇത്തരം ഇടപാടുകളിലെ റിസ്ക് കൈകാര്യം ചെയ്യാനായി പ്രത്യേക മാർഗനിർദേശം (സ്റ്റാൻഡേർഡ് ഓപ്പറേഷൻ പ്രൊസീജിയർ) ഉണ്ട്.
ഒരേ തസ്തികയിൽ മൂന്നു വർഷത്തിലധികം ഒരാളെ ഇരിക്കാൻ അനുവദിക്കാതിരിക്കുന്നത് അടക്കമുള്ള നടപടി പൊതുവിൽ സ്വീകരിച്ചുപോരുന്നു. ഇതനുസരിച്ചാണ് എല്ലാവരും പ്രവർത്തിക്കുന്നതെന്ന് എല്ലാ സമയത്തും നിരീക്ഷിച്ചുകൊണ്ടിരിക്കുകയുമാണ്. കോർപറേറ്റ് ഇടപാടുകൾ ഉയർത്തുന്ന വെല്ലുവിളി വലുതാണെന്നും അദ്ദേഹം പറഞ്ഞു.
നീരവ് മോദിയുമായി നേരിട്ട് വായ്പാ ഇടപാട് നടത്തിയില്ല: എസ്ബിഐ ചെയർമാൻ
12:48 AM Feb 17, 2018 | Deepika.com