തിരുവനന്തപുരം: കഴിഞ്ഞ യുഡിഎഫ് സർക്കാരിനെ പിടിച്ചുലച്ച സോളാർ, ബാർ കോഴ, അവസാന കാലത്തെ മന്ത്രിസഭാ തീരുമാനങ്ങൾ എന്നിവയിലെ അന്വേഷണങ്ങൾ ഇപ്പോൾ എന്തായെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.
യുഡിഎഫ് സർക്കാർ എടുത്ത 103 തീരുമാനങ്ങളിൽ ക്രമക്കേടുണ്ടെന്നു പറഞ്ഞ് എ.കെ. ബാലൻ അധ്യക്ഷനായ മന്ത്രിസഭാ ഉപസമിതി പരിശോധിച്ചെങ്കിലും ഒരെണ്ണത്തിൽ പോലും വിജിലൻസ് കേസെടുക്കാൻ കഴിഞ്ഞി ല്ല. ബാർ കോഴക്കേസ് ഗൂഢാലോചനയുടെ ഭാഗമായിരുന്നുവെന്ന് ആരോപണം ഉന്നയിച്ചയാൾ തന്നെ തുറന്നുപറഞ്ഞു. സോളാർ കേസിൽ ബലാത്സംഗത്തിനും അഴിമതിക്കും കേസെടുക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പരസ്യമായി പറഞ്ഞിരുന്നു. ഇതിലെ തുടർനടപടി തടയാൻ മുഖ്യമന്ത്രിയുടെ കൈയിൽ ആരെങ്കിലും കയറിപ്പിടിച്ചോ. നിയമമാണു മുഖ്യമന്ത്രിയുടെ കൈയിൽ പിടിച്ചത്. ഞങ്ങളാരും തുടർ നടപടി തടയാനെത്തിയില്ല-അദ്ദേ ഹം പറഞ്ഞു.
ബാർ കോഴ കേസിൽ കെ.എം. മാണിക്കുണ്ടായ മാനസിക ബുദ്ധിമുട്ട് എത്ര വലുതായിരുന്നു. കെ.എം. മാണി യുഡിഎഫിൽ തിരിച്ചു വരുമെന്നാണു പ്രതീക്ഷിക്കുന്നത്. തിരിച്ചു വരണമെന്നാണ് ആഗ്രഹം. യുഡിഎഫിനു മാണിയെ വേണം. അതിനു മനസു വയ്ക്കേണ്ടതു മാണിയും കേരള കോണ്ഗ്രസ് പാർട്ടിയുമാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി എല്ലാവരും അംഗീകരിക്കുന്ന വ്യക്തിത്വമായിരിക്കും. യുഡിഎഫിന് അനുകൂല സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഇടതു സർക്കാരിനോട് ഉമ്മൻ ചാണ്ടി; യുഡിഎഫ് സർക്കാരിനെതിരായ അന്വേഷണങ്ങൾ എന്തായി?
12:48 AM Feb 17, 2018 | Deepika.com