ചാലക്കുടി: ചാലക്കുടിയിലെ ജ്വല്ലറി കവർച്ച കേസിൽ പിടിയിലായ ബിഹാർ സ്വദേശിയെ തൃശൂരിലെത്തിച്ചു. ജാർഖണ്ഡിൽ പിടിയിലായ അശോക് ബാരിഖിനെയാണു തൃശൂരിലെത്തിച്ചത്.
ചാലക്കുടിയിൽനിന്ന് ഉത്തരേന്ത്യയിലേക്കു പോയ അന്വേഷണസംഘത്തിലെ ഏതാനുംപേർ അവിടെത്തന്നെ നിൽക്കുകയാണ്. ബാക്കിയുള്ളവരാണ് ഇപ്പോൾ ബിഹാർ സ്വദേശിയെയുംകൊണ്ട് തൃശൂരിലെത്തിയിരിക്കുന്നത്. പ്രതിയെ തൃശൂരിൽ വിശദമായി ചോദ്യംചെയ്ത ശേഷമായിരിക്കും ചാലക്കുടിയിലേക്ക് എത്തിക്കുകയെന്നറിയുന്നു.
ഇയാളിൽനിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കവർച്ചാസംഘത്തിലെ ബാക്കിയുള്ളവരെ പിടികൂടാനായി അന്വേഷണ സംഘത്തിലെ ബാക്കിയുള്ളവർ ജാർഖണ്ഡിൽ ക്യാന്പ് ചെയ്യുകയാണ്. എന്നാൽ, ഉത്തരേന്ത്യയിലെ തിരുട്ടുഗ്രാമത്തിൽ കഴിയുന്ന ഈ മോഷ്ടാക്കളെ അവിടെ കയറി പിടികൂടാൻ പോലീസിനു സാധിച്ചിട്ടില്ല. ജാർഖണ്ഡിലെ പോലീസിന്റെ സഹായവും കേരള പോലീസ് തേടിയിട്ടുണ്ട്.
ഇപ്പോൾ പിടിയിലായ ബിഹാർ സ്വദേശിയാണു മോഷണസംഘത്തിനു ചാലക്കുടിയിലെ ഇടശേരി ജ്വല്ലറി കാണിച്ചുകൊടുത്തതും ഇവിടത്തെ സുരക്ഷാ ക്രമീകരണങ്ങളിലെ പാളിച്ചകൾ പറഞ്ഞുകൊടുത്തതും. ഇയാൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മോഷണസംഘം ജ്വല്ലറിയിലെത്തി കവർച്ച നടത്തിയതെന്നാണു ചോദ്യം ചെയ്യലിൽ ലഭിച്ച വിവരം.
ചാലക്കുടി ജ്വല്ലറി കവർച്ച ; പ്രതിയെ തൃശൂരിലെത്തിച്ചു
12:37 AM Feb 17, 2018 | Deepika.com