ഫാ. അഗസ്റ്റിൻ കടേപറന്പിൽ (സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി, കാർമൽഗിരി)
റോമിലെ മെത്രാനായിരുന്ന വിശുദ്ധ ക്ലെമന്റ് കൊറിന്തോസിലെ സഭയ്ക്ക് എഴുതുന്ന ലേഖനങ്ങൾ സഭാചരിത്ര സാഹിത്യശേഖരത്തിൽ പ്രത്യേക സ്ഥാനം അർഹിക്കുന്ന രചനകളാണ്. വിശുദ്ധ പൗലോസ് അപ്പോസ്തലന്റെ രചനാശൈലിയും ആശയങ്ങളുടെ സ്വാധീനവും ഈ ലേഖനങ്ങളിൽ പ്രകടമാണ്. കൊറിന്തോസ് സഭയിൽ നിലനില്ക്കുന്ന വിഭാഗീയത അവസാനിപ്പിച്ച് അപകീർത്തിക്കു പരിഹാരം ചെയ്ത് ഐക്യത്തിലേക്കു വരാനുള്ള ആഹ്വാനമാണ് ലേഖനത്തിന്റെ പ്രമേയം.
യോഹന്നാന്റെ സുവിശേഷത്തിൽ പിതൃസന്നിധിയിലേക്കു തിരിച്ചുപോകുന്നതിനുമുന്പ് യേശു നടത്തുന്ന പ്രാർഥന എത്രയോ മാധുര്യം നിറഞ്ഞതാണ്. ’’ പരിശുദ്ധനായ പിതാവേ, നമ്മെപ്പോലെ അവരും ഒന്നായിരിക്കേണ്ടതിന് അവിടുന്ന് എനിക്കു നല്കിയ അവിടുത്തെ നാമത്തിൽ അങ്ങ് അവരെ കാത്തുകൊള്ളണമേ.’’ സഭ എന്നു പറഞ്ഞാൽ ഐക്യത്തിലായിരിക്കുക എന്നാണ്; സഭ കൂട്ടായ്മയുടെയും ഐക്യത്തിന്റെയും കൂദാശയാണല്ലോ!
കാർത്തേജിലെ മെത്രാനായിരുന്ന വിശുദ്ധ സിപ്രിയാൻ സഭയെ വിശദീകരിക്കാൻ ഉപയോഗിക്കുന്ന വിവിധ ബിംബങ്ങളിൽ ഒന്നാണ് സഭയെ യേശുവിന്റെ തിരുവസ്ത്രവുമായി താരതമ്യപ്പെടുത്തുന്നത്. ’’പടയാളികൾ യേശുവിനെ ക്രൂശിച്ചതിനുശേഷം അവന്റെ വസ്ത്രങ്ങൾ നാലായി ഭാഗിച്ചു. അവന്റെ അങ്കിയും അവർ എടുത്തു. അതാകട്ടെ തുന്നലില്ലാതെ അടിമുതൽ മുകൾ വരെ നെയ്തുണ്ടാക്കിയതായിരുന്നു’’. യേശുവിന്റെ വസ്ത്രത്തെക്കുറിച്ചുള്ള വിശുദ്ധ യോഹന്നാന്റെ വിവരണം സഭയെ ചിത്രീകരിക്കാനായി വിശുദ്ധ സിപ്രിയാൻ പ്രയോജനപ്പെടുത്തുന്നു. അടിമുതൽ മുകൾവരെ നെയ്യപ്പെട്ട യേശുവിന്റെ വസ്ത്രത്തിൽ ഓരോ ഇഴയും മറ്റൊന്നിനോട് ചേർന്ന് പരസ്പരം തിരിച്ചറിയാൻ പറ്റാത്തവിധം ഒന്നായിരുന്നു. വസ്ത്രത്തിന്റെ അഴക് ഇഴകളുടെ യോജിപ്പിലാണ്. വിശ്വാസികളുടെ സമൂഹം അപ്രകാരം ആയിരിക്കണം. ഒരു നൂൽ അല്ലെങ്കിൽ ഇഴ എതിർത്തുനിന്നാലോ അകന്നിരുന്നാലോ പൊട്ടിപ്പോയാലോ അങ്കിക്ക് അത് കോട്ടമുണ്ടാക്കും. സഭയുടെയും ലക്ഷണമിതുതന്നെ.
പൊട്ടിപ്പോയ ചരടുകളെ ചേർത്തുവയ്ക്കാനുള്ള കാലമാണു നോന്പുകാലം. പൗലോസിന്റെ ചിന്ത ഇവിടെ സവിശേഷമായ ശ്രദ്ധ ആകർഷിക്കുന്നു: ’’പലരെങ്കിലും മനുഷ്യശരീരത്തിലെ എല്ലാ അവയവങ്ങളും ചേർന്ന് ഒരു ശരീരത്തിനു രൂപം കൊടുക്കുന്നതുപോലെ വിശ്വാസികൾ ക്രിസ്തുവിൽ ഒരു ശരീരമായി തീരുന്നു; നാം പലരെങ്കിലും ഒരു ശരീരമാണ്; ’’ഓരോരുത്തരും പരസ്പരം അവയവങ്ങളാണ്.’’ അസൂയ, മാത്സര്യബുദ്ധി, സ്വാർഥത തുടങ്ങിയവ സഹജാവബോധമായാൽ ശരീരത്തെ അതു പ്രതികൂലമായി ബാധിക്കും. ശാരീരികമായും അതു ശരി തന്നെ.
സൂര്യരശ്മികൾ പലതാണെങ്കിലും അതിന്റെ ഉറവിടം ഒന്നായിരിക്കുന്നതുപോലെ, ശാഖകൾ പലതെങ്കിലും അവയെല്ലാം ചേർന്ന് തായ്തണ്ടിനെ മരമാക്കുന്നതുപോലെ, ഒഴുകുന്ന വഴി പലതെങ്കിലും അരുവികൾ അവയുടെ ഉറവിടവുമായി ഒന്നായിരിക്കുന്നതുപോലെ നാം പല ജോലികൾ ചെയ്യുന്പോഴും വിവിധ ജീവിതാന്തസിലായിരിക്കുന്പോഴും ഒരു ശരീരമെന്നപോലെ പ്രവർത്തിക്കേണ്ടവരാണ്. ഒരേ പാത്രത്തിൽ നിന്നു കുടിക്കുകയും ഒരേ ആത്മീയാഹാരം ഭക്ഷിക്കുകയും ചെയ്യുന്ന വിശ്വാസികൾ കർത്താവിന്റെ ഭൗതികശരീരമായ സഭയിൽ ഒരു കൂട്ടായ്മയായി തീരുന്നു.
അറ്റുപോയ ബന്ധങ്ങൾ കൂട്ടിച്ചേർക്കാനും അകന്നവരെ അടുപ്പിക്കാനും കാണാതായവരെ കണ്ടെത്താനുമൊക്കെ ശ്രമം നടത്തേണ്ട കാലമാണിത്. നമ്മോടൊപ്പം മറ്റുള്ളവർ സഞ്ചരിക്കാനും മറ്റുള്ളവരോടൊപ്പം നമുക്കു സഞ്ചരിക്കാനുമുള്ള മാർഗങ്ങൾ നേരെയാക്കാനും മാനസാന്തരത്തിനു യോജിച്ച ഫലം പുറപ്പെടുവിക്കാനും അനുകൂലമായ സമയമാണിത്. അതു കുടുംബത്തിലും ഇടവകയിലും രൂപതയിലും ഒക്കെ സംഭവിക്കട്ടെ. സങ്കീർത്തകൻ പാടുന്നു: ’’ സഹോദരന്മാർ ഒന്നിച്ചു വസിക്കുന്നത് എത്ര മനോഹരമാണ്... അവിടെയാണ് കർത്താവ് തന്റെ അനുഗ്രഹവും അനന്തമായ ജീവനും പ്രദാനം ചെയ്യുന്നത്.’’
ഐക്യത്തിന്റെ അടിസ്ഥാനം പരിശുദ്ധ ത്രിത്വമാണെന്നതു കൂടുതൽ സന്തോഷിപ്പിക്കുന്നു. അവരുമായുള്ള ഐക്യത്തിൽ ഒന്നിക്കുന്ന യുഗാന്ത്യം പ്രതീക്ഷയോടെ കാത്തിരിക്കുന്നവരും അതിനായി യാത്ര ചെയ്യുന്നവരുമാണ് നമ്മൾ. ’’നീ എന്നെ വിളിച്ചു; ഉച്ചത്തിൽ വിളിച്ചു; എന്റെ ബധിരത തകരത്തക്കവിധത്തിൽ വിളിച്ചു! നീ ജ്വലിച്ചു പ്രകാശിച്ചു; നിന്റെ പ്രകാശം എന്റെ മേൽ പതിച്ചു; എന്റെ അന്ധത നീ ഉച്ചാടനം ചെയ്തു! നിന്റെ സൗരഭ്യം നീ വീശി; ഞാനെത്ര ശ്വസിച്ചു; ദീർഘമായി നിന്നെ ഞാൻ ശ്വസിച്ചു. ഞാൻ നിന്നെ രുചിച്ചു നോക്കി - നിന്നെ ലഭിക്കാനുള്ള വിശപ്പും ദാഹവും അതോടെ എന്നിൽ ആളിപ്പടർന്നു! ഞാൻ നിന്നെ സ്പർശിച്ചു - നിന്നിൽ എത്തി വിശ്രമിക്കാനുള്ള തിടുക്കം എന്നെ അക്ഷമനാക്കി!’’
വിശുദ്ധ അഗസ്റ്റിന്റെ ഈ അനുഭവം കർത്താവിലേയ്ക്കു തിരിച്ചുനടക്കുന്ന ഓരോരുത്തനും പരിചയിച്ചറിയണം. അതുവഴി മാത്രമേ കർത്താവിന്റെ വസ്ത്രത്തിലെ വിശുദ്ധ ഇഴകളായി മാറാനും ഐക്യത്തിൽ സഭയെ രൂപപ്പെടുത്താനും കഴിയൂ.
യോജിച്ചു മുന്നോട്ട്
12:37 AM Feb 17, 2018 | Deepika.com