തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിൽ 2006 മുതൽ അധിക തസ്തികകളിൽ നിയമിക്കപ്പെട്ട അധ്യാപകരുടെ 2011 നു മുമ്പുള്ള സർവീസ് അംഗീകരിച്ചുകൊണ്ട് ഉത്തരവിറങ്ങി. സംസ്ഥാന സർക്കാരിനു വേണ്ടി പൊതുവിദ്യാഭ്യാസ സ്പെഷൽ സെക്രട്ടറി ഗോപാലകൃഷ്ണ ഭട്ടാണ് ഇന്നലെ ഉത്തരവ് ഇറക്കിയത്.
ഇക്കാലയളവിലെ സാമ്പത്തിക ആനുകൂല്യങ്ങൾ ലഭിക്കില്ലെന്നും ഉത്തരവ് ഇറങ്ങിയ ദിവസം മുതലേ സാമ്പത്തിക ആനുകൂല്യങ്ങൾക്കു പ്രാബല്യമുണ്ടാകുകയുള്ളു എന്നും ഉത്തരവിൽ പറയുന്നു.
നിയമനാംഗീകാരവും ആനുകൂല്യങ്ങളും നോഷണലായി (സാങ്കല്പികമായി ) അംഗീകരിച്ചാണ പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്. 2006- 07 അധ്യയന വർഷം മുതൽ ഉണ്ടായ അധിക തസ്തികകളിൽ നിയമനത്തിനു സർക്കാർ നിരോധനമുണ്ടായിരുന്നു. അനാദായകരമായ സ്കൂളുകളിൽ ഉണ്ടാകുന്ന ഒഴിവുകൾ സംരക്ഷിത അധ്യാപകരെ ഉപയോഗിച്ചു നികത്തണമെന്നായിരുന്നു അന്ന് സർക്കാർ നിർദേശം. പുതുതായി തുടങ്ങുന്ന സ്കൂളുകളിലെ ഒഴിവുകളിലും ഷിഫ്റ്റ് സമ്പ്രദായം നിർത്തലാക്കിയതു വഴിയുണ്ടാകുന്ന ഒഴിവുകളിലും സംരക്ഷിത അധ്യാപകരെ നിയമിക്കണമെന്നും സർക്കാർ ഉത്തരവുണ്ടായിരുന്നു.
എന്നാൽ, ചില സ്കൂളുകൾ ഇത്തരം ഒഴിവുകളിൽ പുതിയ നിയമനങ്ങൾ നടത്തി. ഈ നിയമനങ്ങൾക്കു സർക്കാർ അംഗീകാരം നൽകിയിരുന്നില്ല. സർക്കാർ അംഗീകാരം നല്‍കാതെ വന്നതോടെ ഇത്തരത്തിൽ നിയമിക്കപ്പെട്ട അധ്യാപകർക്കു ശമ്പളം ലഭിക്കാത്ത സ്ഥിതിയുമായി.
ഈ അധ്യാപകർക്കു നിയമനാംഗീകാരം നൽകണമെന്നുള്ള നിർദേശം സർക്കാരിന്റെ മുന്നിൽ എത്തിയിരുന്നു. മൂവായിരത്തിലധികം വരുന്ന ഇത്തരത്തിലുള്ള അധ്യാപകരെ 2011 ജൂണ്‍ ഒന്നു മുതൽ അധ്യാപക പാക്കേജിൽ ഉൾപ്പെടുത്തി നിയമനാംഗീകാരം നൽകാൻ 2011 ൽ അന്നത്തെ സർക്കാർ സർക്കാർ ഉത്തരവിട്ടിരുന്നു. എന്നാൽ, ഈ അധ്യാപകരുടെ 2011 ജൂണ്‍ ഒന്നിനു മുമ്പുള്ള സർവീസും സീനിയോറിറ്റിയും അംഗീകരിച്ചിച്ചിരുന്നില്ല .
ഇതു സംബന്ധിച്ചുള്ള ആക്ഷേപങ്ങൾ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ശ്രദ്ധയിൽ പെടുത്തിയതിന്റെ പശ്ചാത്തലത്തിൽ ഇക്കാര്യത്തിൽ തുടർ ചർച്ചകൾ നടത്തുകയും ഇതിന്റെ ഭാഗമായി 2006 മുതൽ 2011 വരെയുള്ള സേവന കാലയളവ് ക്രമവത്കരിക്കാൻ സർക്കാർ തീരുമാനം കൈക്കൊള്ളുകയുമായിരുന്നു.
ഇവരുടെ നിയമന തീയതി മുതൽ നിയമനാംഗീകാരവും അതേത്തുടർന്നുള്ള ആനുകൂല്യങ്ങളും നോഷണൽ ആയി അനുവദിക്കാനാണ് ഇന്നലെ പുറത്തിറങ്ങിയ ഉത്തരവിൽ നിർദേശം നല്‍കിയിരിക്കുന്നത്.
അധിക തസ്തികകളിലെ അധ്യാപകരുടെ 2011 നു മുമ്പുള്ള സർവീസ് അംഗീകരിച്ചു
12:27 AM Feb 17, 2018 | Deepika.com