കോട്ടയം: ഒന്‍പതു ജില്ലകളിലെ പ്രധാനപ്പെട്ട നഗരങ്ങളിൽ നിരീക്ഷണ കാമറ സ്ഥാപിക്കാനുള്ള പദ്ധതിയുടെ പ്രോജക്ട് തയാറായി. കെൽട്രോണ്‍ തയാറാക്കിയ റിപ്പോർട്ട് ട്രാൻസ്പോർട്ട് കമ്മീഷണർക്ക് സമർപ്പിച്ചു. കമ്മീഷണർ പരിശോധിച്ചശേഷം റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും. ലക്ഷങ്ങൾ വിലയുള്ള ആധുനിക സജ്ജീകരണങ്ങളോടു കൂടിയ കാമറകളാണ് സ്ഥാപിക്കുന്നത്. വാഹനം 200 കിലോമീറ്റർ വേഗത്തിൽ സഞ്ചരിച്ചാലും വ്യക്തമായ ദൃശ്യങ്ങൾ കിട്ടുന്ന അതിശക്തിയേറിയ കാമറകളാണ് സ്ഥാപിക്കുക.
കോട്ടയം, തിരുവനന്തപുരം, ആലപ്പുഴ, തൃശൂർ റൂറൽ, തൃശൂർ സിറ്റി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, കൊച്ചി സിറ്റി എന്നിവിടങ്ങളിൽ കാമറ സ്ഥാപിക്കാനുള്ള പ്രോജക്ട് റിപ്പോർട്ടാണ് ഇപ്പോൾ തയാറാക്കിയിട്ടുള്ളത്. പദ്ധതിക്കാവശ്യമായ ഫണ്ട് നല്‍കുന്നത് റോഡ് സേഫ്റ്റി അഥോറിറ്റിയാണ്. കൊച്ചി സിറ്റിക്ക് അഞ്ചു കോടിയും തിരുവനന്തപുരത്തിനും തൃശൂർ സിറ്റിക്കും രണ്ടുകോടി വീതവും തൃശൂർ റൂറലിന് 1.10 കോടിയും അനുവദിച്ചു. മറ്റു ജില്ലകൾക്ക് ഒന്നര കോടി വീതവും നല്‍കും.
പോലീസും കെൽട്രോണും ചേർന്നാണു പദ്ധതി നടപ്പാക്കുന്നത്. റിപ്പോർട്ട് തയാറാക്കുന്നതിനു മുൻപ് കെൽട്രോണ്‍ വിദഗ്ധർ അതത് ജില്ലാ പോലീസ് മേധാവികളുമായി ചർച്ച നടത്തിയിരുന്നു. പോലീസ് നിർദേശിച്ച സ്ഥലങ്ങളിലാണു കാമറ സ്ഥാപിക്കുക. അപകടങ്ങൾ കൂടുതൽ ഉണ്ടാകുന്ന സ്ഥലവും മറ്റും കേന്ദ്രീകരിച്ചാകും കൂടുതൽ കാമറകൾ സ്ഥാപിക്കുന്നത്. ഒരു മാസത്തിനകം പദ്ധതി നടപ്പാക്കാൻ കഴിഞ്ഞേക്കും. ഒരു നഗരത്തിൽ പരമാവധി ഇരുപതോളം കാമറകൾ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്.
സി.സി. സോമൻ
കാമറ കണ്ണുമായി കെൽട്രോൺ
12:45 AM Feb 16, 2018 | Deepika.com