കൊച്ചി: വിവാഹമോചിതയായ അമ്മയുടെ അനുമതി ഇല്ലാതെ പിതാവിന്റെ മാതാപിതാക്കൾ കൂട്ടിക്കൊണ്ടുപോയ കുട്ടിയെ തിരിച്ചു നൽകണമെന്നു ഹൈക്കോടതി. കുളത്തൂപ്പുഴ സ്വദേശിനിയും സോഫ്ട്വേർ എൻജിനിയറുമായ യുവതി നൽകിയ ഹേബിയസ് ഹർജിയിലാണു ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
കുട്ടിയെ യുവതിയുടെ വീടിനടുത്തുള്ള തമിഴ്നാട്ടുകാരിയുടെ കടയിൽനിന്നാണ് കിട്ടിയതെന്നു ഹർജി പരിഗണിക്കവേ പിതാവിന്റെ മാതാപിതാക്കൾ വാദിച്ചു. എന്നാൽ, ഇതു ശരിയല്ലെന്നായിരുന്നു യുവതിയുടെ വാദം. ഹർജിക്കാരിയുടെ അനുമതിയില്ലാതെയാണ് എതിർകക്ഷികൾ കുട്ടിയെ കൊണ്ടുപോയതെന്നു വിലയിരുത്തിയ ഹൈക്കോടതി കുട്ടിയെ അമ്മയ്ക്കൊപ്പം വിടാൻ നിർദേശിച്ചു.
ഏഴു വയസ് പൂർത്തിയാകാത്ത കുട്ടിയുടെ സംരക്ഷണ ചുമതല വിവാഹമോചിതയായ അമ്മയ്ക്കു നൽകാമെന്നു മുസ്ലിം വ്യക്തിഗത നിയമത്തിൽ പറയുന്നുണ്ടെന്നും ഡിവിഷൻ ബെഞ്ച് വിലയിരുത്തി. കുട്ടിയെ വേണ്ടവിധം നോക്കുന്നില്ലെന്ന ഹർജിയിലെ വാദപ്രതിവാദങ്ങളിൽ കുടുംബക്കോടതി തീരുമാനമെടുക്കട്ടെയെന്നും കുട്ടിയുടെ ക്ഷേമം സംബന്ധിച്ച കാര്യങ്ങൾ കുടുംബക്കോടതി പരിഗണിക്കേണ്ട വിഷയമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ 2014 നവംബർ 11നാണ് അഞ്ചര വയസുള്ള കുട്ടിയുടെ മാതാപിതാക്കൾ വിവാഹബന്ധം വേർപെടുത്തിയത്. കുടുംബക്കോടതി കുട്ടിയെ അമ്മയ്ക്കൊപ്പം വിട്ടു. പിതാവിനു നാലുമാസം കൂടുന്പോൾ അഞ്ചുദിവസം കുട്ടിയെ ഒപ്പം താമസിപ്പിക്കാമെന്നായിരുന്നു വ്യവസ്ഥ ചെയ്തിരുന്നത്. എന്നാൽ, ഇയാൾ ജോലിതേടി സൗദിയിൽ പോയതോടെ മാതാപിതാക്കൾക്കു പേരക്കുട്ടിയെ കാണാൻ അനുമതി നൽകി. ഹർജിക്കാരി ജോലിക്കു പോകുന്പോൾ കുട്ടിയെ വീടിനു തൊട്ടടുത്തുള്ള സഹോദരിയുടെ വീട്ടിലാണ് ഏൽപിക്കുന്നത്. ജനുവരി 27ന് കുട്ടിയെ കാണാൻ വന്ന പിതാവിന്റെ മാതാപിതാക്കൾ അനുമതിയില്ലാതെ കുട്ടിയെ കൊണ്ടുപോയി. തുടർന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ചു യുവതി കുളത്തൂപ്പുഴ പോലീസിൽ പരാതി നൽകി. കുട്ടിയെ വിട്ടുകൊടുക്കാൻ പോലീസ് നിർദേശിച്ചെങ്കിലും എതിർകക്ഷികൾ വഴങ്ങിയില്ല. തുടർന്നാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്. പോലീസ് പീഡനമാരോപിച്ച് എതിർകക്ഷികളും ഹർജി നൽകി. ഇവ രണ്ടും ഒരുമിച്ചു പരിഗണിച്ചാണ് ഡിവിഷൻ ബെഞ്ച് വിധി പറഞ്ഞത്.
അമ്മയ്ക്കു മറ്റാരുടെയും കുറവ് നികത്താനാവുമെങ്കിലും ലോകത്തൊരാൾക്കും അമ്മയുടെ കുറവ് നികത്താനാവില്ലെന്നു കർദിനാൾ മെർമിലോഡ് പറഞ്ഞതും ഡിവിഷൻ ബെഞ്ചിന്റെ വിധിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. വിധിന്യായത്തിന്റെ തുടക്കത്തിൽ ഡിവിഷൻ ബെഞ്ച് ഒരു തമിഴ് സിനിമാ ഗാനത്തിന്റെ രണ്ടു വരികൂടി കുറിച്ചിട്ടു. -അമ്മാ എൻട്രഴൈക്കാത ഉയിരില്ലയേ അമ്മാവെ വണങ്കാതെ ഉയിർവില്ലയേ. മാതൃത്വത്തിന്റെ മഹത്വം വ്യക്തമാക്കുന്ന വിധിന്യായത്തിൽ ഗാനത്തിന്റെ വിവരങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.
അമ്മയുടെ അനുമതി ഇല്ലാതെ കൂട്ടിക്കൊണ്ടുപോയ കുട്ടിയെ തിരിച്ചു നൽകണമെന്നു ഹൈക്കോടതി
12:45 AM Feb 16, 2018 | Deepika.com