കൊച്ചി: കപ്പൽശാലയിലുണ്ടായ പൊട്ടിത്തെറി സംബന്ധിച്ചുള്ള പരിശോധന മർക്കന്റൈൽ മറൈൻ വിഭാഗം ആരംഭിച്ചു. അപകടം സംബന്ധിച്ച കാര്യങ്ങൾ അന്വേഷിക്കുന്നത് കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിലെ ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിംഗിനു കീഴിലുള്ള മർക്കന്റയിൽ മറൈൻ വിഭാഗമാണ്.
അന്വേഷണ സംഘത്തെ നേരത്തേ നിയോഗിച്ചിരുന്നെങ്കിലും പോലീസിന്റെ ഫോറൻസിക് പരിശോധന നടക്കുകയായിരുന്നതിനാൽ പൊട്ടിത്തെറി നടന്ന കപ്പലിനുള്ളിലേക്കു കയറാൻ ഇവർക്കു സാധിച്ചിരുന്നില്ല. എംഎംഡിയുടെ മൂന്നംഗ വിദഗ്ധ സംഘം പൊട്ടിത്തെറിയുണ്ടായ കപ്പലിനുള്ളിൽ ഇന്നലെ പരിശോധന നടത്തി.
അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും അപകട കാരണം സംബന്ധിച്ചു നിഗമനത്തിലേക്കെത്താൻ കൂടുതൽ സമയം വേണ്ടിവരുമെന്നും എംഎംഡി അധികൃതർ അറിയിച്ചു.
അതുകൊണ്ടുതന്നെ സുരക്ഷാ വീഴ്ചയുണ്ടായോയെന്ന് ഈ ഘട്ടത്തിൽ സ്ഥിരീകരിക്കാനാകില്ല. അതേസമയം, അപകടത്തിനു കാരണം സുരക്ഷാപരിശോധനയിലെ വീഴ്ചയാകാമെന്നു കൊച്ചിയിലെ എംഎംഡി പ്രിൻസിപ്പൽ ഓഫീസർ അജിത്കുമാർ സുകുമാരൻ കഴിഞ്ഞ ദിവസം മാധ്യമങ്ങളോടു പ്രതികരിച്ചിരുന്നു.
കപ്പൽശാല നിയോഗിച്ച അന്വേഷണസംഘവും ഇന്നലെ കപ്പലിനുള്ളിൽ പരിശോധന നടത്തി. ഓപ്പറേഷൻസ് വിഭാഗം മേധാവി എം.വി. സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണു പൊട്ടിത്തെറി നടന്ന സാഗർ ഭൂഷണ് കപ്പലിന്റെ ബല്ലാസ്റ്റ് ടാങ്കിൽ പരിശോധന നടത്തിയത്.
മർക്കന്റൈൽ മറൈൻ വിഭാഗം പരിശോധനകൾ തുടങ്ങി
12:38 AM Feb 16, 2018 | Deepika.com