മുഹമ്മ: കിണറിനുള്ളിലെ കുഴൽക്കിണർ നിർമാണത്തിനിടെ ശ്വാസംമുട്ടി രണ്ടുപേർ മരിച്ചു. കഞ്ഞിക്കുഴി പഞ്ചായത്തിൽ 11-ാം വാർഡിൽ പാന്തേഴത്തുവെളിയിൽ അനിൽ കുമാറിന്റെ മകൻ അമൽ(18), മാരാരിക്കുളം വടക്ക് പഞ്ചായത്തിൽ തിരുവിഴ മേനോൻതോപ്പിൽ ഗിരീഷ്(38) എന്നിവരാണു മരിച്ചത്. ഒപ്പമുണ്ടായിരുന്ന മണ്ണഞ്ചേരി നടുവത്തേഴത്തു വീട്ടിൽ ജിത്ത്(50), മണ്ണഞ്ചേരി പേനത്തുവെളിയിൽ മഹേഷ്(23) എന്നിവരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ 11 നായിരുന്നു നാടിനെ നടുക്കിയ ദുരന്തം. മണ്ണഞ്ചേരി പഞ്ചായത്തിൽ അഞ്ചാം വാർഡിൽ തുറവശേരിയിൽ ഹമീദ് കുഞ്ഞിന്റെ ഉടമസ്ഥതയിലുള്ള കക്കാ ചൂളയിലായിരുന്നു രണ്ടുപേരുടെ മരണത്തിനിടയാക്കിയ അപകടം. ചൂളയുടെ മുൻവശത്തുള്ള കിണറിനുള്ളിൽ നാലുമീറ്റർ താഴ്ചയിൽ കുഴൽകിണർ താഴ്ത്താൻ ശ്രമിക്കുന്നതിനിടയിലാണ് അപകടം.
രാവിലെ 10.30ന് ജോലി തുടങ്ങിയതായി ചൂളയിലെ ജീവനക്കാരനും അപകടസ്ഥലത്ത് സഹായിയുമായിരുന്ന സാദിഖ് പറഞ്ഞു. കിണറിനുള്ളിൽ രണ്ടു റിംഗിനുള്ളിൽ മാത്രമാണ് ജലസാന്നിധ്യമുള്ളത്. പരിശോധനയിൽ കിണറിനുള്ളിൽ ചെളിനിറഞ്ഞതായി മനസിലാക്കിയ തൊഴിലാളികൾ വടം കെട്ടി ഉള്ളിലേക്ക് ഇറങ്ങി.
കുഴിക്കുന്നതിനിടയിൽ ശ്വാസം മുട്ടുന്നതായി ഗിരീഷും അമലും പറഞ്ഞു. ആദ്യം ഗിരീഷും തുടർന്ന് അമലും കിണറിനുള്ളിലെ ചെളിയിൽ താഴുകയായിരുന്നു. ഇവരെ രക്ഷിക്കാൻ ജിത്തും മഹേഷും ശ്രമിച്ചു. രക്ഷാപ്രവർത്തനത്തിനിടയിൽ ജിത്തും ചെളിയിൽ താഴ്ന്നുപോയിരുന്നു. അഗ്നിശമനസേനയും നാട്ടുകാരും ചേർന്നാണ് മൂവരെയും പുറത്തെടുത്തത്. ആശുപത്രിയിലേക്കുള്ള സഞ്ചാര മധ്യേയാണ് രണ്ടുപേർ മരിച്ചത്.
കുഴൽക്കിണർ നിർമാണത്തിനിടെ രണ്ടുപേർ ശ്വാസംമുട്ടി മരിച്ചു
12:45 AM Feb 14, 2018 | Deepika.com