ന്യൂഡൽഹി: കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരതുക, മുസ്ലിം ആയതിന്റെ പേരിൽ കൊല്ലപ്പെട്ട ജുനൈദിന്റെ മാതാവിനു നൽകുമെന്ന് കെ.പി. രാമനുണ്ണി.
‘ദൈവത്തിന്റെ പുസ്തകം’ എന്ന കൃതിയാണു പുരസ്കാരത്തിന് അർഹനാക്കിയത്. സാമുദായിക അസ്വസ്ഥതകൾ ഉടലെടുത്തുകൊണ്ടിരിക്കുന്ന വർത്തമാനകാല സമൂഹത്തിലെ അവസ്ഥക്കെതിരേയാണ് പുസ്തകം സംസാരിക്കുന്നത്.
തന്റെ കൃതി ഇത്തരത്തിൽ ഒരു സന്ദേശം നൽകുന്നതുകൊണ്ട് പുരസ്കാരതുകയിൽനിന്ന് മൂന്നു രൂപ മാത്രം എടുത്തിട്ട് ബാക്കി തുക മുഴുവൻ കൊല്ലപ്പെട്ട ജുനൈദിന്റെ മാതാവിനു കൈമാറും എന്നാണു രാമനുണ്ണി പറഞ്ഞത്.
മുസ്ലിം ആയതിന്റെ പേരിൽ ഹിന്ദുക്കളാൽ കൊല്ലപ്പെട്ടതാണ് ജുനൈദ്. തന്റെ പുരസ്കാരതുക ജുനൈദിന്റെ മാതാവിന്റെ പാദങ്ങളിൽ സമർപ്പിക്കുന്നുവെന്നാണു രാമനുണ്ണി പറഞ്ഞത്. പശ്ചാത്താപം യഥാർഥ ഹൈന്ദവ പാരന്പര്യത്തിന്റെ മുഖമുദ്രയാണെന്നും താൻ ഒരു യഥാർഥ ഹിന്ദുവാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
കഴിഞ്ഞ വർഷമാണ് ഡൽഹി-മഥുര ട്രെയിൻ യാത്രയ്ക്കിടെ ജുനൈദ് എന്ന പതിനാറുകാരൻ ആൾക്കൂട്ടത്തിന്റെ മർദനമേറ്റു മരിച്ചത്. ഒരുസംഘം ആളുകൾ മുസ്ലിം എന്നും, ബീഫ് കഴിക്കുന്നവർ എന്നും ആക്രോശിച്ച് ജുനൈദിനെയും സഹോദരനെയും ആക്രമിക്കുകയായിരുന്നു.
കേന്ദ്ര സാഹിത്യ പുരസ്കാരതുക ജുനൈദിന്റെ അമ്മയ്ക്ക്: കെ.പി. രാമനുണ്ണി
12:45 AM Feb 13, 2018 | Deepika.com