ന്യൂഡൽഹി: രാജ്യവ്യാപക പ്രതിഷേധവും വിമർശനവും ഉയർന്നതോടെ മോഹൻ ഭാഗവതിന്റെ സൈനിക പ്രസ്താവന തിരുത്തി ആർഎസ്എസ്. ആവശ്യമായ സാഹചര്യത്തിൽ ആർഎസ്എസ് പ്രവർത്തകരെ മൂന്നു ദിവസത്തിനുള്ളിൽ യുദ്ധസജ്ജമാക്കാൻ കഴിയും എന്ന പ്രസ്താവനയാണ് വിവാദത്തിലായത്. തുടർന്ന് മോഹൻ ഭാഗവതിന്റെ പ്രസ്താവന വളച്ചൊടിച്ചതാണെന്നു ചൂണ്ടിക്കാട്ടിയാണ് ആർഎസ്എസ് രംഗത്തെത്തിയത്.
ഇന്ത്യൻ സേനയെ അപമാനിക്കുന്ന വിധത്തിൽ പരാമർശം നടത്തിയ മോഹൻ ഭാഗവതിനെ ഓർത്തു ലജ്ജ തോന്നുന്നുവെന്നാണു കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞത്. രാജ്യത്തെയും സൈന്യത്തെയും അപമാനിച്ച മോഹൻ ഭാഗവത് മാപ്പു പറയണം. ആർഎസ്എസ് നേതാവിന്റ പ്രസ്താവന എല്ലാ ഇന്ത്യക്കാരെയും രാജ്യത്തിനു വേണ്ടി പോരാടി മരിച്ച സൈനികരെയും അപമാനിക്കുന്നതാണെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു.ആം ആദ്മി പാർട്ടി എംപി സഞ്ജയ് സിംഗും മോഹൻ ഭാഗവതിന്റെ പരാമർശത്തെ രൂക്ഷമായി വിമർശിച്ചു.
മറ്റേതെങ്കിലും രാഷ്ട്രീയ പാർട്ടിയിൽ പെട്ട ആളുകളാണ് ഇത്തരമൊരു പരാമർശം നടത്തിയതെങ്കിൽ ബിജെപി അടങ്ങിയിരിക്കുമായിരുന്നോ എന്നാണ് അദ്ദേഹം ചോദിച്ചത്. അങ്ങനെ ഉണ്ടായാൽ ബിജെപി സർക്കാർ അവരെ പാക്കിസ്ഥാനിലേക്ക് അയച്ചേനെ എന്നും സഞ്ജയ് സിംഗ് കൂട്ടിച്ചേർത്തു.
രാജ്യത്ത് ആവശ്യമായ സാഹചര്യമുണ്ടായാൽ സേനയ്ക്ക് സാധാരണക്കാരെ തയാറാക്കിയെടുക്കാൻ ആറു മാസം വേണ്ടിവരും. എന്നാൽ, ഭരണഘടന അനുവദിച്ചാൽ ചിട്ടയായ പരിശീലനവും മറ്റുമുള്ള സ്വയംസേവകർക്ക് ഇതിന് മൂന്നു ദിവസം മതിയാകും എന്നാണു മോഹൻ ഭാഗവത് പറഞ്ഞതെന്നാണ് ആർഎസ്എസ് പ്രചാർ പ്രമുഖ് മൻമോഹൻ വൈദ്യ ഇന്നലെ പറഞ്ഞത്. ആർഎസ്എസ് നേതാവിന്റെ പരാമർശം ഇന്ത്യൻ സേനയെയും സൈന്യത്തെയും താരതമ്യംചെയ്തുകൊണ്ടുള്ളതല്ലായിരുന്നു എന്നും അത് പൊതുസമൂഹത്തെയും സ്വയം സേവകരെയും തമ്മിൽ താരതമ്യപ്പെടുത്തിയതാണെന്നുമാണ് വൈദ്യ വിശദീകരിച്ചത്.
മോഹൻ ഭാഗവതിന്റെ സൈനികവിരുദ്ധ പ്രസ്താവന തിരുത്തി ആർഎസ്എസ്
12:45 AM Feb 13, 2018 | Deepika.com