തിരുവനന്തപുരം: മന്ത്രിസഭ അംഗീകരിച്ച നയ പ്രഖ്യാപനം പൂർണമായും വായിക്കാനുള്ള ഉത്തരവാദിത്വം ഗവർണർക്കുണ്ടെന്നും പ്രസംഗത്തിലെ ഒഴിവാക്കൽ ജനാധിപത്യവിരുദ്ധമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗവർണറുടെ നടപടിയിൽ സർക്കാരിന്റെ അഭിപ്രായം കേൾക്കാൻ താൽപര്യമുണ്ട്. ഗവർണറോടു സർക്കാരിനു അമിതമായ വിധേയത്വമാണ്. അതുകൊണ്ടാണ് മുഖ്യമന്ത്രി ഇതിനെതിരെ ഇതുവരെയും പ്രതികരിക്കാതിരുന്നതെന്നും രമേശ് ചെന്നിത്തല പത്രസമ്മേളനത്തിൽ പറഞ്ഞു.
ഗവർണർ പക്ഷപാതപരമായ നിലപാടാണു കൈക്കൊണ്ടത്. നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ ചില ഭാഗങ്ങൾ വായിക്കാത്തതു ബോധപൂർവമാണോ അതോ വിട്ടുപോയതാണോ എന്നു ചോദിക്കാൻ സർക്കാരിന് അവകാശമുണ്ട്. ഇല്ലെങ്കിൽ സംഭവിച്ചതെന്തെന്നു വിശദീകരിക്കാൻ ഗവർണർ തയാറാകണം. ഇതു സംബന്ധിച്ചു താൻ സ്പീക്കർക്കു കത്തു നൽകിയിട്ടുണ്ട്.
ഗവർണറുടെ നടപടി അസാധാരണമാണെന്നും ഇതിനു പിന്നിലെ രാഷ്ട്രീയത്തെ സംബന്ധിച്ചൊന്നും ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
യുഡിഎഫ് പ്രതിഷേധ കോട്ട ഫെബ്രുവരി ആറിന്
തിരുവനന്തപുരം: പടയൊരുക്കത്തിന്റെ ഭാഗമായി ജനങ്ങളിൽ നിന്നു ശേഖരിച്ച ഒരു കോടി ഒപ്പുമായുള്ള ബാനർ സെക്രട്ടേറിയറ്റു മുതൽ കൊല്ലം വരെ പ്രദർശിപ്പിച്ച് യുഡിഎഫ് പ്രതിഷേധ കോട്ട തീർക്കും. ഫെബ്രുവരി ആറിനു വൈകുന്നേരം അഞ്ചു മുതൽ 5.03 വരെ മൂന്നു മിനിറ്റു നേരമാണു പ്രതിഷേധ കോട്ട തീർക്കുന്നത്. വൈകുന്നേരം 4.30-നു ബാനർ എടുത്തു ചുരുൾ നിവർത്തിപ്പിടിക്കും.
തിരുവനന്തപുരത്തു നിന്നു കൊല്ലത്തേയ്ക്കുള്ള ദേശീയപാതയുടെ ഇടതുവശം ചേർന്നാണു ബാനർ പ്രദർശിപ്പിക്കുകയെന്നും ഗതാഗതം ഒരു കാരണവശാലും തടസപ്പെടില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പത്രസമ്മേളനത്തിൽ അറിയിച്ചു.
കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ചു കഴിഞ്ഞ നവംബർ ഒന്നു മുതൽ ഡിസംബർ ഒന്നുവരെയായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച പടയൊരുക്കം ജാഥ നടന്നത്. പടയൊരുക്കത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സിഗ്നേച്ചർ ക്യാന്പയിനിൽ 1,08,43450 ആളുകളാണു പങ്കുചേർന്നത്. ഇരുപത്തിമൂവായിരത്തിൽപ്പരം ബൂത്തുകളിലൂടെയാണു സിഗ്നേച്ചർ കാന്പയിൻ നടന്നത്. പ്രതിഷേധ കോട്ടയുടെ ചുമതല ഓരോ കിലോമീറ്റർ ദൂരത്തിൽ ഒരു യുഡിഎഫ് നേതാവിനായിരിക്കും.
ഓരോ മണ്ഡലം കമ്മിറ്റിയിൽ നിന്നുമുള്ള നേതാക്കൾ അന്നു വൈകുന്നേരം നാലു മണിക്കു തന്നെ നിശ്ചയിച്ചിട്ടുള്ള സ്ഥലത്ത് എത്തിച്ചേരും. ബാനർ പ്രദർശനം കഴിഞ്ഞാലുടൻ അതതു സ്ഥലങ്ങളിൽ യുഡിഎഫ് നേതാക്കൾ പങ്കെടുക്കുന്ന പൊതുയോഗവും സംഘടിപ്പിച്ചിട്ടുണ്ടെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വി.ഡി.സതീശൻ, എം.കെ.മുനീർ, അനൂപ് ജേക്കബ് എന്നീ നേതാക്കളും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
നയപ്രഖ്യാപനത്തിലെ ഒഴിവാക്കൽ; ഗവർണറുടെ നടപടി ജനാധിപത്യ വിരുദ്ധം: ചെന്നിത്തല
11:22 PM Jan 23, 2018 | Deepika.com