കട്ടപ്പന: കേരളത്തിലെ ഏലക്കാ ഇ ലേലം തുടർച്ചയായി തടസപ്പെടുന്നു. ഒരു മാസമായി തുടരുന്ന ലേല തടസം ഇന്നലെയും ആവർത്തിച്ചതു ലേലകേന്ദ്രത്തിൽ സംഘർഷത്തിനിടയാക്കി. പുറ്റടിയിലെ സ്പൈസസ് പാർക്കിൽ ഇന്നലെ രാവിലെ ലേലം തുടങ്ങിയപ്പോൾ തന്നെ കംപ്യൂട്ടറുകൾ തകരാറിലായി. ഇതേത്തുടർന്നു ലേലം പരന്പരാഗത രീതിയിൽ വിളിച്ചുപറഞ്ഞു നടത്താൻ ശ്രമിച്ചതു കർഷകരും കേരളത്തിലെ വ്യാപാരികളും ചേർന്നു തടഞ്ഞു. ഇതാണ് സംഘർഷത്തിനു വഴിവച്ചത്. പ്രതിഷേധം ശക്തമായതോടെ ലേലം തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂരിലേക്കു മാറ്റിയതായി സ്പൈസസ് ബോർഡ് അധികൃതർ അറിയിക്കുകയായിരുന്നു. ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ ലേലം തമിഴ്നാട്ടിലായിരിക്കണമെന്നാണു സ്പൈസസ് ബോർഡ് അധികൃതർ അറിയച്ചിരിക്കുന്നത്.
കേരളത്തിലെ സംവിധാനങ്ങളുടെ തകരാർ പരിഹരിക്കുന്നതിനു പകരം ലേലം തമിഴ്നാട്ടിലേക്കു മാറ്റിയ നടപടി ദുരൂഹമാണ്. കഴിഞ്ഞ ഒരു വർഷത്തിലേറെയായി സ്പൈസസ് ബോർഡ് കേരളത്തോടു കാണിക്കുന്ന അവഗണനയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിതെന്നു കർഷകർ പറയുന്നു. ഇടുക്കി ജില്ലയിൽ ഉണ്ടായിരുന്ന സ്പൈസസ് ബോർഡ് ഓഫീസുകൾ ഓരോന്നായി കേരളത്തിൽനിന്നു കടത്തിക്കൊണ്ടു പോയതിനുപിന്നാലെ അവശേഷിക്കുന്ന ലേല കേന്ദ്രംകൂടി തമിഴ്നാട്ടിലേക്കു കൊണ്ടുപോകാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണിതെന്നു കർഷകർ ആരോപിക്കുന്നു.
നിലവിൽ തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂരും വണ്ടൻമേട് പുറ്റടിയിലുമാണ് ലേലമുള്ളത്. പുറ്റടിയിലേതു തകരാറിലാക്കി ലേലം ബോഡിയിൽ കേന്ദ്രീകരിക്കാനാണ് ശ്രമം. ഇന്നലെ നടക്കേണ്ടിയിരുന്ന ലേലവും ഇന്നു നടക്കേണ്ട ലേലവും ഇന്നു ബോഡിയിലെ സ്പൈസസ് ബോർഡിന്റെ ഇ-ലേലകേന്ദ്രത്തിൽ നടക്കും. രണ്ടു ദിവസങ്ങളിലായി വിറ്റുപോകേണ്ട ചരക്ക് ഇന്ന് ഒരുമിച്ചെത്തുന്പോൾ വില ഇടിയാനുള്ള സാധ്യതയും കർഷകർ ചൂണ്ടിക്കാട്ടുന്നു. രണ്ടു ലക്ഷത്തോളം കിലോ ഏലക്കായ് ഇന്നു ലേലത്തിനെത്തും. ഇന്നലെ രണ്ട് ഏജൻസികളുടെ ലേലമാണു നടക്കേണ്ടിയിരുന്നത്. ഇന്നും രണ്ട് ഏജൻസികളുടെ ലേലമുണ്ട്. ഇന്നലെ രാവിലെ നടക്കേണ്ടിയിരുന്ന ലേലത്തിനു 80,000 കിലോയും ഉച്ചകഴിഞ്ഞു നടക്കേണ്ടിയിരുന്ന ലേലത്തിന് 50,000 കിലോയുമായിരുന്നു പതിവുണ്ടായിരുന്നത്. വിളിച്ചുപറഞ്ഞുള്ള ലേലം വിളിയിൽ വ്യാപകമായ അപാകതകൾ ഉണ്ടായപ്പോഴാണ് കർഷകരും ഇ-ലേലത്തെ അനുകൂലിച്ചത്. എന്നാൽ, ഇപ്പോൾ കേരളത്തിലെ ഇ-ലേലം അട്ടിമറിക്കാനുള്ള ഗൂഢനീക്കമാണ് നടക്കുന്നതെന്ന് കർഷകർ കുറ്റപ്പെടുത്തുന്നു.
ലേലം മുടക്കുന്പോൾ നടക്കുന്നതു കൊള്ളയടി
കട്ടപ്പന: പരന്പരാഗത ലേല സന്പ്രദായം (വിളിച്ചു പറഞ്ഞുള്ള ലേലം) ഒഴിവാക്കി ഇന്റർനെറ്റ് സംവിധാനത്തോടെ ഇ-ലേലം തുടങ്ങിയപ്പോൾ പറഞ്ഞിരുന്നത് കർഷകർക്ക് ഉയർന്ന വിലയും വിൽപന സൗകര്യവും സുതാര്യതയും ഉറപ്പാക്കുമെന്നായിരുന്നു. അതാണ് ഇപ്പോൾ തകരാറിലാക്കി വ്യാപാര കൊള്ളയ്ക്കുള്ള അവസരമുണ്ടാക്കുന്നത്. വെടക്കാക്കി തനിക്കാക്കുന്ന അടവുനയവും നെറ്റ് വർക്ക് തകരാറാക്കുന്നതിനു പിന്നിലുണ്ടെന്നാണ് ആരോപണം. കേരളത്തിലെ നെറ്റുവർക്ക് തകരാറിലാണെന്ന് വരുത്തി ലേലം പൂർണമായും തമിഴ്നാട്ടിലാക്കാനുള്ള കുൽസിത നീക്കമാണു നടക്കുന്നതെന്നാണ് കേരളത്തിലെ കർഷകരുടെ ആരോപണം.
നിലവിൽ തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂരും വണ്ടൻമേട് പുറ്റടിയിലുമാണ് ലേലമുള്ളത്. പുറ്റടിയിലേതു തകരാറിലാക്കി ലേലം ബോഡിയിൽ കേന്ദ്രീകരിക്കാനാണ് ശ്രമം. ഇന്നലെ പുറ്റടിയിൽ ലേലം നടന്നില്ല. ഇ-ലേലം തകരാറിലായതിനാൽ ഇന്നലെയും വിളിച്ചുപറഞ്ഞുള്ള ലേലം നടത്താനുള്ള ശ്രമം കർഷകർ തടഞ്ഞതോടെയാണ് ലേലം നടക്കാതെ പോയത്. ഇന്നലെ നടക്കേണ്ടിയിരുന്ന ലേലവും ഇന്നു നടക്കേണ്ട ലേലവും ഇന്നു ബോഡിയിലെ സ്പൈസസ് ബോർഡിന്റെ ഇ-ലേല കേന്ദ്രത്തിൽ നടക്കും.
ഒരുമിച്ച് എത്തുന്പോൾ
രണ്ടു ദിവസങ്ങളിലായി വിറ്റുപോകേണ്ട ചരക്ക് ഇന്ന് ഒരുമിച്ചെത്തുന്പോൾ വില ഇടിയാനുള്ള സാധ്യതയും കർഷകർ ചൂണ്ടിക്കാട്ടുന്നു. രണ്ടു ലക്ഷത്തോളം കിലോ ഏലക്കായ് ഇന്നു ലേലത്തിനെത്തും. ഇന്നലെ രണ്ട് ഏജൻസികളുടെ ലേലമാണ് നടക്കേണ്ടിയിരുന്നത്. ഇന്നും രണ്ട് ഏജൻസികളുടെ ലേലമുണ്ട്. ഇന്നലെ രാവിലെ നടക്കേണ്ടിയിരുന്ന ലേലത്തിനു 80,000 കിലോയും ഉച്ചകഴിഞ്ഞ് നടക്കേണ്ട ിയിരുന്ന ലേലത്തിന് 50,000 കിലോയുമായിരുന്നു പതിവുണ്ടായിരുന്നത്. വിളിച്ചു പറഞ്ഞുള്ള ലേലംവിളിയിൽ വ്യാപകമായ അപാകതകൾ ഉണ്ടായപ്പോഴാണ് കർഷകരും ഇ-ലേലത്തെ അനുകൂലിച്ചത്. ഇ-ലേല സംവിധാനം നിലവിലായതോടെ കർഷകരും വ്യാപാരികളും അതിനോടു പൊരുത്തപ്പെട്ടു. എന്നാൽ, കേരളത്തിലെ ഇ-ലേലം തടസപ്പെട്ട് തമിഴ്നാട്ടിലേക്കു മാറിയാൽ വ്യാപാരക്കൊള്ളയ്ക്കു വഴിയൊരുങ്ങുമെന്നാണ് കർഷകരുടെ ആരോപണം.
കർഷകർക്കു തിരിച്ചടി
ഏലക്കാ ലേലവും തമിഴ്നാട്ടിലേക്കു കേന്ദ്രീകരിച്ചാൽ സ്പൈസസ് ബോർഡിനും തമിഴ്നാട്ടിലെ കുത്തക വ്യാപാരികൾക്കും അവരുടേതായ താൽപര്യങ്ങൾ സംരക്ഷിക്കാനാകും. ഇവിടെ ഉത്പാദിപ്പിക്കുന്ന കാർഷിക വിളയുടെ ആധിപത്യം തമിഴ്നാട് സ്വന്തമാക്കുന്പോൾ നേട്ടം കർഷകർക്കു ലഭിക്കാതാകും.
ദിവസവും പത്തു കോടിയോളം രൂപയുടെ വ്യാപാരം നടക്കുന്ന സ്ഥാപനത്തിൽ കംപ്യൂട്ടർ തകരാർ മാസങ്ങളോളം പരിഹരിക്കപ്പെടാതെ കിടന്നിട്ടും രാഷ്ട്രീയക്കാരും തിരിഞ്ഞുനോക്കിയിട്ടില്ല. സ്പൈസസ് ബോർഡിന്റെ ചിറ്റമ്മനയത്തിനെതിരേ ഉയർന്നിരിക്കുന്ന കർഷകരോഷം ആളിപ്പടരുമെന്ന സൂചനയാണ് ഇന്നലെ പുറ്റടിയിൽ ഇ-ലേലത്തിനു പകരം പരന്പരാഗത ലേലം നടന്നപ്പോഴുണ്ടായ പ്രതിഷേധത്തിലൂടെ വ്യക്തമാകുന്നത്.
കെ.എസ്. ഫ്രാൻസിസ്
പുറ്റടിയിലെ ഏലക്കാലേലം തടസപ്പെട്ടു; സംഘർഷം
11:22 PM Jan 23, 2018 | Deepika.com