തിരുവനന്തപുരം: സഹോദരൻ ശ്രീജീവിന്റെ കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നിൽ 775 ദിവസമായി സമരം ചെയ്യുന്ന ശ്രീജിത്തിന് ആശ്വാസം പകർന്ന് സിബിഐ തീരുമാനം.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ ഹർജി പരിഗണക്കേവേ കേസ് ഏറ്റെടുത്തതായും ഇന്ന് എഫ്ഐആർ രജിസ്റ്റർ ചെയ്യുമെന്നും സിബിഐ കോടതിയെ അറിയിച്ചു. ഉച്ചയ്ക്ക് ഒന്നിനു വാർത്ത എത്തിയതോടെ ശ്രീജിത്തിന്റെ മുഖത്ത് സന്തോഷവും ആശ്വാസവും നിറഞ്ഞു. എങ്കിലും കൂടുതൽ വ്യക്തത കിട്ടുന്നതിനായി ശ്രീജിത്ത് കാത്തിരുന്നു.
പിന്നാലെ കോടതി രേഖകളുടെ പകർപ്പ് അഭിഭാഷകൻ ശ്രീജിത്തിന് ഹൈക്കോടതിയിൽ ഹർജി നൽകാൻ സഹായം നൽകിയ കെപിസിസി മുൻ അധ്യക്ഷൻ വി.എം.സുധീരന് ഇ-മെയിലിലൂടെ നൽകി.
മൂന്നോടെ കോടതി രേഖകളുടെ പകർപ്പ് സുധീരൻ സമരസ്ഥലത്തെത്തി ശ്രീജിത്തിന് കൈമാറി. എന്നാൽ സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്താലേ സമരം പിൻവലിക്കുകയുള്ളൂ എന്ന നിലപാടാണ് ശ്രീജിത്ത് സ്വീകരിച്ചത്.
അതേസമയം കോടതിയും സിബിഐയും അനുകൂലമായ നടപടിസ്വീകരിച്ച സാഹചര്യത്തിൽ ഇനി സമരം തുടരേണ്ടതില്ലെന്നായിരുന്നു ശ്രീജിത്തിന് ഐക്യദാർഢ്യവുമായെത്തിയ സമൂഹമാധ്യമ പ്രവർത്തകരുടെ തീരുമാനം.
എന്നാൽ, സിബിഐ കേസ് അന്വേഷിക്കണമെന്ന തന്റെ ആവശ്യം എഫ്ഐആർ രജിസ്റ്റർ ചെയ്താൽ മാത്രമേ പൂർണമാവുകയുള്ളൂവെന്ന് ശ്രീജിത്ത് പറഞ്ഞു. സിബിഐ ഇന്ന് കേസ് രജിസ്റ്റർ ചെയ്ത് നടപടികൾ ആരംഭിച്ചാൽ ഇന്നു തന്നെ സമരം അവസാനിപ്പിക്കാനാണു ശ്രീജിത്തിന്റെ തീരുമാനം.
ശ്രീജീവിന്റെ കസ്റ്റഡി മരണം: എഫ്ഐആർ രജിസ്റ്റർ ചെയ്തതിനു ശേഷം സമരം അവസാനിപ്പിക്കുമെന്നു ശ്രീജിത്ത്
11:01 PM Jan 23, 2018 | Deepika.com