കൊച്ചി: സംസ്ഥാനത്തു പ്ലാസ്റ്റിക് കാരി ബാഗുകൾ നിരോധിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ഹൈക്കോടതി സർക്കാരിന് 10 ദിവസംകൂടി സമയം അനുവദിച്ചു. പ്ലാസ്റ്റിക് കാരിബാഗ് നിരോധിക്കുന്നതിനെക്കുറിച്ചു സർക്കാർ ആലോചിക്കണമെന്നു നേരത്തേ ഹൈക്കോടതി നിർദേശിച്ചിരുന്നു.
ഇതിന്റെ ആദ്യഘട്ടം എന്ന നിലയിൽ പ്ലാസ്റ്റിക് മാലിന്യം മുഖേനയുള്ള ശല്യം ഇല്ലാതാക്കാൻ നടപടി വേണമെന്നും ഡിവിഷൻ ബെഞ്ച് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സർക്കാർ വ്യക്തമായ മറുപടി നൽകാത്തതിനെത്തുടർന്ന് അതൃപ്തി രേഖപ്പെടുത്തിയ ഹൈക്കോടതി ജനുവരി 22നകം തീരുമാനം അറിയിക്കാൻ നിർദേശിച്ചിരുന്നു.
കഴിഞ്ഞ ദിവസം വീണ്ടും ഹർജി പരിഗണനയ്ക്കു വന്നപ്പോഴാണ് 10 ദിവസം കൂടി അനുവദിച്ചത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ നിയന്ത്രിക്കാൻ നടപടി വേണമെന്നാവശ്യപ്പെട്ട് ഓൾ കേരള റിവർ പ്രൊട്ടക്ഷൻ കൗണ്‍സിൽ ജനറൽ സെക്രട്ടറി പ്രഫ. എസ്. സീതാരാമനടക്കമുള്ളവർ നൽകിയ ഹർജികളാണു ഹൈക്കോടതി പരിഗണിക്കുന്നത്.
പ്ലാസ്റ്റിക് കാരിബാഗ് നിരോധനം: സർക്കാരിനു 10 ദിവസംകൂടി സമയം
11:01 PM Jan 23, 2018 | Deepika.com