നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ വൻ സ്വർണവേട്ട. ഇന്നലെ മൂന്നു യാത്രക്കാരിൽനിന്നായി 43.46 ലക്ഷം രൂപയുടെ സ്വർണമാണ് കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം പിടികൂടിയത്.
പിടികൂടിയ മൂന്നു പേരിൽനിന്നായി മൊത്തം 1441.6 ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്.
എയർ ഏഷ്യ വിമാനത്തിൽ ബാങ്കോക്കിൽനിന്ന് എത്തിയവരാണു പിടിയിലായ മൂന്നു പേരും. ഡൽഹി സ്വദേശിയും ഹരിയാന സ്വദേശികളായ ദമ്പതികളുമാണു സ്വർണം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ കൊണ്ടുവന്നത്.
ഡൽഹി സ്വദേശിയുടെ പക്കൽ 14.3 ലക്ഷം രൂപയുടെ 465.400 ഗ്രാം സ്വർണമാണ് ഉണ്ടായിരുന്നത്. ദമ്പതിമാരിൽ പുരുഷന്റെ കൈവശം 14.6 ലക്ഷം രൂപയുടെ 466.600 ഗ്രാം സ്വർണവും സ്ത്രീയുടെ പക്കൽ 15.36 ലക്ഷം രൂപ വിലവരുന്ന 509.600 ഗ്രാം സ്വർണവുമുണ്ടായിരുന്നു. സ്ത്രീയുടെ പക്കൽ ആറ് സ്വർണവളകളും കൂടി ഉണ്ടായിരുന്നു.
മൂവരും ട്രോളി ബാഗിന്റെ ബീഡിംഗാക്കിയാണു സ്വർണം കടത്തികൊണ്ടുവന്നത്. സ്വർണം കമ്പി രൂപത്തിലാക്കി ട്രോളി ബാഗിൽ ബീഡിംഗായി പിടിപ്പിച്ചിരിക്കുകയായിരുന്നു. മൂവരുടെയും പെരുമാറ്റത്തിൽ സംശയം തോന്നിയതിനെത്തുടർന്നു മൂന്നുപേരെയും കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം വിശദമായി ചോദ്യംചെയ്തപ്പോഴാണ് തട്ടിപ്പ് പുറത്തായത്.
ഈ മാസം ഇതുവരെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ അനധികൃതമായി സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെ പിടിയിലായ 23 കേസുകളിലായി മൊത്തം 2.67 കോടി രൂപയുടെ 9.05 കിലോഗ്രാം സ്വർണം പിടികൂടിയിട്ടുണ്ട്.
കൊച്ചിയിൽ വീണ്ടും സ്വർണവേട്ട; ദന്പതികളടക്കമുള്ളവർ പിടിയിൽ
11:01 PM Jan 23, 2018 | Deepika.com