കണ്ണൂര്‍: ആവശ്യത്തിനു വൈദ്യുതി എന്ജിനുകളില്ലാത്തതിനാൽ ഡീസൽ എൻജിൻ ഉപയോഗിച്ചു ട്രെയിൻ ഓടിക്കേണ്ട അവസ്ഥയിലാണു ദക്ഷിണ റെയിൽവേ.
എന്നാൽ ഡീസൽ എൻജിൻ പണിമുടക്കുന്നതും റെയിൽവേക്കു തലവേദനയാകുകയാണ്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ 14 ഡീസൽ എൻജിനുകളാണ് പണിമുടക്കിയത്. ഏറ്റവുമൊടുവിൽ തിരക്കേറിയ സർവീസായ കോയമ്പത്തൂർ- മംഗളൂരു ഇന്റർസിറ്റിയും കഴിഞ്ഞദിവസം പെരുവഴിയിലായി. ആവശ്യമായ സർവീസ് നടത്തുന്നതിനു വൈദ്യുതി എൻജിൻ ലഭിക്കാത്തതിനാൽ റെയില്‍വേ വൈദ്യുതീകരണത്തിന്റെ ഗുണം ലഭിക്കുന്നില്ലെന്ന് ഒരുവിഭാഗം ലോക്കോ പൈലറ്റുമാർ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്തിനു ചുരുങ്ങിയത് 40 എൻജിനുകളെങ്കിലും ആവശ്യമാണ്.15 വൈദ്യുതി എന്‍ജിനുകള്‍ക്കായി നേരത്തെ റെയില്‍വേ മന്ത്രാലയത്തിനു കത്തു നല്‍കിയെങ്കിലും കിട്ടിയതു മൂന്നെണ്ണമാണ്.
ചില സബ് സ്റ്റേഷനുകൾ കമ്മീഷന് ചെയ്യാത്തതിനാൽ എന്‍ജിനുകള്‍ക്ക് ആവശ്യമായ വൈദ്യുതി ലഭ്യമാക്കാനും കഴിഞ്ഞിട്ടില്ല. മംഗളൂരു മുതല്‍ ഷൊര്‍ണൂര്‍ വരെ ആറ് സബ് സ്റ്റേഷനുകളാണു സ്ഥാപിച്ചിരിക്കുന്നത്.
ജക്കോട്ട്, ചെറുവത്തൂര്‍, ഉപ്പള, കണ്ണൂര്‍ സൗത്ത്, എലത്തൂര്‍, തിരൂര്‍ എന്നിവിടങ്ങളിലാണിവ. പ്രവൃത്തി തീർന്ന ജക്കോട്ട്, ഉപ്പള എന്നീ സബ്സ്റ്റേഷനുകള്‍ കമ്മീഷന് ചെയ്യുന്നതോടെ ആവശ്യമായ വൈദ്യുതി ലഭ്യമാക്കാൻ കഴിയും. നിലവില്‍ കണ്ണൂരില്‍നിന്നു പുറപ്പെടുന്നതും കണ്ണൂര്‍ വഴിയുള്ളതുമായ ഏഴ് ട്രെയിനുകളിലാണു വൈദ്യുതി എന്‍ജിനുകള്‍ ഉപയോഗിക്കുന്നത്-ബംഗളൂരു എക്സ്പ്രസ്, ഏറനാട് എക്സ്പ്രസ്, മലബാര്‍ എക്സ്പ്രസ്, പരശുറാം എക്സ്പ്രസ്, ചെന്നൈ എക്സ്പ്രസ്, കണ്ണൂര്‍-കോയമ്പത്തൂർ പാസഞ്ചര്‍, കണ്ണൂര്‍- തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് എന്നിവ. കേന്ദ്രപൂളില്‍നിന്നു കെഎസ്ഇബിക്കു ലഭിക്കുന്ന വൈദ്യുതി യൂണിറ്റിന് നാല് മുതല്‍ അഞ്ചു രൂപ വരെ ചാര്‍ജ് നല്‍കിയാണു റെയില്‍വേ വാങ്ങിക്കുന്നത്. ഓരോ മാസവും അഞ്ച് മെഗാവാട്ട് വൈദ്യുതിയെങ്കിലും ട്രെയിന്‍ ഓടിക്കാന്‍ വേണ്ടിവരും.
വൈദ്യുതിക്കു പകരം ഡീസൽ, പെരുവഴിയിൽ റെയിൽവേ
10:52 PM Jan 23, 2018 | Deepika.com