പാലക്കാട്: ഇടതുമുന്നണി വിപ്ലവം വാക്കുകളിൽ മാത്രമാണെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. തൊഴിലാളിപ്രേമം കടലാസിൽ മാത്രമാണ് അവർക്കുള്ളത്. ഒരു വികസന പ്രവർത്തനവും പ്രായോഗികതലത്തിൽ കൊണ്ടുവരാൻ സർക്കാരിനു കഴിഞ്ഞിട്ടില്ലെന്നും ബിൽഡിംഗ് ആൻഡ് റോഡ് വർക്കേഴ്സ് ഫെഡറേഷൻ ജനറൽ കൗണ്‍സിലിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
പരസ്യത്തിനുവേണ്ടി കോടികൾ ചെലവഴിക്കുന്ന പിണറായി സർക്കാർ സാമൂഹ്യ പെൻഷന്റെ കാര്യത്തിൽ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. തൊഴിലുറപ്പ് പദ്ധതി പോലും കാര്യമായി മുന്നോട്ടു കൊണ്ടുപോകാൻ രണ്ടുവർഷത്തെ ഭരണ കാലയളവിൽ ഈ സർക്കാരിനായില്ല. കെഎസ്ആർടിസി ഉൾപ്പെടെയുള്ള പൊതുമേഖലാ സ്ഥാപനം വൻ നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത്.
തൊഴിലാളികൾക്ക് ഇതുവരെ അവരുടെ താത്പര്യം അനുസരിച്ച് വേതനംപോലും ലഭിക്കുന്നില്ല. തൊഴിലാളികളെ സംരക്ഷിക്കേണ്ട ബാധ്യത സർക്കാരുകൾക്കുണ്ട്. നിർമാണ മേഖലയിൽ ഇപ്പോൾ കടുത്ത പ്രതിസന്ധിയാണ് നിലനിൽക്കുന്നത്. പാറമടകൾ, മണൽഖനനം എന്നിവ നടക്കുന്നില്ല. പാരിസ്ഥിതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് നിർമാണ മേഖലയിൽ സ്തംഭനം ഉണ്ടാക്കിയത്. വിദേശ രാജ്യങ്ങളിൽ നിന്ന് മണൽ ഇറക്കുമതി ചെയ്യാനുള്ള സർക്കാരിന്റെ തീരുമാനം സ്വാഗതാർഹമാണ്. എന്നിരുന്നാലും പ്രഖ്യാപനംകൊണ്ടു മാത്രം വികസനമാവില്ല. അതു നടപ്പിലാക്കാനുള്ള ആർജവം സർക്കാർ കാണിക്കണം. സംസ്ഥാനം ഇത്രയേറെ സാന്പത്തിക പ്രതിസന്ധിയിലായതിന്റെ ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനു മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
നേരത്തേ നടന്ന എ.സി. ജോസ് അനുസ്മരണ സമ്മേളനം വയലാർ രവി എംപി ഉദ്ഘാടനം ചെയ്തു. ഐക്യത്തിലൂടെ രാജ്യത്തെ ഒന്നിച്ചുനിർത്തുന്നതിനു പകരം ജനങ്ങളെ ഭിന്നിപ്പിച്ച് രാഷ്ട്രീയ വർഗീയ താത്പര്യങ്ങൾ സംരക്ഷിക്കാനാണ് അധികാര കേന്ദ്രങ്ങളിൽനിന്ന് ശ്രമം ഉണ്ടാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. എ.സി. ജോസ് തൊഴിലാളികൾക്കും കോണ്‍ഗ്രസ്-ഐഎൻടിയുസി പ്രസ്ഥാനങ്ങൾക്കും നൽകിയ സംഭാവന വിസ്മരിക്കാൻ ആവില്ലെന്നും വയലാർ രവി കൂട്ടിച്ചേർത്തു.
സംസ്ഥാന ജനറൽ കൗണ്‍സിൽ യോഗം മുൻ മഹാരാഷ്ട്ര ഗവർണർ കെ. ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്തു.
ഇടതുപക്ഷ വിപ്ലവം വാക്കുകളിൽ മാത്രം: ഉമ്മൻചാണ്ടി
10:44 PM Jan 23, 2018 | Deepika.com