തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ വില്ലേജ് ഓഫീസുകളിലും അടുത്ത മാർച്ചോടെ ഭൂമിയുടെ പോക്കുവരവു നടപടികളും കരം സ്വീകരിക്കലും അടക്കമുള്ള സംവിധാനങ്ങൾ ഓണ്‍ലൈൻ വഴിയാക്കുമെന്നു ഗവർണറുടെ പ്രഖ്യാപനം. സംസ്ഥാനത്തെ 1664 വില്ലേജുകളിൽ സർവേ നടപടികൾ പൂർത്തിയാക്കാൻ ഡിജിറ്റൽ സർവേയ്ക്കു യോജ്യമായ ഏജൻസികളെക്കൊണ്ടു പുറംകരാർ ജോലി ചെയ്യിക്കുമെന്നും ഗവർണർ ജസ്റ്റീസ് പി. സദാശിവം നിയമസഭയിൽ നടത്തിയ സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു.
സംസ്ഥാനത്തെ എല്ലാ കെട്ടിടങ്ങൾക്കും വീടുകൾക്കും യുണീക് നമ്പർ നൽകും. കെട്ടിടനികുതി ഘടന പരിഷ്കരിക്കും. നികുതി വരുമാനം വർധിപ്പിക്കുന്നതിനാണു കെട്ടിടനികുതി പരിഷ്കരിക്കുന്നതെന്നു നയപ്രഖ്യാപനത്തിൽ പറയുമ്പോൾ, നികുതി ഉയർത്തുമെന്നാണു വ്യക്തമാകുന്നത്. അണ് എയ്ഡഡ് സ്കൂളുകളിലെ അധ്യാപകർക്ക് മിനിമം വേതനം ഉറപ്പാക്കുന്നതിനായി നിയമം കൊണ്ടുവരും.
കാലാവസ്ഥാ വ്യതിയാനത്തിന്റെയും വ്യാപകമായ മലിനീകരണത്തിന്റെയും പശ്ചാത്തലത്തിൽ നമ്മുടെ ദുർബലമായ പരിസ്ഥിതി സംരക്ഷിക്കുന്നതാകണം കേരള മോഡൽ വികസനത്തിന്റെ പുതിയ തലം. കാർഷിക- പരമ്പരാഗത മേഖലകൾക്കും ജനകേന്ദ്രീകൃത, പരിസ്ഥിതി സൗഹൃദ വികസനനയങ്ങൾക്കും ഉൗന്നൽ നൽകും.
നയപ്രഖ്യാപനത്തിലെ കേന്ദ്രസർക്കാരിനെതിരായ കടുത്ത വിമർശനമുയർത്തുന്ന പദപ്രയോഗങ്ങൾ ഗവർണർ വായിക്കാതെ വിട്ടതും വിവാദത്തിന് ഇടയാക്കി. എന്നാൽ, എൽഡിഎഫ് സർക്കാരിന് ഒരു നയവുമില്ലെന്ന് ശുഷ്കമായ നയപ്രഖ്യാപനം വ്യക്തമാക്കുന്നതായി പ്രതിപക്ഷം കുറ്റപ്പെടുത്തി.
ഗവർണറുടെ നയപ്രഖ്യാപനം: പോക്കുവരവ് നടപടികളും കരംഅടയ്ക്കലും ഓൺലൈൻ ആക്കും
01:54 AM Jan 23, 2018 | Deepika.com