പത്തനംതിട്ട: കേരളത്തിലെ ക്വാറി മേഖലയിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചുള്ള പ്രോജക്ടുമായിട്ടാണ് ദേവിക എസ്. കുമാർ ടെക്കൃതി ഫെസ്റ്റിവലിനായി ഐഐടി കാന്പസിൽ എത്തിയത്.
റാന്നി സിറ്റഡൽ റസിഡൻഷ്യൽ സ്കൂൾ 11-ാം ക്ലാസ് വിദ്യാർഥിനിയാണ് ദേവിക. കോഴഞ്ചേരി നാരങ്ങാനം കുന്നുംപുറത്ത് സന്തോഷ് കുമാറിന്റെയും സീമ സി. നായരുടെയും മകൾ. പത്താം ക്ലാസ് വരെ നാരങ്ങാനം സാവിയോ ഇംഗ്ലീഷ് മീഡിയം സ്കൂളിലായിരുന്നു പഠനം. ഐഐടി കാണ്‍പൂർ ദീപികയുമായി ചേർന്നു നടത്തിയ ടെക്കൃതി എഴുതാൻ കഴിഞ്ഞത് ഒരു അനുഭവമാണെന്നു ദേവിക പറഞ്ഞു.
കേരളത്തിലെ ക്വാറി മേഖലയുമായി ബന്ധപ്പെട്ടു നിരന്തരം വരുന്ന വാർത്തകളാണ് ഈ വിഷയം തന്റെ പ്രോജക്ടായി തെരഞ്ഞെടുക്കാൻ ദേവികയെ പ്രേരിപ്പിച്ചത്. ക്വാറി, ക്രഷർ മേഖലയെക്കുറിച്ച് പലപ്പോഴും എതിരായ പ്രചാരണങ്ങളാണ് ഉണ്ടാകുന്നത്. എന്നാൽ, നിർമാണ മേഖലയ്ക്ക് അനിവാര്യമായ ഉത്പന്നങ്ങൾ ആവശ്യാനുസരണം ഉണ്ടാകേണ്ടതുമുണ്ട്.
ഗവണ്മെന്റ് ഇടപെടലുകളിലൂടെ ഈ മേഖലയിലെ പരിസ്ഥിതി പ്രത്യാഘാതങ്ങളും അപകടങ്ങളും കുറച്ചുകൊണ്ടുവരണമെന്ന അഭിപ്രായമാണ് ദേവിക ഉയർത്തിയത്. പൈറസി ആക്ടുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് നിഖിൽ പ്രകാശ് ചർച്ചചെയ്തത്.
റാന്നി സിറ്റഡൽ റസിഡൻഷ്യൽ സ്കൂളിലെ 11-ാം ക്ലാസ് വിദ്യാർഥിയാണു നിഖിൽ. ചുങ്കപ്പാറ ഉൗന്നുകല്ലിൽ പ്രകാശ് പിള്ളയുടെയും ശോഭ പ്രകാശിന്റെയും മകനാണ്. ഓണ്‍ലൈൻ മാധ്യമങ്ങളുടെ കാലഘട്ടത്തിൽ വ്യാജ വീഡിയോകളും റിക്കാർഡിംഗുകളും നിരോധിക്കുക ബുദ്ധിമുട്ടാകുമെന്നു നിഖിൽ ചൂണ്ടിക്കാട്ടി. നിയമത്തിന്റെ പിൻബലത്തിൽ പലപ്പോഴും റിക്കാർഡിംഗുകളും അവയുടെ പ്രചാരണവും തടയാനാകുന്നില്ല. കൈയിൽ ഒരു കാമറയുണ്ടെങ്കിൽ എന്തും റിക്കാർഡ് ചെയ്തു പ്രചരിപ്പിക്കാവുന്ന കാലഘട്ടമാണിത്.
വെബ്സൈറ്റുകളിൽനിന്നു ഡൗണ്‍ലോഡ് ചെയ്തും പ്രചരിപ്പിക്കുന്നു. ഇവയെല്ലാം നിയന്ത്രിക്കപ്പെടണമെങ്കിൽ നിയമത്തിന്റെ പിൻബലം കൊണ്ടുമാത്രമാകില്ലെന്നു നിഖിൽ ചൂണ്ടിക്കാട്ടി. ചെയ്യുന്നതു കുറ്റമാണെന്നറിഞ്ഞിട്ടും പുതിയ ചലച്ചിത്രങ്ങളുടെയും മറ്റും കോപ്പികൾ എടുത്തു പ്രചരിപ്പിക്കുന്ന പ്രവണത പെരുകുന്പോഴാണ് നിഖിലിന്റെ ഈ പ്രോജക്ട് പ്രസക്തമാകുന്നത്.
പാരിസ്ഥിതിക പ്രശ്നങ്ങൾക്കു പരിഹാരവുമായി
01:50 AM Jan 23, 2018 | Deepika.com