കോഴിക്കോട്: ഇടപാടുകാരെ ഭീതിയിലാഴ്ത്തിയ എടിഎം തട്ടിപ്പ് കേസില്‍ സൂത്രധാരന്‍ ഉള്‍പ്പെടെ പോലീസ് പിടിയില്‍. ആറുപേരടങ്ങിയ സംഘമാണു തട്ടിപ്പ് നടത്തിയതെന്ന് വ്യക്തമായി. ഇതിൽ നാലുപേരാണ് ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലുള്ളത്.
കാസര്‍ഗോഡ് സ്വദേശികളായ രണ്ടുപേര്‍ക്കുവേണ്ടി അന്വേഷണം ഊര്‍ജിതമാക്കി. അന്വേഷണസംഘത്തിലെ ഒരു ടീം നിലവില്‍ കാസര്ഗോഡാണുള്ളത്. ഈ രണ്ടുപേര്‍ കൂടി പോലീസ് വലയില്‍ ആയാല്‍മാത്രമേ എടിഎം തട്ടിപ്പിന്റെ യഥാര്‍ഥ ചിത്രം പോലീസ് പുറത്തുവിടൂ. സൈബര്‍സെല്‍ സഹായത്തോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്. അഞ്ചു ടീമുകളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. ഇതില്‍ ഒരുസംഘമാണ് കാസര്‍ഗോഡുള്ളത്. തട്ടിപ്പിനുപയോഗിച്ച ചില ഉപകരണങ്ങൾ പോലീസ് കണ്ടെടുത്തു.
കസ്റ്റഡിയിലുള്ളവരെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടാല്‍ അതു കൂട്ടു പ്രതികള്‍ക്കു രക്ഷപ്പെടാൻ വഴിയൊരുക്കുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. പ്രതികള്‍ മുന്‍പും സമാനമായരീതിയില്‍ തട്ടിപ്പ് നടത്തിയോ എന്നതും അന്വേഷണപരിധിയില്‍ വരും. കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചശേഷം മുഴുവന്‍ പ്രതികളെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. സംസ്ഥാനത്തിനു പുറത്തു പഠിക്കുന്ന ചില എന്‍ജിനിയറിംഗ് വിദ്യാര്‍ഥികളും സംഘത്തില്‍ ഉള്‍പ്പെട്ടതായാണ് അറിവ്.
സംഘാംഗം എന്നു സംശയിക്കുന്ന കാസര്‍ഗോഡ് സ്വദേശിയുടെ ചിത്രം വെള്ളിയാഴ്ച പോലീസിനു ലഭിച്ചതോടെയാണ് ഇയാളടക്കം ഏതാനും പേര് വലയിലായത്. ഗൾഫ് ബന്ധമുള്ള ഇയാൾ അവിടെനിന്നാണു സ്കിമ്മർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ സംഘടിപ്പിച്ചതെന്നു കരുതുന്നു.
ഇതോടെ പ്രമാദമായ എടിഎം തട്ടിപ്പുകേസിനു തുമ്പുണ്ടാക്കാന്‍ കഴിഞ്ഞെന്ന ആത്മവിശ്വാസത്തിലാണ് സൗത്ത് അസി. കമ്മീഷണര്‍ കെ.പി. അബ്ദുൾ റസാഖിന്റെ മേല്‍നോട്ടത്തിലുള്ള അന്വേഷണസംഘം.
ഇതിനിടെ എടിഎം തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതല്‍ പരാതികള്‍ പോലീസിന് ലഭിച്ചുകൊണ്ടിരിക്കയാണ്. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ വെള്ളിമാട്കുന്ന്, പന്തീരാങ്കാവ്, പള്ളിക്കണ്ടി എടിഎം കൗണ്ടറുകളില്‍ നിന്നു പണം പിന്വലിച്ചവര്ക്കാണു തൊട്ടടുത്ത ദിവസം പണം നഷ്ടപ്പെട്ടത്.
സംഘത്തില്‍പെട്ടവര്‍ മുങ്ങാതിരിക്കുന്നതിനായി അന്വേഷണം സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ പോലീസ് രഹസ്യമാക്കിയിരിക്കുകയാണ്.
ചേവായൂര്‍ ഇന്‍സ്പെക്ടര്‍ കെ.കെ. ബിജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ കസബ എസ്ഐ വി. സിജിത്ത്, ചേവായൂർ എസ്ഐ ഇ.കെ. ഷിബു എന്നിവർക്കു പുറമെ ക്രൈം സ്ക്വാഡ് അംഗങ്ങളടക്കം ഇരുപതോളം പേരുണ്ട്.
എടിഎം തട്ടിപ്പിനു പിന്നില്‍ ആറംഗ സംഘം
01:50 AM Jan 23, 2018 | Deepika.com