തിരുവനന്തപുരം: ഗവർണർ ജസ്റ്റീസ് പി. സദാശിവം നിയമസഭയിൽ നടത്തിയ സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തിലെ പ്രധാന അറിയിപ്പുകൾ:
• പ്രകൃതിദുരന്തം നേരിടാനും കേരളതീരത്തെ അപകടസാധ്യതാ വിശകലനത്തിനും ദുരന്തസാധ്യതാ പ്രദേശം കണ്ടെത്താനുമുള്ള അടിയന്തര തയാറെടുപ്പുകൾക്കായി ത്രിമാനഭൂപടം സജ്ജീകരിക്കും. പ്രകൃതിദുരന്തം നേരിടാൻ ഇതിന്റെ സാധ്യത പ്രയോജനപ്പെടുത്തും.
കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികളെ സഹായിക്കുന്നതിനായി ഐഎസ്ആർഒയുമായി ചേർന്ന് ഉപഗ്രഹാധിഷ്ഠിത കാലാവസ്ഥ പ്രവചന സംവിധാനം ഒരുക്കും.
• രജിസ്ട്രേഷൻ വകുപ്പിൽ ഭൂമിയുടെ പ്രമാണങ്ങൾ ഡിജിറ്റൈസ് ചെയ്തു സൂക്ഷിക്കാൻ സംവിധാനം ഒരുക്കും. 100 വർഷത്തിലേറെ പഴക്കമുള്ള രേഖകൾ ശാസ്ത്രീയമായി സംരക്ഷിക്കും.
• വീടുകളുടെ മേൽക്കൂര കളിൽ സോളാർ വൈദ്യുതി ഉത്പാദനത്തിനു സംവിധാനം ഒരുക്കും. നിശ്ചിത വലുപ്പത്തിനു മുകളിലുള്ള വീടുകളിൽ ഇതു നിർബന്ധമാക്കും.
• നഗരസഭകളിൽ കെട്ടിട നിർമാണ പ്ലാനുകൾക്കുള്ള അംഗീകാരം ഓണ്‍ലൈനായി മാത്രം നൽകും.
• തലശേരി- മൈസൂർ പുതിയ ബ്രോഡ്ഗേജ് പാത, തിരുവനന്തപുരം- കാസർഗോഡ് നിലവിലെ റെയിൽവേ ലൈനിനോടു ചേർന്നു രണ്ടു സെമി അതിവേഗ ബ്രോഡ്ഗേജ് പാതകൾ എന്നിവ സംയുക്ത സംരംഭ കമ്പനിയായ കേരള റെയിൽ ഡെവലപെമെന്റ് കോർപറേഷൻ വഴി ഒരുക്കും. ഉപേക്ഷിക്കപ്പെട്ട എറണാകുളം ടെർമിനലിന്റെയും വിഴിഞ്ഞം രാജ്യാന്തര തുറമുഖ കണക്ടിവിറ്റിയുടെയും പുനർ വികസന പ്രവർത്തനങ്ങൾ റെയിൽവേ ബോർഡിന്റെ പരിഗണനയ്ക്കു സമർപ്പിക്കും.
• റോഡുകളുടെ സുരക്ഷയുടെ ഭാഗമായി ന്യൂ ടൈംസ്, ന്യൂ കണ്സ്ട്രക്്ഷൻ എന്ന നയത്തിന്റെ അടിസ്ഥാനത്തിൽ ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചു റോഡ് നിർമിക്കും. ജംഗ്ഷനുകൾ വികസിപ്പിക്കും, മെച്ചപ്പെടുത്തും. ട്രിഫ് സൈൻ ബോർഡ്, ഹാൻഡ് റെയിൽ എന്നിവ സ്ഥാപിക്കും. ഇന്റർഗ്രേറ്റഡ് ട്രാഫിക് എൻഫോഴ്സ്മെന്റ് സംവിധാനം ഏർപ്പെടുത്തും.
• കെഎസ്ആർടിസിയെ സമയബന്ധിതമായി പുനഃസംഘടിപ്പിക്കുകയും പുനരധിവസിപ്പിക്കുകയും ചെയ്യും.
• കർഷകരിൽ നിന്നു നെല്ലും അരിയും സംഭരിക്കുന്നതിനും സംസ്കരിക്കുന്നതിനും വിപണനം നടത്തുന്നതിനുമായി സഹകരണ കണ്‍സോർഷ്യം രൂപീകരിക്കും.
• മദ്യത്തിനും മയക്കുമരുന്നിനും അടിമകളായവരെ മോചിപ്പിക്കുന്നതിനായി കോഴിക്കോട് കിനാലൂരിൽ ആധുനിക ലഹരി മോചന കേന്ദ്രം സ്ഥാപിക്കും.
• സ്വകാര്യ വ്യാവസായിക എസ്റ്റേറ്റുകളെ സഹായിക്കും.
• ചൈനയിലെ സർക്കാരുകളെപ്പോലെ നിക്ഷേപകർക്കു വ്യവസായ സൗഹൃദ സാഹചര്യം വളർത്താൻ തദ്ദേശ സ്ഥാപനങ്ങൾ തമ്മിൽ മത്സരിക്കുന്ന സാഹചര്യം ഒരുക്കും.
• ഭിന്നലിംഗക്കാർക്കായി ആരോഗ്യ ഇൻഷ്വറൻസ് സ്കീം ആരംഭിക്കും. സായംപ്രഭ പദ്ധതി മുഴുവൻ മുതിർന്ന പൗരന്മാർക്കുമായി വ്യാപിപ്പിക്കും.
• ഉത്പാദന ക്ഷമതയും പ്രഫഷണലിസവും പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ മേഖലകളിലെ തൊഴിലാളികൾക്കായി തൊഴിലാളി ശ്രേഷ്ഠ അവാർഡുകൾ ഏർപ്പെടുത്തും. ഇതര സംസ്ഥാന തൊഴിലാളികൾക്കായി ആവാസ് ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി. തോട്ടയം മേഖലയുടെ പുനരുജ്ജീവനത്തിനായി പ്രത്യേക പാക്കേജ്.
• സർക്കാർ- സ്വകാര്യ മേഖലയിലെ ആശുപത്രികളിലെ ആരോഗ്യ പരിപാലനം മെച്ചപ്പെടുത്തുന്നതിനായി ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമം ഈ വർഷം നടപ്പാക്കും.
• ഉയർന്ന ജനസാന്ദ്രതയുള്ള സംസ്ഥാനങ്ങളിൽ കേരളം ആദ്യത്തെ വെളിയിട വിസർജ്യ മുക്ത സംസ്ഥാനമായി.
• കഴിഞ്ഞ ബജറ്റിൽ പട്ടികജാതി- പട്ടിക ഗോത്രവർഗത്തിന് ജനസംഖ്യാനുപാതികമായി വിഹിതം നീക്കിവച്ചു.
ദുരന്തമുന്നറിയിപ്പു നല്കാൻ സംവിധാനമൊരുക്കും
01:31 AM Jan 23, 2018 | Deepika.com