തിരുവനന്തപുരം: യാഥാർത്ഥ്യ ബോധമില്ലാത്തതും യാതൊരു നയവുമില്ലാത്ത നയപ്രഖ്യാപന പ്രസംഗമാണു ഗവർണറെ കൊണ്ടു സർക്കാർ നടത്തിച്ചതെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനം നേരിടുന്ന പ്രതിസന്ധികളൊന്നും നയപ്രഖ്യാപനത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
പ്രവൃത്തിക്കാത്ത എൽഡിഎഫ് സർക്കാരിന്റെ പോരായ്മകൾ നയപ്രഖ്യാപനത്തിൽ കാണാം. കഴിഞ്ഞ നയപ്രഖ്യാപനത്തിൽ പറഞ്ഞ 90 ശതമാനം കാര്യങ്ങളും നടപ്പാക്കാൻ കഴിഞ്ഞില്ല. സർക്കാരിന്റെ പ്രതിസന്ധിയെക്കുറിച്ചു പരാമർശങ്ങളൊന്നുമില്ല. രൂക്ഷമായ വിലക്കയറ്റത്തെക്കുറിച്ചും പറയുന്നില്ല. സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരവും നിർദേശിക്കുന്നില്ല. പദ്ധതി പ്രവർത്തനങ്ങളെല്ലാം അവതാളത്തിലാണ്. ക്രമസമാധാന മേഖല തകർന്നു. കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന പാർട്ടികൾ കേരളത്തെ കുരുതിക്കളമാക്കി. എന്നിട്ടും കുറ്റകൃത്യങ്ങൾ കുറയ്ക്കാൻ കഴിഞ്ഞെന്നാണു പറയുന്നതെന്നും രമേശ് ആരോപിച്ചു.
നയപ്രഖ്യാപനത്തിലെ പല പദ്ധതികളും കഴിഞ്ഞ സർക്കാരിന്റെ കാലത്തു പ്രഖ്യാപിച്ചതാണെന്ന് എം.കെ. മുനീർ പറഞ്ഞു. പുതിയ നയങ്ങളൊന്നും പറയുന്നില്ലെന്നും മുനീർ ആരോപിച്ചു. നയപ്രഖ്യാപനത്തിന്റെ യുക്തിക്കുറവു ബോധ്യമുള്ളതിനാലാണ് ഗവർണർ സ്വയം ക്ഷമാപണത്തോടെ പ്രസംഗം തുടങ്ങിയതെന്ന് അനൂപ് ജേക്കബ് പറഞ്ഞു.
നയപ്രഖ്യാപനം യാഥാർഥ്യബോധം ഇല്ലാത്തതെന്നു പ്രതിപക്ഷം
01:15 AM Jan 23, 2018 | Deepika.com