കൊച്ചി: അനധികൃത സ്വത്ത് സന്പാദനക്കേസിൽ ആരോപണ വിധേയനായ വ്യക്തിയുടെയും കുടുംബാംഗങ്ങളുടെയും ബാങ്ക് അക്കൗണ്ടുകളും ആദായ നികുതി റിട്ടേണുകളും തുടർ നടപടികൾക്കു മുന്പ് വിജിലൻസ് പരിഗണിക്കണമെന്നു ഹൈക്കോടതി. തദ്ദേശഭരണ വകുപ്പിൽ സൂപ്രണ്ടിംഗ് എൻജിനിയറായ എറണാകുളം സ്വദേശി എൻ.എം. നഹാസ് നൽകിയ ഹർജിയിലാണു സിംഗിൾ ബെഞ്ചിന്റെ നിർദേശം. വിജിലൻസ് കേസ് റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
അനധികൃതമായി സ്വത്ത് സന്പാദിച്ചെന്ന കേസിൽ എറണാകുളം വിജിലൻസ് സ്പെഷൽ സെൽ നഹാസിനെതിരേ ത്വരിതാന്വേഷണ റിപ്പോർട്ട് കോടതിയിൽ നൽകിയിരുന്നു. എന്നാൽ, തന്റെയും കുടുംബാംഗങ്ങളുടെയും ബാങ്ക് അക്കൗണ്ട് രേഖകളോ ആദായ നികുതി റിട്ടേണുകളുടെ രേഖകളോ പരിശോധിക്കാതെയാണു ത്വരിതാന്വേഷണ റിപ്പോർട്ട് നൽകിയതെന്നും ഇവ രണ്ടും പരിശോധിക്കാൻ നിർദേശിക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു.
ഇവ പരിശോധിക്കുന്നതിൽ എതിർപ്പില്ലെന്നു വിജിലൻസിന്റെ സ്പെഷൽ പ്രോസിക്യൂട്ടറും അറിയിച്ചു. തുടർന്നാണ് ഇവ പരിശോധിച്ചശേഷം തുടർനടപടി സ്വീകരിക്കാൻ ഹൈക്കോടതി നിർദേശിച്ചത്.
ബാങ്ക് അനധികൃത സ്വത്ത്; അക്കൗണ്ടുകളും ഐടി റിട്ടേണുകളും പരിശോധിക്കണം: ഹൈക്കോടതി
01:15 AM Jan 23, 2018 | Deepika.com