മാവേലിക്കര: വീരമൃത്യു വരിച്ച ആറാം മദ്രാസ് റജിമെന്റിലെ ലാൻസ് നായിക് മാവേലിക്കര പോനകം തോപ്പിൽ സാം ഏബ്രഹാമി(35)ന് ജന്മനാട് വിടനൽകി. പുന്നമൂട് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയങ്കണത്തിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കബാവയുടെ കാർമികത്വത്തിൽ നടന്ന ചടങ്ങുകൾക്കും അനുശോചന പ്രസംഗങ്ങൾക്കും സൈന്യം നല്കിയ ഗാർഡ് ഓഫ് ഓണറിനു ശേഷം ജന്മനാട്ടിലെ മണ്ണ് വീരനായകനെ ഏറ്റുവാങ്ങി.
ഇന്നലെ രാവിലെ ആറോടെ സാം ഏബ്രഹാമിന്റെ പിതാവ് ഏബ്രഹാം ജോണ്, സഹോദരന്മാരായ സജി, സാബു എന്നിവരുടെ നേതൃത്വത്തിൽ ഭൗതികശരീരം ഏറ്റുവാങ്ങി. പ്രത്യേകമായി സജ്ജീകരിച്ച ആംബുലൻസിൽ മാവേലിക്കരയിലേക്കു യാത്ര തിരിച്ചു.
ജില്ലാ അതിർത്തിയായ കൃഷ്ണപുരത്ത് നഗരസഭ അധ്യക്ഷ ലീലാ അഭിലാഷിന്റെ നേതൃത്വത്തിൽ മൃതദേഹം ഏറ്റുവാങ്ങി. കാഷ്മീരിൽനിന്നെത്തിയ കരസേനയുടെ നായിക് സുബേദാർ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള അന്പതംഗ സംഘമാണു മൃതദേഹത്തെ അനുഗമിച്ചത്.
രാവിലെ 9.30ന് സാം പഠിച്ച മാവേലിക്കര ബിഎച്ച് എച്ച്എസ്എസിൽ പൊതുദർശനത്തിനായെത്തിച്ച മൃതദേഹത്തിൽ സൈനിക ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ദേശീയ പതാക പുതപ്പിച്ചു. ധീരജവാനെ അവസാനമായി ഒരു നോക്കുകാണാൻ ജനസാഗരം തന്നെയാണെത്തിയത്. രണ്ടു മണിക്കൂർ നീണ്ട പൊതുദർശനത്തിനൊടുവിൽ 11.30 ഓടെയാണ് ഭൗതികശരീരം വിലാപയാത്രയായി പുന്നമൂട്ടിലെ വസതിയിലേക്കു പ്രത്യേകം സജ്ജീകരിച്ച സൈനിക വാഹനത്തിൽ കൊണ്ടുപോയി. വീട്ടിലെ ചടങ്ങുകൾക്കുശേഷം രണ്ടോടെ സംസ്കാരത്തിനായി പുന്നമൂട് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിലേക്കു കൊണ്ടുപോയി.
രാജ്യസഭാ ഉപാധ്യക്ഷൻ പ്രഫ.പി.ജെ. കുര്യൻ, മന്ത്രിമാരായ പി. തിലോത്തമൻ, കടന്നപ്പള്ളി രാമചന്ദ്രൻ, എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, കെ.സി. വേണുഗോപാൽ, സുരേഷ് ഗോപി, മാവേലിക്കര എംഎൽഎ ആർ. രാജേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ, കളക്ടർ ടി.വി. അനുപമ, മാവേലിക്കര നഗരസഭാധ്യക്ഷ ലീലാ അഭിലാഷ്, അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത, യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കുറീലോസ് തുടങ്ങി നിരവധി പ്രമുഖർ അന്ത്യാഞ്ജലി അർപ്പിക്കാനെത്തി.
ധീരജവാൻ സാം ഏബ്രഹാമിനു വിട
01:09 AM Jan 23, 2018 | Deepika.com