തിരുവനന്തപുരം: മുൻ യുഡിഎഫ് സർക്കാരിന്റെ കാലത്തു ധനമന്ത്രിയായിരുന്ന കെ.എം. മാണിയുടെ ബജറ്റവതരണം തടയാൻ നിയമസഭയിൽ എൽഡിഎഫ് എംഎൽഎമാർ നടത്തിയ അക്രമവുമായി ബന്ധപ്പെട്ട കേസ് പിൻവലിക്കാൻ സർക്കാർ നീക്കം തുടങ്ങി. കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ടു മുൻ എംഎൽഎ വി. ശിവൻകുട്ടി മുഖ്യമന്ത്രിക്കു നൽകിയ അപേക്ഷ നിയമ വകുപ്പിനു കൈമാറി.
നിയമസഭയ്ക്കുള്ളിൽ നടന്ന അക്രമവുമായി ബന്ധപ്പെട്ട് ആറ് എൽഡിഎഫ് എംഎൽഎമാർ പ്രതികളായ കേസ് പിൻവലിക്കാനാകുമോ എന്നു ചൂണ്ടിക്കാട്ടിയാണു മുഖ്യമന്ത്രിയുടെ ഓഫീസ് നിയമ സെക്രട്ടറിയോടു നിയമോപദേശം തേടിയത്. എന്നാൽ, നിയമ സെക്രട്ടറി ഇതിനു മറുപടി നൽകിയിട്ടില്ലെന്നാണു സൂചന. മുൻ യുഡിഎഫ് സർക്കാരിന്റെ കാലത്തു നിയമ സെക്രട്ടറിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എൽഡിഎഫ് എംഎൽഎമാർക്കെതിരേ നിയമസഭാ അക്രമവുമായി ബന്ധപ്പെട്ടു കേസെടുത്തത്.
നിയമസഭയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടു സ്പീക്കർ എംഎൽഎമാരെ സസ്പെൻഡ് ചെയ്തിരുന്നെന്നും, ഇത് അച്ചടക്കനടപടിയായി കണക്കാക്കി പോലീസ് കേസ് പിൻവലിക്കണമെന്നുമാണു വി. ശിവൻകുട്ടി മുഖ്യമന്ത്രിക്കു നൽകിയ അപേക്ഷയിൽ പറയുന്നത്. ഒരു കേസിൽ രണ്ടു ശിക്ഷ സാമാന്യനീതിക്കു നിരക്കുന്നതല്ലെന്നും അപേക്ഷയിലുണ്ട്. നിയമസഭയുടെ കസേരകൾ അടക്കം രണ്ടു ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിച്ചെന്ന കേസാണിത്. ഇന്നു മുതൽ ബജറ്റ് സമ്മേളനം തുടങ്ങാനിരിക്കെയാണു സർക്കാരിന്റെ തിരക്കിട്ട നീക്കം.
ധനമന്ത്രിയായിരുന്ന കെ.എം. മാണിക്കെതിരേ ബാർ കോഴ ആരോപണം നിലനിൽക്കുന്നതിനിടെ, ബജറ്റ് അവതരിപ്പിക്കാനെത്തിയ 2015 മാർച്ച് 13നായിരുന്നു അത്യപൂർവ സംഭവങ്ങൾ നിയമസഭയിൽ അരങ്ങേറിയത്. മാണി ബജറ്റ് അവതരിപ്പിക്കുന്നതു തടയാൻ പ്രതിപക്ഷം ശ്രമിച്ചതാണു ഭരണ-പ്രതിപക്ഷ കൈയാങ്കളിയിലേക്കും അക്രമത്തിലേക്കും നയിച്ചത്. ആറ് ഇടത് എംഎൽഎമാരെ പ്രതിയാക്കിയാണു തിരുവനന്തപുരം ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം നൽകിയത്. വി. ശിവൻകുട്ടിയെ കൂടാതെ ഇപ്പോഴത്തെ മന്ത്രി കെ.ടി. ജലീൽ, മുൻ മന്ത്രി ഇ.പി. ജയരാജൻ, കെ. കുഞ്ഞഹമ്മദ്, കെ. അജിത്, സി.കെ. സദാശിവൻ എന്നിവരാണു കേസിലെ മറ്റു പ്രതികൾ.
നിയമസഭയുടെ നടുത്തളത്തിൽ നടന്ന അക്രമത്തിനൊടുവിൽ സ്പീക്കറുടെ ഡയസിൽ കയറി കസേരയും മേശയും മൈക്കും അടക്കമുള്ളവ ഇടത് എംഎൽഎമാർ നശിപ്പിച്ചിരുന്നു. ബഹളത്തിനിടെ അന്നത്തെ ഇടത് അംഗമായിരുന്ന ജമീലാ പ്രകാശം കോണ്ഗ്രസിലെ ആർ. ശിവദാസൻ നായരെ കടിച്ചെന്നും ശിവദാസൻ നായർ തിരികെ ആക്രമിച്ചെന്നുമുള്ള പരാതികളും ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.
നിയമപരമായി നേരിടും: പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: ഇടത് എംഎൽഎമാർ പ്രതിസ്ഥാനത്തുള്ള നിയമസഭാ അക്രമക്കേസ് പിൻവലിക്കാനുള്ള സർക്കാർ നടപടിയെ നിയമപരമായി നേരിടുമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭയിൽ നടന്ന കൈയാങ്കളി ജനാധിപത്യ ചരിത്രത്തിലെ കറുത്ത അധ്യായമായിരുന്നു. കേസ് പിൻവലിക്കാനുള്ള സർക്കാർ നീക്കം നിയമസഭയോടു മാത്രമല്ല, ജനാധ്യപത്യത്തോടുമുള്ള അവഹേളനമാണെന്ന് അദ്ദേഹം പറഞ്ഞു.
പരിപാവനമായ നിയമസഭയിൽ ഗുണ്ടാ വിളയാട്ടത്തിനു നേതൃത്വം നൽകിയവരുടെ കേസ് പിൻവലിക്കുന്നതിൽ എന്തു ന്യായമാണ് ഉള്ളതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കെ.എം. മാണിയുടെ ബജറ്റവതരണം: നിയമസഭാ അക്രമക്കേസ് സർക്കാർ പിൻവലിക്കുന്നു
01:52 AM Jan 22, 2018 | Deepika.com